ശരീരമാകുന്ന ഗൃഹത്തിന്റെ ഉടമയായ പരമാത്മാവ്-ഭഗവാന്-ജീവന്മാരോട് ഗൃഹത്തിന്റെ കേടുപാടുകള്‍ തീര്‍ത്തു നന്നാക്കാനോ, മറ്റു കാര്യങ്ങള്‍ക്കുവേണ്ടിയോ കര്‍മം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നില്ല.
വാടക വീട്ടില്‍ ജീവിക്കുന്ന വ്യക്തി താനാണ് വീടിന്റെ ഉടമ എന്ന തെറ്റായ ധാരണ കാരണം വീടു നന്നാക്കാന്‍ തുടങ്ങുന്നു. കുറച്ചുകാലം സുഖമായി താമസിക്കാന്‍ കഴിഞ്ഞേക്കാമെങ്കിലും എപ്പോഴാണ് വീട് തകരുന്നത് എന്നറിയില്ല. ദേഹമാകുന്ന വീടിന് തകര്‍ച്ച അതിന്റെ സ്വഭാവത്തില്‍ ഉള്‍പ്പെട്ടതാണ്. ഭഗവാന്റെ മായയാണ് പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനം നടത്തുന്നതും, നടത്താതിരിക്കുന്നതും എന്ന് ഓര്‍ക്കണം.
കര്മഫലാനുഭവത്തില് സ്വാതന്ത്ര്യമില്ല (5-15)
ഭഗവാന് പരമാത്മാവാണ്, പരിപൂര്‍ണനാണ്, എപ്പോഴും ആനന്ദപൂര്ണനാണ്. അതുകൊണ്ടാണ് ‘വിഭു’ എന്ന് ഭഗവാനെ വിശേഷിപ്പിച്ചിട്ടുള്ളത്. പരമാത്മാവിന്റെ അംശമായ ജീവാത്മാവിനും ഈ ഗുണങ്ങളെല്ലാമുണ്ട്. സ്വന്തം നില മറന്നുപോവുകയും ഭൗതികവിഷയങ്ങളോട് ബന്ധപ്പെടുകയും ചെയ്തതിനാല്‍ അല്‍പ്പനെന്ന് അതായത് ‘അണു’ എന്നുവിശേഷിപ്പിക്കാം.
പരമാത്മാവായ ഭഗവാന് ജീവാത്മാക്കള്‍ക്കും ഇഷ്ടംപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ജീവന്മാര് യാഗങ്ങളും തീര്ത്ഥയാത്രാദികളും ചെയ്യുന്നു. ഈ ലോകത്തിലും സുഖം അനുഭവിക്കാന്‍ വേണ്ടി പാപകര്‍മങ്ങളും ചെയ്യുന്നു. പുണ്യപാപകര്മങ്ങള്ക്കു ഭഗവാന് പ്രേരണ നല്‍കുന്നില്ല. കര്‍മങ്ങളുടെ പുണ്യപാപഫലങ്ങളും ഭഗവാന് കൊടുക്കുന്നില്ല. ജീവന്മാര് സ്വയം നേടിയെടുക്കുകയാണ്.
ഭഗവാന് സന്തോഷവും ക്രോധവും ഇല്ല
ഒരു ഭക്തന് ഭഗവാനെ സ്നേഹപൂര്‍വം സേവിക്കുമ്പോള്‍ ഭഗവാന് സന്തോഷം നടിക്കുകയാണ് ചെയ്യുന്നത്. ഭഗവാന് എപ്പോഴും സന്തോഷപൂര്ണനായതുകൊണ്ടാണ് അഭിനയിക്കുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളും ഭഗവാന്റെ ലീലയാണല്ലോ.
ഭക്തിയില്ലാത്ത മനുഷ്യന്റെ പുണ്യകര്‍മങ്ങളുടെ ഫലം കിട്ടാതെ വരുമ്പോള്‍, ഭഗവാനെ പഴിക്കുന്നു, അപരാധം പറയുന്നു. അവരോടു ഭഗവാന് ക്രോധം അഭിനയിക്കുകയാണ്. അസുരന്മാരെ വധിക്കുന്നതുപോലും ക്രോധംകൊണ്ടല്ല, കാരുണ്യംകൊണ്ടാണ്. ഈ ഭൗതിക ശരീരത്തില്‍ ഇരുന്നുകൊണ്ട് അവരുടെ ജീവാത്മാക്കള്‍ ഇനിമേല്‍ പാപം ചെയ്യാന്‍ ഇടവരരുത് എന്ന ഭാവത്തിലാണ്. ‘സമോഹം സര്ഭൂതേഷു’ എന്ന് ഭഗവാന് തന്നെ പറയുന്നുമുണ്ട്.
”എല്ലാ ജീവന്മാരിലും ഞാന്‍ സമബുദ്ധിയുള്ളവനാണ്.”
അജ്ഞാനേന ആവൃതം ജ്ഞാനം
ഭഗവാനെ ദ്വേഷിക്കുന്ന ജീവാത്മാക്കള്‍ക്കും ഉള്ളില്‍ തത്വജ്ഞാനമുണ്ട്. അത് അറിവില്ലായ്മയും തെറ്റിദ്ധാരണയുംകൊണ്ട് മുഴുവന്‍ മൂടപ്പെട്ടിരുന്നു. പൂര്‍ണ ചന്ദ്ര പ്രകാശം മുഴുവന്‍ പൂര്ണഗ്രഹത്തെ സമയത്ത് മൂടപ്പെട്ടിരിക്കുന്നതുപോലെ ആ ഇരുട്ടില്‍ ജന്തുക്കള്‍, തെക്കും വടക്കും അറിയാതെ, കുന്നും കുഴിയും തിരിച്ചറിയാതെ ഓടുന്നു, പടുകുഴിയില്‍ വീഴുന്നു. ഭഗവാനില്‍ പോലും പുണ്യപാപങ്ങളുടെ കര്‍തൃത്വം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: