കേരളിപിറവിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ‘വജ്രകേരളം’ പരിപാടിയുടെ ഉദ്ഘാടനം. അതിന്റെ ഭാഗമായി സഭയ്ക്ക് അകത്ത് ചര്‍ച്ച. പുറത്ത് സമ്മേളനം. ഐക്യകേരളത്തിനു കാരണക്കാര്‍ തങ്ങളെന്നു സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും മുതല്‍ കുഞ്ഞാലികുട്ടിയും കെ.എം. മാണിയും വരെ. കുത്തും മുനയും വെച്ചുള്ള ആരോപണങ്ങള്‍ക്ക് ഒ. രാജഗോപാലിന്റെ വജ്രമുനയുള്ള മറുപടിയും. സഭാങ്കണത്തില്‍ നടന്ന സമ്മേളനം വിവാദങ്ങളും പരാതിയും കൊണ്ട് മുഖരിതമായി. ഐക്യകേരള ദിനത്തില്‍ പ്രത്യേക സമ്മേളനമായി ചേര്‍ന്ന സഭയില്‍, പ്രത്യേകതകളൊന്നും ഉണ്ടായില്ല. കേരള രൂപീകരണത്തില്‍ അവകാശവാദവുമായി നേതാക്കള്‍ നിറഞ്ഞാടി.
ആദ്യം പ്രസംഗിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, കര്‍ഷകതൊഴിലാളി പോരാട്ടങ്ങളുടെ ആകെ തുകയാണ് ഇന്നത്തെ കേരളമെന്ന് പറഞ്ഞു തുടങ്ങി. മലബാറിലെ കര്ഷകപോരാട്ടങ്ങളും തിരുവിതാംകൂറിലെ തൊഴിലാളി മുന്നേറ്റവും ജീവല്‍ സാഹിത്യവും ചേര്‍ന്നാണ് ഐക്യകേരള രൂപീകരണത്തിന് വഴിവച്ചത്. മലയാളി ദേശീയത എന്ന ആശയം മുന്നോട്ടുവച്ചതും അത് യുക്തിഭദ്രമായി വളര്‍ത്തിയെടുത്തതും ഇഎംഎസ് എന്നായിരുന്നു സ്പീക്കറുടെ വാദം.
മുഖ്യമന്ത്രി പിണറായി വിജയന്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംഭാവനകള്‍ അക്കമിട്ട് നിരത്തി. ഐക്യകേരള പിറവിയുടെ സാദ്ധ്യതയില്ലാതാക്കുന്ന പ്രചരണം പലഭാഗത്തുനിന്നുമുണ്ടായിരുന്നു. മലബാറില്‍ പി. കൃഷ്ണപിള്ളയുടെയും തിരുവിതാംകൂറില്‍ എകെജിയുടെയും ഇഎംഎസിന്റേയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് ഈ ലക്ഷ്യത്തിലേക്ക് നയിച്ചത്.
സ്വാതന്ത്ര്യലബ്ധിക്കുമുമ്പേ ഇത്തരമൊരു ആവശ്യമുണ്ടായിരുന്നെങ്കിലും പിന്നീട് പലരും അതില്‍ നിന്നും മാറിപ്പോയതായി മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങി ഒരുപിടി സമരങ്ങള്‍ ഐക്യകേരള രൂപീകരണത്തിനായിട്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
1921ലെ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനമാണ് ഐക്യകേരളം എന്ന ആവശ്യം ആദ്യം മുന്നോട്ടുവച്ചതെന്ന അവകാശവാദമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയക്ക്. മലബാറില്‍ കോണ്‍ഗ്രസിന്റെയും കൊച്ചിയില്‍ പ്രജാമണ്ഡലത്തിന്റേയും തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭമാണ് ഇതിനായി നടന്നത്. പട്ടംതാണുപിള്ള, ആര്. ശങ്കര്‍, അബ്ദുറഹിമാന് സാഹിബ് എന്നിവര്‍ ഇതിനായി നടത്തിയ പോരാട്ടം വിസ്മരിക്കാന്‍ പാടില്ല. പഴകി തുരുമ്പിച്ച പ്രത്യയശാസ്ത്ര തടവറയില്‍ നിന്ന് പുറത്തുവരണമെന്നും ഐക്യകേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ഉപദേശിച്ചു.
ഐക്യകേരളം സംഭാവനചെയ്തത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണന്ന് സിപിഐ മന്ത്രി ഇ. ചന്ദ്രശേഖര്‍ അവകാശപ്പെട്ടു . കേരളം സംബന്ധിച്ച രേഖ 1951ലെ തൃശൂര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചത് സി. അച്യുതമേനോന് ആയിരുന്നു. അച്യുതമേനോന് മുഖ്യമന്ത്രിയായപ്പോള്‍ നടത്തിയ പരിഷ്ക്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നെങ്കിലും അത് അവര്‍ ചെയ്ത പ്രായശ്ചിത്തമായിട്ടാണ് ചന്ദ്രശേഖര്‍ നിരീക്ഷിച്ചത്.
ബാഫഖി തങ്ങളുടെയും പിന്നീട് ശിഹാബ് തങ്ങളുടെയും നേതൃത്വത്തിലുണ്ടായ പ്രവര്‍ത്തനങ്ങളുടെ പങ്ക് വിസ്മരിക്കാനാവില്ലെന്ന് പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും ചൂഷണത്തിനെതിരെ നടന്ന പുരോഗമന നീക്കങ്ങള്‍ക്കൊപ്പം നടന്ന ആ പ്രസ്ഥാനത്തിലെ കണ്ണിയാണെന്ന നിലയില്‍ കുഞ്ഞാലിക്കുട്ടി അഭിമാനിച്ചു.
ഐക്യകേരളത്തിന് മുമ്പുള്ള നാളുകള്‍ക്കും കേരളപ്പിറവിയുടെ ധന്യമുഹൂര്ത്തത്തിനും പിന്നീട് കേരളം മുന്നേറിയ ചരിത്രത്തിന്റെ കയറ്റിറക്കങ്ങള്‍ക്കും സാക്ഷിയും സഹായിയുമാകാന്‍ അവസരം ലഭിച്ചയാളാണ് താന്‍ എന്നായി വി.എസ്. അച്യുതാന്ദന്. ജാതിമത കാര്‍ക്കശ്യങ്ങളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതിപരാജയപ്പെടുത്തിയാണ് നാം സഞ്ചരിച്ച് മുന്നേറിയത്. ഇതിനെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണാതിരുന്നുകൂടാ. മന്ത്രി കെ.ടി. ജലീല്‍ ശബരിമലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് ചിലരുയര്‍ത്തിയ അസംബന്ധ ആക്ഷേപങ്ങള്‍ ഇതിന് തെളിവാണെന്നും വി.എസ് പറഞ്ഞു.
മാതൃകാപരമായ നിരവധി കാര്യങ്ങള്‍ ചെയ്തെങ്കിലും അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ കേരളത്തിന് മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏതിലും മേല്‍ സമാധാനമാണ് വേണ്ടതെന്നും അതിന് എതിരുനില്‍ക്കുന്നവരെ തോല്‍പ്പിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യമുന്നയിച്ചു.
മാത്യു ടി തോമസ്, എ.കെ. ശശീന്ദ്രന്, കെ.എം. മാണി, കെ. ബി. ഗണേഷ്കുമാര്, അനൂപ് ജേക്കബ്, സി.കെ. നാണു തുടങ്ങി സംസാരിച്ചവരെല്ലാം വര്‍ഗ്ഗീയമായ സംഘര്‍ഷത്തിന്റെ വരവ് ഭീതി പരത്തി. മതസൗഹാര്‍ദ്ദത്തിന് കാരണക്കാര്‍ ഇതുവരെ ഭരിച്ച ഞങ്ങളെല്ലാവരും. ഇപ്പോള്‍ ചിലര്‍ വന്നപ്പോള്‍ വര്‍ഗ്ഗീയത വരുന്നു എന്നതായിരുന്നു ധ്വനി.
പ്രസംഗങ്ങളുടെ മുന മനസ്സിലാക്കി തന്നെയായിരുന്നു ഒ. രാജഗോപാലിന്റെ പ്രസംഗം. കേരളത്തിലെ മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് കാരണക്കര്‍ രാഷ്ട്രീയക്കാരല്ല. പരമ്പരാഗതമായി ഇവിടെ നിലനിന്നുപോരുന്ന ധര്‍മ്മത്തിലൂന്നി നിന്നുള്ള സംസ്കാരമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദ്ദത്തോടെ കഴിയുന്ന നാടാണ് കേരളം. അവര്‍ക്കിടയില്‍ ഭീതിയും ആശങ്കയും പടര്ത്തുന്നവിധത്തിലുള്ള പ്രചാരണങ്ങളുണ്ട്.
കേരളത്തിനാണ് വിദേശമതസ്ഥരെ ആദ്യമായി കൈനീട്ടി സ്വീകരിച്ച ചരിത്രം അവകാശപ്പെടാനാവുന്നത്. അതിന്റെ ഫലമായാണ് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും ആദ്യത്തെ മുസ്ളിംപള്ളിയും കേരളത്തില്‍ സ്ഥാപിതമായത്. ഇന്നും ആ സൗഹാര്‍ദ്ദാന്തരീക്ഷത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇവിടെ വര്‍ഗീയസംഘട്ടനങ്ങള്‍ നടക്കുന്നില്ല. എന്നാല്‍ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ നടക്കുന്നു. അതിന് കാരണം മതമല്ല. സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും നന്മയുടെയും സംസ്കാരം സംരക്ഷിച്ച് നിലനിറുത്താനായാല്‍ അത്തരം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാം. രാജഗോപാല്‍ നിലപാട് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: