തിരുവിതാംകൂറിലെ െ്രെകസ്തവരെ മറ്റു സമുദായക്കാര്‍ മാപ്പിള എന്നാണ് മുന്‍കാലങ്ങളില്‍ വിളിച്ചിരുന്നത്. അതേപ്പറ്റി രണ്ട് വ്യാഖ്യാനങ്ങളാണ് ഉള്ളത്. അതിലൊന്ന് അക്കാലത്തെ ജാതിവ്യവസ്ഥയില്‍ ബ്രാഹ്മണന്മാര്ക്കും നായന്മാര്ക്കുമിടയില് സ്ഥാനമുണ്ടായിരുന്ന നസ്രാണികളെ നായന്മാരിലെ പിള്ള വിഭാഗത്തിലെ ശ്രേഷ്ഠന് എന്ന അര്‍ത്ഥത്തില്‍ ‘മഹാപിള്ള’ എന്നു വിളിച്ചിരുന്നത് ലോപിച്ച് മാപ്പിള ആയി എന്നാണ്. മറ്റൊന്ന് മാര്തോമ്മാ ക്രിസ്ത്യാനികളുടെ മരിയഭക്തിയെ പുരസ്കരിച്ചുള്ളതാണ്. നസ്രാണികളെ ‘മാതാവിന്റെ പിള്ള’ എന്നുവിളിച്ചത് ലോപിച്ച് മാപ്പിള ആയി എന്നതാണ് രണ്ടാമത്തെ അഭിപ്രായം. കാരണം അത്രയധികം മരിയഭക്തിയില്‍ അടിയുറച്ചവരായിരുന്നു നസ്രാണികള്‍. എല്ലാ ഭവനത്തിലും ഒരു മേരി നാമധാരിയെങ്കിലും ഉണ്ടായിരുന്നു. മാതാവിനോടുള്ള ബഹുമാനാര്‍ത്ഥം ബുധനാഴ്ച്ച നോമ്പ് ഇപ്പോഴും നമ്മുടെയിടയിലുണ്ടല്ലോ. കൂടാതെ മാതാവിന്റെ തിരുനാളുകള്‍ സാഘോഷം കൊണ്ടാടിയിരുന്നു.
പൗരസ്ത്യസഭകളില്‍ മറിയത്തിന്റെ മുഖ്യതിരുനാള്‍ ജനനത്തിരുനാളായിരുന്നു. ഭാരതത്തിലെ നസ്രാണികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ ഈ നോമ്പ് നിഷ്ഠയോടെ പാലിച്ചിരുന്നു. നോമ്പുദിനങ്ങളില്‍ കൂട്ടത്തോടെ ദേവാലയത്തില്‍ ഭജനയിരിക്കുന്നതായിരുന്നു അവരുടെ രീതി. ഈ പതിവ് ഇന്നും മണര്‍കാട് യാക്കോബായ പള്ളി, ചങ്ങനാശ്ശേരി മെത്രോപ്പോലീത്തന്‍ പള്ളി തുടങ്ങിയ പുരാതന ദേവാലയങ്ങളില്‍ തുടരുന്നുണ്ട്. ലത്തീന്‍ മിഷനറിമാര്‍ എട്ടുനോമ്പാചരണം നിര്‍ത്തലാക്കാന്‍ ശ്രമിച്ചിട്ടും ഇന്നും നമ്മുടെ ദേവാലയങ്ങളില്‍ ഈ ആചരണമുണ്ടെങ്കില് അത് നമ്മുടെ അടിയുറച്ച മരിയഭക്തിയുടെ ഫലമാണ്. വായനക്കാര്‍ക്ക് എട്ടുനോമ്പു പെരുന്നാളിന്റെ മംഗളാശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: