സംസ്കൃതഭാഷ പ്രകാരം അവ്യക്തമായും മനസ്സിലാകാത്ത വിധത്തിലും സംസാരിക്കുന്നവനാണ് മ്ലേച്ഛന്‍. ഗ്രീക്കു പാരമ്പര്യത്തില്‍ വിക്കന്‍ എന്നര്‍ത്ഥമുള്ള ബാര്‍ബേറിയന്‍. ഇവരാണു പരദേശികള്‍. സംസ്കാരദേശങ്ങള്ക്കു പുറത്തുനിന്നു വരുന്നവര്‍. ഭാരതത്തിലേക്കു വന്ന ഗ്രീക്കുകാര്‍, ക്രൈസ്തവര്‍, ഇസ്ലാം വിശ്വാസികള്‍, പാര്‍സികള്‍, യഹൂദര്‍, ചൈനക്കാര്‍ ഇവരെല്ലാം മ്ലേച്ഛ വിഭാഗമാണ്. വര്‍ണാ ശ്രമത്തിനു പുറത്തുനിന്നുള്ളവര്‍. ഇവരെ ചണ്ഡാലര്‍ എന്നു വിളിച്ചു. ആര്യന്മാരും ഇങ്ങനെ വിദേശികളായി വന്നവരാണ്!
ശങ്കരാചാര്യര്‍ നമ്പൂതിരിയും സന്ന്യാസിയുമായിരുന്നു. സ്നാനം കഴിഞ്ഞു ശിഷ്യരോടൊപ്പം കാശിവിശ്വനാഥ ക്ഷേത്രത്തിലേക്കു നടക്കുമ്പോഴാണു ഒരു ചണ്ഡാലന് വരുന്നതു കണ്ടത്. നാലു പട്ടികള്‍ പിന്നിലും തലയില്‍ കള്ളിന് കുടവുമായിട്ടാണു വരവ്. അയാള്‍ തന്നെ തീണ്ടി അശുദ്ധനാക്കും എന്നു മനസ്സിലായ അകലത്തില്‍ ‘മാറുക, മാറുക’ എന്നു ശങ്കരാചാര്യര്‍ വിളിച്ചു പറഞ്ഞു.
അപ്പോള്‍ ചണ്ഡാലന് മറുപടി പറഞ്ഞു:’മാറുക, മാറുക’ എന്നു പറയുമ്പോള്‍ ഭൗതികം മാത്രമായതില്നിന്നു മാറാനാണോ പറയുന്നത്? അതോ ബോധം ബോധത്തില്‍ നിന്നു മാറാനോ? ഗംഗാജലത്തില്‍ ബിംബിക്കുന്ന സൂര്യനും ചണ്ഡാലന്റെ തോട്ടില്‍ പ്രതിബിംബിക്കുന്ന സൂര്യനും തമ്മില്‍ എന്താ വ്യത്യാസം? ആകാശം മണ്‍പാത്രത്തിലും സ്വര്ണപാത്രത്തിലും എങ്ങനെ വ്യത്യസ്തമാകും? അലകളില്ലാത്ത ആഴിപോലെ ശാന്തമായ ആന്തരികാനുഭവത്തിന്റെ സത്യവും കുടിച്ചു തലകറങ്ങി നടക്കുന്നവനിലെ സത്യവും തമ്മില്‍ എന്തു വ്യത്യാസം? ഇവിടെ നില്ക്കുന്ന ബ്രാഹ്മണന് ഉത്തമനും വിജ്ഞാനിയും പട്ടികളെക്കൊണ്ടു ഉപജീവിക്കുന്നവന്‍ അധമനും മ്ലേച്ഛനുമാകുകയോ?”
ശങ്കാരചാര്യര്‍ മറുപടി പറഞ്ഞു: ”താങ്കള്‍ ഇങ്ങനെ ഒരു ബ്രഹ്മജ്ഞാനിയാണെങ്കില്, താങ്കള്‍ എന്റെ ഗുരുനാഥനാണ്.” ”നിസ്സാരമായ ഉറുമ്പിലും ജീവാജീവങ്ങളിലും അത്യുന്നതനായ ബ്രഹ്മനാണ്. ”ഞാനും ഞാനല്ലാത്തതും ദളിതനായാലും ബ്രാഹ്മണനായാലും അവനാണ്, അവന് മാത്രമാണു ഗുരു. ഇതാണെന്റെ ആഴമാര്‍ന്ന ബോദ്ധ്യവും വിശ്വാസവും… നാം ഈ ലോകത്തെ മുഴുവന്‍ ഏകതാനതയില്‍ കാണണം. പ്രത്യക്ഷത്തിന്റെ വ്യത്യാസങ്ങള്‍ വഴി തെറ്റിക്കാന്‍ പാടില്ല.” ശങ്കരാചാര്യര്‍ തന്റെ ‘മനീഷ പഞ്ചക’ത്തില്‍ പറയുന്നു. പട്ടികളുമായി കള്ളുകുടിയനായി ശങ്കരാചാര്യന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ചണ്ഡാലന് സാക്ഷാല്‍ ശിവനായിരുന്നു. ബ്രാഹ്മണനായാലും ചണ്ഡാലനായാലും ഈശ്വരന്റെ ”വെളിപാടാണ് ഈ പ്രപഞ്ചം” എന്നറിയുന്നവനാണു യഥാര്‍ത്ഥ ഗുരു. അതറിയാതെ പോകുന്നതു മനുഷ്യനിലെ സത്വ രജസ് തമോഗുണങ്ങളുണ്ടാക്കുന്ന അവിദ്യകൊണ്ടാണ്. ഈ അവിദ്യയുടെ മൂടുപടം മാറ്റാനാണു മനുഷ്യനു കഴിയേണ്ടത്. ആദിവാസി വേട്ടക്കാരന്റെ രൂപത്തില്‍ വന്നവന് ഈശ്വരനായിരുന്നു എന്നു കാണാനുള്ള വിജ്ഞാനമാണു ദര്‍ശനം.
ഈ ദര്‍ശനമല്ലേ യഹൂദ-ക്രൈസ്തവ പാരമ്പര്യത്തില്‍ അനന്യമായി പരിഗണിക്കപ്പെടുന്നത് എന്നും ചിന്തിക്കാം. ഇവിടെ സമാനതകള്‍ കണ്ടു രണ്ടു പാരമ്പര്യങ്ങളെ സമമാക്കാനുള്ള അവിവേകമല്ല കാണിക്കുന്നത്. എന്നാല്‍ സത്താപരമായി സമാനതകളും സാദ്ധ്യതകളും അന്വേഷിച്ചു കൂടുതല്‍ മെച്ചപ്പെട്ട സഹവാസത്തിനു വഴിയൊരുക്കുന്ന സാഹോദര്യത്തിന്റെ നടപടി മാത്രം.
യഹൂദ പാരമ്പര്യത്തില്‍ സാക്ഷാല്‍ ഈശ്വരന് ദര്ശനവിഷയമല്ല. ഈശ്വരനെ കണ്ടാല്‍ പിന്നെ ജീവിച്ചിരിക്കില്ല. പക്ഷേ, ഈശ്വരന്റെ പ്രച്ഛന്നവേഷങ്ങളുടെ മണ്ഡലമാണ് ഈ പ്രപഞ്ചം. ഈ പ്രാതിഭാസികതയുടെ മൂടുപടത്തിനു പിന്നില്‍ അവന്റെ സാന്നിദ്ധ്യം കാണാനാകും. അതു സാദ്ധ്യമാകുന്നതു വിശ്വാസത്തിന്റെ വീക്ഷണത്തിലാണ്. വിശ്വാസത്തിന്റെ പിതാമഹനായിട്ടാണ് അബ്രാഹത്തെ കാണുന്നത്.
അബ്രാഹമിന്റെ കൂടാരപ്പടിക്കല്‍ മൂന്നു പരദേശികള്‍, ഭാരതീയ ഭാഷയില്‍ ചണ്ഡലന്മാര്‍ വന്നു. അബ്രാഹം അവരെ താണുവണങ്ങി ആതിഥ്യം നല്കി. ദൈവം അനാഥനും വിധവയും പരദേശിയുമായി പ്രത്യക്ഷപ്പെടും എന്ന ദൈവവചനം വിശ്വസിച്ച അബ്രാഹമാണു അവരെ ദൈവത്തിനു എന്നപോലെ വിരുന്നു നല്കുന്ന സ്വീകരണം നല്‍കിയത്. ഈ ആതിഥ്യമാണണ്ഡലത്തിലാണു അവര്‍ ദുഷ്ടനഗരങ്ങളായ സോദോം ഗോമോറയ്ക്കെതിരായി തെളിവെടുപ്പിനു വന്ന മാലാഖ (ദൈവദൂതര്‍)മാരാണെന്നു വെളിപ്പെടുത്തുന്നത്. അനീതിയുടെ പേരില്‍ നഗരങ്ങള്‍ നശിപ്പിക്കാനുള്ള ദൈവതീരുമാനത്തെ അബ്രാഹം ആദരപൂര്‍വം ചോദ്യം ചെയ്യുന്നു. 10 നീതിമാന്മാരെങ്കിലുമുണ്ടെങ്കില് നഗരം നശിപ്പിക്കപ്പെടരുത് എന്നപേക്ഷിക്കുന്നു. അത് അംഗീകൃതമായി.
അന്നു സന്ധ്യയ്ക്ക് അവര്‍ സോദോം പട്ടണത്തില്‍ വസിക്കുന്ന അബ്രാഹത്തിന്റെ സഹോദരപുത്രന്റെ വീട്ടില്‍ കയറിച്ചെന്നു. അവര്‍ക്ക് ആതിഥ്യം ലഭിച്ചു. പക്ഷേ, രാത്രിയില്‍ നാട്ടുകാര്‍ വീടു വളഞ്ഞു. അതിഥികളെ ലൈംഗിക സുഖത്തിനു വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ഗൃഹനാഥന്റെ ധര്‍മബോധനമോ മറ്റു വഴികളോ അവര്‍ക്കു സ്വീകാര്യമായില്ല. അവര്‍ ബലമായി അതിഥികളെ പിടികൂടാന്‍ വീട്ടിലേക്കു തള്ളിക്കയറി. വീട്ടില്‍ അതിഥികളായ മാലാഖമാര്‍ നാട്ടുകാരെ അന്ധരാക്കി.
ആ നഗരത്തില്‍ പത്തു നീതിമാന്മാരില്ല എന്ന് അങ്ങനെ തെളിയിക്കപ്പെട്ടു. അബ്രാഹം ദൈവതുല്യം ആതിഥ്യം നല്‍കിയവരെ സോദോം പട്ടണവാസികള്‍ വേട്ടയ്ക്കു പറ്റിയ ഇരകളായി കണ്ടു. ഈ വീക്ഷണം അന്ധതയുടേതാണ്, അവര്‍ അന്ധരാക്കപ്പെട്ടു. അന്ധതയില്‍ അവര്‍ മൃഗങ്ങളായി. എന്നാല്‍ അബ്രാഹമിന്റെ ദര്‍ശനം ദൈവികമായിരുന്നു. അതാണു നീതിമാന്റെ ദര്‍ശനം.
മത്തായി എഴുതിയ സുവിശേഷത്തില്‍ യേശു അന്ത്യവിധിയുടെ ഭാഗമായി പറയുന്നു: ”ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; ഞാന്‍ രോഗിയായിരുന്നു… ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വീകരിച്ചു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.” എപ്പോള്‍, എന്ന ചോദ്യമാണിതിന് ഉത്തരം. ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവനു നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കുതന്നെയാണു ചെയ്തത്.” അതുകൊണ്ടു യഹൂദചിന്തകനായ എമ്മാനുവേല്‍ ലെവിനാസ് എഴുതി: ”ധര്‍മശാസ്ത്രം കാഴ്ചശാസ്ത്രമാണ്.” മനുഷ്യരുടെ ഇടയിലെ കാഴ്ചപ്പാടാണു ജീവിതധര്‍മം. വെറും ചതുരംഗബുദ്ധിയുടെ ആധിപത്യ കാലത്തില്‍, ”സൃഷ്ടിയുടെ അത്ഭുതം ധര്‍മനിഷ്ട സൃഷ്ടിക്കുന്നതിലാണ്”, അദ്ദേഹം എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: