ഉദ്ദേശ്യസാധ്യത്തിന് വിപരീതങ്ങളായ വാസനകളും സാഹചര്യങ്ങളും എല്ലാവരിലും എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും ഉണ്ടായേക്കാം. അവയാണ് സാധ്യത്തെ മിക്കവാറും തടയുന്നത്. അതിനാല്‍ ഏതൊരുദ്ദേശ്യത്തിന്റെ സാധ്യത്തിനും ആദ്യമായി ചെയ്യേണ്ടത് വിരുദ്ധവാസനകളെ അടയ്ക്കലാണ്. രണ്ടാമത് അനുകൂല വാസനകളെ ഉണ്ടാക്കിത്തീര്‍ക്കലാണ്. ഏതൊന്നിന്റെ സാധ്യതയ്ക്കും ഈ രണ്ട് കാര്യങ്ങളാണ് ആവശ്യമായിരിക്കുന്നത്. ആകാശഗമനസിദ്ധിയിലും അവ തന്നെയാണ് ആവശ്യമായിട്ടിരിക്കുന്നത്. അതിനാല്‍ ആദ്യംതന്നെ വിരുദ്ധവാസനകളെയൊക്കെ അടയ്ക്കണം. പിന്നെ പ്രാണവായുക്കളെ അനുകൂലിപ്പിച്ച് ആജ്ഞാനുവര്‍ത്തികളാക്കിത്തീര്‍ക്കണം. അപാനദ്വാരസങ്കോചം, മഹാമുദ്ര ഭോജനശുദ്ധി, മനഃശുദ്ധി, യോഗാനുഷ്ഠാനം, സജ്ജനസംസര്‍ഗ്ഗം, സര്‍വ്വത്യാഗം, പ്രാണായാമം, ചിത്തവൃത്തിജയം എന്നിങ്ങനെയുള്ള അഭ്യാസങ്ങളെ യുക്തിയോടുകൂടി ചെയ്യുമ്പോള്‍ അഭിജ്ഞനായിരിക്കുന്നൊരാള്ക്ക് കാലംകൊണ്ട് പ്രാണങ്ങളൊക്കെ വശവക്തികളായിത്തീരും.
കുതികാല്‍കൊണ്ട് യോനിയെ അമര്‍ത്തി ഗുരുദ്വാരത്തെ സങ്കോചിപ്പിച്ച് അപാനവായുവിനെ മേലോട്ട് ഹൃദയത്തിലേക്കാകര്ഷിച്ചു നിര്‍ത്തുന്നതിന് മൂലബന്ധം എന്നു പറയുന്നു. പ്രാണജയത്തിന് ഏറ്റവും പറ്റിയ അഭ്യാസങ്ങളിലൊന്നാണ് മൂലബന്ധകാരണം. പ്രാണജയംകൊണ്ട് ഈ ലോകത്ത് സാധിക്കാത്ത കാര്യങ്ങളൊന്നുമില്ല. ആന്ത്രവേഷ്ടനി എന്ന നാഡിയെ തിരിച്ചറിഞ്ഞ് അതിനുള്ളിലുള്ള അന്തഃകുണ്ഡലിനീശക്തിയെ ഉണര്‍ത്താനും അറിയാനും കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളും സാധിക്കും. പ്രസ്തുത ശക്തിയാണ് ശരീരത്തില്‍ ബുദ്ധിയും മനസ്സും പ്രാണനുമെല്ലാമായി വര്‍ത്തിക്കുന്നത്. കുണ്ഡലിനീശക്തിയും കലയും ജീവനുമെല്ലാം പ്രസ്തുത അന്തഃകുണ്ഡലിനിയുടെ രൂപവിശേഷങ്ങള്‍ തന്നെ. പ്രസ്തുത ശക്തിയുടെ സ്വാധീനംകൊണ്ടും പ്രാണപാനസ്വരൂപേണ ശരീത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വായു ചലിക്കാതെ നിശ്ചലമായി നില്ക്കുന്നപക്ഷം ഒരു രോഗത്തിന്റെയും ബാധയുണ്ടാകില്ല.
ശരീരദുഃഖത്തെ വ്യാധിയെന്നും, മാനസികദുഃഖത്തെ ആധിയെന്നും പറയുന്നു. രണ്ടിനും ഹേതു അജ്ഞാനംതന്നെ. അജ്ഞാനത്താല്‍ മൂര്‍ഖത തടിച്ചുകൊഴുത്ത് ആഗ്രഹങ്ങളായിത്തീരുന്നു. ആഗ്രഹങ്ങള്‍ ഒന്നിനുമീതെ മറ്റൊന്നെന്ന കണക്കില്‍ അവസാനമില്ലാതെ പ്രവഹിക്കാന്‍ തുടങ്ങും. അവയില്‍ പലതും നിറവേറാതെ നിരാശക്ക് കാരണമായിത്തീരും. നിറവേറ്റപ്പെടാത്ത ആഗ്രഹങ്ങള്‍ക്ക് ഹേതുവായിട്ട് മനസ്സ് വിമുഖവും അസ്വസ്ഥവുമായിത്തീരും. അങ്ങനെ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന അസ്വാസ്ഥ്യഹേതുവായിട്ട് മനസ്സെപ്പോഴും നിരാശാജടിലവും ദുഃഖപൂര്‍ണ്ണവുമായിത്തീരും. ആ അവസ്ഥയെ ആണ് ആധിയെന്നു പറയുന്നത്.
ദുഷ്ടാന്നഭക്ഷണം, ദുര്‍ദ്ദേശസഞ്ചാരം, അകാലഭോജനം, ശവം വഹിക്കല്‍, രോഗികളോട് കൂടിച്ചേര്ന്നിരിക്കല് തുടങ്ങിയ പല കാരണങ്ങളെക്കൊണ്ടും ശരീരത്തിലെ വാതാദിദോഷങ്ങള്‍ കോപിച്ചിളകി പലവിധ രോഗങ്ങള്‍ക്കും കാരണമാകുന്നു. നല്ലതോ ചീത്തയോ എന്തായാലും വാസനകള്‍ വര്‍ധിക്കുമ്പോള്‍ അനുഭവങ്ങളും വര്‍ധിക്കുന്നു. അനുഭവങ്ങളെല്ലാം സംസാരത്തിലുള്ളവ ആകയാല്‍ അവ നല്ലതോ ചീത്തയോ എന്തായാലും അവയ്ക്കെല്ലാം അജ്ഞാനം മൂലഹേതുവും, ദുഃഖം പരിണിതഫലവുമാകുന്നു. ആധിവ്യാധികളുടെ ഉല്പത്തി സ്വരൂപം സാമാന്യമായിട്ടിങ്ങനെയാണ്.
ആധികള്‍ രണ്ട് തരത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അവയെ സംസാരമെന്നും വ്യവഹാരമെന്നും പറയുന്നു. സംസാരം സാമാന്യവും വ്യവഹാരം പ്രത്യേകവുമാണ്. ഉദ്ദിഷ്ടവസ്തുവിന്റെ പ്രത്യേകമായ ആധി നീങ്ങും, അജ്ഞാനനാശത്താല് സാമാന്യമായ ആധിയും നീങ്ങും. ആധികള്‍ നീങ്ങുമ്പോള്‍ ആധിജാതങ്ങളായ വ്യാധികളും ശമിക്കും. ശരിയായ ആത്മജ്ഞാനം മാത്രമേ സ്ഥിരമായ ആധി നീങ്ങി സുഖപ്രാപ്തിയുണ്ടാക്കൂ. ആധിജാതങ്ങളില്ലാത്ത ത്രിദോഷകോപംകൊണ്ടുണ്ടായ രോഗങ്ങള്‍ ഔഷധമന്ത്രപ്രയോഗങ്ങള്കൊണ്ട് മാറും.
ആധിയെങ്ങനെ വ്യാധിയായിത്തീരുന്നുവെന്നാണെങ്കില്‍ പറയാം. മനസ്സ് വിധുരമായിത്തീരുമ്പോള്‍ ശരീരവും അതുപോലെ പ്രക്ഷുബ്ധമായിത്തീരും. പ്രക്ഷുബ്ധമായ ശരീരത്തിലെ നാഡികള്‍ ചഞ്ചലങ്ങളും ശരിയായ പ്രാണഗതിയെ തടയുന്നവയുമായിത്തീരും. അപ്പോള്‍ പ്രാണന്റെ ചലനത്തില്‍ സാരമായ മാറ്റമുണ്ടാകും. പ്രാണവായുക്കളുടെ അപഥസഞ്ചാരംകൊണ്ട് ജഠരാഗ്നിക്കും കാര്യമായ മാറ്റമുണ്ടാകും. അപ്പോള്‍ ആഹാരം ശരിക്കും ദഹിക്കാതെ അജീര്ണ്ണത്തമോ കുചീര്ണ്ണത്തമോ സംഭവിക്കും. അപ്പോള്‍ വാതാദിദോഷങ്ങളുടെ കോപത്തിനും അത് ഹേതുവായിത്തീരും. പലവിധ രോഗങ്ങളുടെ ഉല്പത്തിക്കു ഇടവരികയും ചെയ്യും.
ഇനി മന്ത്രങ്ങളെക്കൊണ്ട് രോഗം മാറ്റുന്നതെങ്ങനെയെന്ന് പറയാം. കടുക്ക കഴിച്ചാല്‍ വിരേചനമുണ്ടാകുമെന്നത് പ്രത്യക്ഷമാണല്ലോ. യരലവാദികളായ അക്ഷരങ്ങളും അതുപോലെ ശരീരത്തിലെ പ്രാണഗതിക്ക് പല വ്യത്യാസങ്ങളും വരുത്തുന്നു. പ്രാണഗതിയുടെ വ്യത്യാസംകൊണ്ട് ജഠരാഗ്നിക്കും പചനക്രിയയ്ക്കുമെല്ലാം മാറ്റം വരുന്നു. അവയെല്ലാം യഥാതഥമായി പ്രവര്‍ത്തിക്കുമ്പോള്‍ രോഗം മാറി ശരീരത്തിന് ആരോഗ്യവും മനസ്സ് നിര്‍മ്മലവുമായിത്തീരുന്നു. നിര്‍മ്മലമായ മനസ്സും ആരോഗമായ ശരീരവുമുള്ളപ്പോള്‍ ജീവന് സന്തുഷ്ടനാണ്. എന്നാല്‍ ആ അവസ്ഥ സ്ഥിരപ്പെടണമെങ്കില്‍ ആത്മജ്ഞാത്തിന് ദൃഢത കിട്ടുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: