ഭാഷാടിസ്ഥാനത്തില്‍ കേരളം എന്ന സംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷം തികഞ്ഞിരിക്കുന്നു. ഷഷ്ഠിപൂര്‍ത്തി എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് ജീവിത സായാഹ്നവും നാളിതു വരെയുള്ള പ്രവര്‍ത്തിയുടെ വിളവെടുപ്പ് കാലവുമാണ്. നാടിനെ സംബന്ധിച്ച് ആദ്യ ഭാഗത്തിന് പ്രസക്തിയില്ലെങ്കിലും മുന്‍കാല ചെയ്തികള്‍ അയവിറക്കാനും അതിനനുസരിച്ച് ഭാവി കെട്ടിപ്പടുക്കാനും ഈ അവസരം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന് മുഴുവന്‍ മാതൃകയായ കേരളാ മോഡല്‍ എന്ന അഭിമാന ഗോപുരത്തിന് ഇടിവ് തട്ടി എന്നത് തന്നെയാണ് ഈ വജ്ര ജൂബിലി വര്‍ഷത്തില്‍ മലയാളികളെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നത്. ഇത് കേരളത്തെ മാറിമാറി ഭരിച്ച ഭരണകര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണമില്ലായ്മ കൊണ്ട് മാത്രം സംഭവിച്ച ദുരന്തമാണ്. അങ്ങനെയെങ്കില്‍ കേരളം നാളിത് വരെ ആര്‍ജ്ജിച്ച നേട്ടങ്ങളുടെ അവകാശികളായും ഇതേ ഭരണാധികാരികളെ ചിത്രീകരിക്കേണ്ടതല്ലേ എന്ന സാമാന്യ സംശയം പലര്‍ക്കും ഉയര്‍ന്നു വരാം. എന്നാല്‍ ജൈവ സഹജമായ, അനിവാര്യമായ വളര്‍ച്ചക്കപ്പുറം ഒന്നും കേരളത്തില്‍ ഉണ്ടായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചക്കില്‍ കെട്ടിയ കാള എന്ന പ്രയോഗം പോലെ കഴിഞ്ഞ 60 വര്‍ഷമായി കേരളം നിന്നിടത്ത് തന്നെ നില്‍ക്കുകയാണ്. സന്യാസി ശ്രേഷ്ഠന്മാരും സാമൂഹ്യ പരിഷ്കര്‍ത്താക്കളും നേടിത്തന്ന പ്രബുദ്ധതയ്ക്കും പുരോഗമന ചിന്തയ്ക്കുമപ്പുറം മലയാളിയെ കൈപിടിച്ചു നടത്തുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടു. ഈ നവോത്ഥാന നായകര്‍ പകര്‍ന്നു നല്കിയ മൂല്യങ്ങളെ ധൂര്‍ത്തടിച്ച മുടിയന്മാരായ പുത്രന്മാരായി ഭരണാധികാരികള്‍ മാറി.കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ഭൂപരിഷ്കരണം സംഘടിത മതവിഭാഗങ്ങള്‍ക്ക് മാത്രം നേട്ടം നല്‍കുന്നതായി മാറി. മതത്തിന്റെ തണലില്ലാത്ത, മതേതരമായി ചിന്തിച്ച സാധാരണക്കാര്‍ അരികുകളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ടു. സംഘടിത വോട്ട് ബാങ്കായ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കാന് ഭരണാധികാരികള്‍ മത്സരിച്ചു. അച്ചടക്കമില്ലാതെ ജീവിക്കുന്ന ഏതൊരാളേയും പോലെ ഈ അറുപതാം വര്‍ഷത്തില്‍ കേരളവും രോഗാതുരമാണ്. ഗള്‍ഫ് പണവും, മദ്യ- ലോട്ടറിക്കച്ചവടങ്ങളും മാത്രം വരുമാനത്തിനുള്ള ഉപാധിയായി മാറി. ഭക്ഷ്യസാധനങ്ങള്‍, വെള്ളം എന്നിവയുടെ അഭാവം, തൊഴിലില്ലായ്മ, ഉത്പാദനമില്ലായ്മ, പ്രകൃതി ചൂഷണം, അമിത മദ്യപാനം, പട്ടിണി, ശിശുമരണം, സ്ത്രീപീഡനം, വലിച്ചെറിയപ്പെടുന്ന മാലിന്യം തുടങ്ങി കേരളത്തിന് ഇന്നില്ലാത്ത രോഗങ്ങള്‍ ഇല്ലതന്നെ. അടുത്ത തലമുറയേപ്പറ്റി ചിന്തിക്കാത്ത അടുത്ത തെരഞ്ഞെടുപ്പിനെ പറ്റി മാത്രം ചിന്തിക്കുന്ന നേതാക്കളാണ് ഇതിന് കാരണം. 5 വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ചിന്താശേഷിയില്ലാത്ത നേതാക്കള്‍ നാടിന് ശാപമായി മാറി. ഇതില്‍ നിന്നുള്ള മാറ്റമാണ് ഈ നാടിന് ഇന്ന് വേണ്ടത്. ഏറെ വാഗ്ദമാനങ്ങളുമായി രംഗത്തു വന്നവര്‍ക്കും അവതരിപ്പിക്കാന്‍ പുതുമ ഇല്ലെന്ന യാഥാര്‍ത്ഥ്യം കേരളം തിരിച്ചറിഞ്ഞു. ഭരണ നേതൃത്വത്തില്‍ കാതലായ മാറ്റം ഉണ്ടായില്ലെങ്കില്‍ കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതാണെന്നു കരുതേണ്ടി വരും. എന്നാല്‍ ഇരു മുന്നണികള്‍ക്കും ബദലായ ഒരു മുന്നേറ്റം കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഉണ്ടായത് പ്രത്യാശക്ക് വക തരുന്നതാണ്. അതിനെ നെഞ്ചേറ്റാന്‍ ഭാവി തലമുറ തയ്യാറാകുമെന്ന കാര്യം ഉറപ്പാണ്. ഈ കിതപ്പിലും വീണ്ടുമൊരു കുതിപ്പിനുള്ള ബാല്യം അവശേഷിക്കുന്നു എന്നതാണ് ഇത് നല്കുന്ന പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: