തിരുവനന്തപുരം: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യമില്ലാ കുറ്റംചുമത്തപ്പെട്ട സപിഎം കളമശേരി ഏര്യാസെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവിന്റേയും പങ്ക് അന്വേഷിക്കണമെന്നും വി.മുരളീധരന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
13 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സക്കീര്‍ ഹുസൈനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പിടിക്കാന്‍ കഴിയുന്നില്ല. സ്വന്തം പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പ്രതിയെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ജില്ലാ ഭാരവാഹിത്വത്തില്‍നിന്നും നീക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല.
വിദേശി മലയാളി വ്യവസായി പി.എ.മുഹമ്മദിന്റെ മകനെ അല്‍ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ സിഎംഡി ഡോ.മുഹമ്മദ് റബീയുള്ള തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയത്തില്‍ സക്കീര്‍ ഹുസൈന് ദുബൈയില്‍വച്ച് ഇരുകൂട്ടരുമായി മധ്യസ്ഥത പറഞ്ഞ് പ്രശ്നം ഒതുക്കിതീര്‍ക്കുകയും ഇതിനു പ്രതിഫലമായി ഒരുകോടി രൂപ കൈപ്പറ്റിയെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സക്കീര്‍ ഹുസൈന് ഇടപെട്ടതെന്നും ഈ പണത്തില്‍നിന്നും 85 ലക്ഷം രൂപ സക്കീര്‍ ഹുസൈന് കൊച്ചിന് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ അടച്ചതായും എറണാകുളത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു.
ഈ പോസ്റ്ററുകള്‍ പതിച്ചവരെ സിപിഎം ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി ജില്ലാ സെക്രട്ടറി പി.രാജീവിന്റെ വീട്ടില്‍വച്ച് വെളുപ്പിനു മൂന്നു മണിവരെ ചോദ്യം ചെയ്തശേഷം പോലീസിനു കൈമാറിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വ്യവസായി ഫാല്‍ക്കണ്‍ മുഹമ്മദുകുട്ടി സക്കീര്‍ ഹുസൈനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തതുപോലുമില്ലന്ന് മുരളീധരന് പറഞ്ഞു.
സക്കീര്‍ ഹുസൈനെതിരേ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ഇയാളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നു തീരുമാനിക്കാന്‍പോലും എറണാകുളം ജില്ലാ കമ്മറ്റിക്ക് കഴിഞ്ഞിട്ടില്ല. ജില്ലാ കമ്മറ്റി ചര്‍ച്ച ചെയ്തപ്പോള്‍ സക്കീര്‍ ഹുസൈനെ ഇപ്പോള്‍ പുറത്താക്കേണ്ട എന്ന തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: