കേരളം ഇന്ന് ഭാരതത്തിലെത്തുന്ന വിനോദസഞ്ചാരികളുടെ സ്വന്തം നാടാണ്. നാഷണല്‍ ജ്യോഗ്രാഫിക് ട്രാവലര്‍ പറയുന്നത് ലോകത്തെ തന്നെ 10 സ്വര്ഗങ്ങളില് ഒന്നാണ് കേരളം എന്നാണ്. ഇവിടെ ജിയോ ടൂറിസം, സാംസ്കാരിക ടൂറിസം, ഫാം ടൂറിസം, കായല്‍ ടൂറിസം തുടങ്ങി നിരവധി ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളുണ്ട്.
ടൂറിസം വളര്‍ച്ച പ്രതിവര്‍ഷം 13.31 ശതമാനം. അതുകൊണ്ടുതന്നെ ഖജനാവിലേക്ക് ഏറ്റവും വലിയ ആദായമുണ്ടാക്കുന്നത് ടൂറിസമാണ്. ബീച്ചുകള്‍, കായലുകള്‍, മലയോരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എല്ലാം ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങളാണ്.
കേരളം വികസിപ്പിച്ച മറ്റൊരു ടൂറിസം ശാഖയാണ് ഇക്കോ ടൂറിസം. അത് ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത് തടാകങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, വന്യമൃഗ സങ്കേതങ്ങള്‍ മുതലായവയാണ്. ഏഷ്യന്‍ ആനകളും ബംഗാള്‍ കടുവകളും പുലികളും നീലഗിരി കുന്നുകളും അണ്ണാന്മാരും കരടികളും വിവിധതരം പാമ്പുകളും മയിലുകളും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
പക്ഷെ ഇന്ന് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത് ആയുര്‍വേദമാണ്. സീസണില്‍ നാഗാര്‍ജുന പോലുള്ള പ്രമുഖ ആയുര്‍വേദ കേന്ദ്രങ്ങള്‍ വിനോദസഞ്ചാരികളെക്കൊണ്ട് നിറയുന്നു; പിന്നെ കളരിപ്പയറ്റ്, തിറയാട്ടം, കുത്തിയോട്ടം, തൃശൂര്‍പൂരം മുതലായവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ടൂറിസം രംഗത്ത് ഇന്ന് കേരള ടൂറിസം നേടുന്ന ഏറ്റവും വലിയ തിരിച്ചടി മദ്യനിരോധനമാണ്. പഞ്ചനക്ഷത്ര ബാറുകളും ബിയര്‍ പാര്‍ലറുകളും മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് മറ്റൊരു വ്യവസായത്തിന് ഇവിടെ തറക്കല്ലിട്ടു; കള്ള ചാരായം വാറ്റ്. ഡിമാന്റുള്ളിടത്ത് സപ്ലൈ ഉണ്ടാകും എന്നാണല്ലൊ. ഇന്ന് മദ്യം ലഭിക്കുന്നത് ബിവറേജസ് കോര്‍പ്പറേഷനില്‍നിന്ന് മാത്രം. ഇത് സര്‍ക്കാര്‍ കുത്തകയാണ്. മദ്യനിരോധനം വന്നശേഷം മദ്യവില്‍പ്പന കൂടി എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇങ്ങനെ പറയുമ്പോഴും ഇത് വിനോദസഞ്ചാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ലഹരി തേടുന്നവര്‍ അത് എങ്ങനെയെങ്കിലും കണ്ടെത്തും. ലഹരി ആവശ്യക്കാര്‍ക്ക് അത് ലഭ്യമാക്കാനും സംവിധാനമുണ്ട്. ലിക്വര്‍ ലൈസന്‍സ് ലഭിക്കുന്നതും അവര്‍ക്ക് മാത്രം. ഇപ്പോള്‍ ജനം തമാശയായി പറയുന്നത് മദ്യലഭ്യതയ്ക്ക് ആശ്രയിക്കേണ്ടത് ബിയര്‍-വൈന്‍ പാര്‍ലറുകളെയാണ് എന്നാണ്.
മദ്യപാനമാണ് കേരളത്തിലെ റോഡ് അപകടങ്ങള്‍ക്ക് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. പക്ഷേ മദ്യനിരോധനം റോഡപകടങ്ങള്‍ കുറച്ചിട്ടില്ല. ബാറുകളിലെ വരുമാനം കോടികളായി തുടരുന്നു. പക്ഷേ സര്‍ക്കാര്‍ മദ്യനിരോധനത്തില്‍ കൂടി സ്വന്തം വരുമാനമാണ് വെട്ടിക്കുറച്ചത്. മറ്റൊരു വസ്തുത മദ്യനിരോധനം മദ്യക്കടത്തും കള്ളവാറ്റും കൂട്ടിയതാണ്.
ഇത് ടൂറിസം മേഖലയിലേക്കുള്ള വരുമാനവും കുറച്ചു. പള്ളികളും സ്ത്രീകളും മാത്രം നിരോധനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷെ എക്സൈസ് വരുമാനക്കുറവ് 22 ശതമാനവും ടൂറിസം വരുമാനക്കുറവ് 26 ശതമാനവുമാണ്.
20,000 ബാര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ശശി തരൂര്‍ പറയുന്നത് ആന്ധ്രാപ്രദേശിലും ഹരിയാനയിലും മിസോറാമിലും മദ്യനിരോധനം പിന്‍വലിച്ചപ്പോള്‍ കേരളം മദ്യനിരോധനം നടപ്പിലാക്കുന്നു എന്നാണ്.
പണ്ട് വിനോദസഞ്ചാരികള്‍ കോക്കനട്ട് ലഗൂണിലും കടല്‍ മത്സ്യലഭ്യതയുള്ള ഹോട്ടലുകളിലുമാണ് പോയിരുന്നത്. പക്ഷേ സര്‍ക്കാര്‍ തീരുമാനം വിനോദ സഞ്ചാരികളുടെ വഴി തടഞ്ഞു. 2015 ല്‍ ടൂറിസം വളര്‍ച്ച വെറും അഞ്ചു ശതമാനമായിരുന്നു. അതുപോലെ അന്തര്‍ദേശീയ വിനോദസഞ്ചാരികള്‍ എട്ടുശതമാനത്തില്‍ ഒതുങ്ങി. കേരളത്തിലേക്കുള്ള മീറ്റിങ്ങുകളും കണ്‍വെന്‍ഷനുകളും എല്ലാം അപ്രത്യക്ഷമാകുന്നു.
കേരളത്തിലെ മദ്യത്തില്‍നിന്നുള്ള വരുമാനം 2014 ല്‍ 1.2 ബില്യണ്‍ ആയിരുന്നു. മദ്യലഭ്യതയുടെ അഭാവം വിനോദസഞ്ചാരമേഖലയ്ക്കേറ്റ ഏറ്റവും വലിയ ആഘാതമാണ്.
മദ്യനിരോധനമാണല്ലോ ബാര്‍ കോഴ എന്ന വന്‍ വിവാദത്തിന് തിരികൊളുത്തിയതും മാധ്യമരംഗത്തേക്ക് ബിജു രമേശ് എന്ന മദ്യ മുതലാളിയെ പ്രവേശിപ്പിച്ചതും. ബാറുകള്‍ തുറക്കാം എന്ന് വാഗ്ദാനം നല്കിയ കേരള ധനമന്ത്രിയായിരുന്ന കെ.എം.മാണിക്ക് ഒരു കോടി കോഴ നല്‍കിയെന്നാണ് ബിജു രമേശും കുറച്ച് ബാര്‍ ഉടമകളും പറഞ്ഞത്.
വിദേശികളുടെ കേരളത്തിലേക്കുള്ള വരവിനെ മദ്യനിരോധനം ബാധിക്കുമെന്നും എണ്‍പതുകളിലുണ്ടായ വൈപ്പിന്‍ ദുരന്തം പോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടും എന്നുമുള്ള ഭീതിയും നിരോധനത്തിനുശേഷം കേരളത്തില്‍ വളര്‍ന്നു.
ഇത് വിനോദ സഞ്ചാര സീസണാണ്. പക്ഷേ ഈ വര്‍ഷം വിനോദ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതു പറയുന്നത് മദ്യ മുതലാളിമാരല്ല-മറിച്ച് ഹോട്ടല്‍ ഉടമകളാണ്. വിനോദ സഞ്ചാരികളുടെ എണ്ണം 10-15 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിലേക്കുള്ള അവരുടെ വരവ് 5-6 ശതമാനം കുറഞ്ഞു. നവംബര്‍-ജനുവരിയാണ് വിനോദ സഞ്ചാര സീസണ്.
നാഷണല്‍ സാമ്പിള്‍ സര്‍വേ പറയുന്നത് കേരളത്തിലെ 70 ശതമാനം പുരുഷന്മാര് മദ്യസേവക്കാരാണ് എന്നാണ്. ഇന്ന് ബിവറേജസ് കോര്‍പ്പറേഷനിലെ നീണ്ട ക്യൂവില്‍നിന്ന് മദ്യം വാങ്ങി വീട്ടില്‍പോയി കഴിക്കേണ്ട ഗതിയാണ് മദ്യപാനികള്‍ക്ക്. ഇത് വീടുകളിലെ സമാധാന അന്തരീക്ഷം നശിപ്പിച്ചേക്കാം. ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിപ്പിച്ചേക്കാം. ഇപ്പോള്‍ തന്നെ കുടുംബ കോടതിയില്‍ എത്തുന്ന ഭൂരിഭാഗം കേസുകളും മദ്യപാനിയായ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടാണ്.
ഈ വര്‍ഷം കേരളത്തിലേക്ക് വിദേശികളായ വിനോദസഞ്ചാരികള്‍ എത്തുന്നുണ്ടോ? അടുത്തയിടെ കൊച്ചി കടപ്പുറം കാണാന്‍ പോയ എന്റെ ഇന്ത്യന്‍ എക്സ്പ്രസിലെ സഹപ്രവര്‍ത്തക പ്രേമ മന്മഥന് പറഞ്ഞത് ബീച്ചില്‍ ഒരൊറ്റ വിദേശിയെപ്പോലും കാണാന്‍ കഴിഞ്ഞില്ല എന്നാണ്. സായാഹ്നങ്ങളില്‍ കടപ്പുറത്തെത്തുന്ന പലരും ഈ നിരീക്ഷണം നടത്തിയിട്ടുണ്ട്.
പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടമകളും ഇങ്ങനെ നിരീക്ഷിക്കുന്നവരാണ്. കാസിനോ ഗ്രൂപ്പിന്റെയും സിജിഎച്ച് എര്‍ത്തിന്റെയും ഉടമയും ഇക്കോ ടൂറിസം പ്രൊമോട്ടറുമായ ജോസ് ഡൊമിനിക്കും ഇതേ നിരീക്ഷണം ആവര്‍ത്തിക്കുന്നു. ഇന്ന് കേരളം ശ്രീലങ്കയിലേക്ക് പോകാനുള്ള വഴി മാത്രമാണ്. കേരളത്തിന്റെ നഷ്ടം ശ്രീലങ്കയുടെ നേട്ടമായി മാറുന്നു.
”പണ്ട് നക്ഷത്ര ഹോട്ടലുകളിലെ എല്ലാ മുറികളും നവംബര്‍ ഡിസംബര്‍ മാസത്തില്‍ ബുക്ക് ചെയ്യപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതെല്ലാം കുറഞ്ഞു. മീറ്റിങ്ങുകളും കോണ്‍ഫ്രന്‍സുകളും ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നില്ല. വിവാഹ റിസപ്ഷന് പോലും ആള്ക്കാര് കുറയുന്നുണ്ട്. ഇപ്പോള്‍ എന്റെ ഹോട്ടലുകളില്‍ മുറികള്‍ ഒഴിഞ്ഞുകിടക്കുന്നു. അതിഥി ഓക്കുപ്പന്സിയും കുറഞ്ഞു” അദ്ദേഹം പറഞ്ഞു.
”2004-2005 ല്‍ സുനാമി വന്നടിച്ചപ്പോള്‍ പോലും ടൂറിസം വളര്‍ച്ച 25 ശതമാനമായിരുന്നു. ഇപ്പോള്‍ ടൂറിസം റവന്യൂ 8500 കോടിയാണ്. ടൂറിസം നിശ്ചലമായാല്‍ വളരെയധികം യുവാക്കള്‍ക്ക് തൊഴിലും നഷ്ടപ്പെടും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കോ-ടൂറിസം ഇനിഷ്യേറ്റീവും അദ്ദേഹത്തിന്റേതായിരുന്നു. 2005 ല്‍ കേരളമാണ് ടൂറിസം വിഷന്‍ എന്ന ഡോക്യുമെന്ററി തയ്യാറാക്കിയത്. 2005 ല്‍ വിനോദ സഞ്ചാരികളുടെ വരവ് 60 ലക്ഷമായിരുന്നു. ടൂറിസം വരുമാനം 1520 കോടിയായിരുന്നു.
‘വഴിയോരം പ്രോജക്ട്’ വിദേശ സഞ്ചാരികള്‍ക്ക് വഴിയില്‍ സൗകര്യം ഒരുക്കിയിരുന്നു. കോവളത്തെ സീറോ-വേസ്റ്റ് മാനേജ്മെന്റും കേരളത്തിന്റെ പദ്ധതി ആയിരുന്നു.
മറ്റൊരു പ്രധാന അപകടം യുവാക്കള്‍ മദ്യലഭ്യത കുറഞ്ഞപ്പോള്‍ മയക്കുമരുന്നിലേക്ക് തിരിയുന്നു എന്നതാണ്. ഇപ്പോള്‍ ‘മാജിക് കൂണുകള്‍’ വരെ ലഹരി തേടുന്നര്‍ക്ക് ലഭ്യമാണ്. മദ്യലഭ്യത നിലനിന്നപ്പോള്‍ ഒന്‍പതുവയസ്സു മുതല്‍ കുട്ടികള്‍ മദ്യം കഴിക്കുന്നു എന്ന് കേരളം ഖേദിച്ചിരുന്നു. ഇന്ന് കുട്ടികളുടെ ഇടയില്‍ മയക്കുമരുന്നുപയോഗമാണ് വര്‍ധിക്കുന്നത്.
മദ്യം വിഷമാണ്. പക്ഷെ മയക്കുമരുന്ന് അതിലും ദോഷകരമാണ്. മദ്യനിരോധനം യുഡിഎഫ് നടപ്പാക്കിയത് ജനനന്മയെ ഓര്‍ത്തല്ല മറിച്ച് പ്രതിഛായാ വര്‍ധനയ്ക്കാണ്. സുധീരന്-ഉമ്മന്‍ചാണ്ടി മത്സരവും ഇതിന് കാരണമായി. സ്വന്തം പ്രതിഛായയില്‍, മാത്രം ശ്രദ്ധിക്കുന്നവര്‍ കേരളത്തിന്റെ യുവതലമുറ നാശോന്മുഖമാകുന്നു എന്ന് തിരിച്ചറിയുന്നു പോലുമില്ല. രാഷ്ട്രീയം പണവും പദവിയും പ്രതിഛായയും ഉയര്‍ത്താന്‍ മാത്രമല്ല നേതാക്കള്‍ ഉപയോഗിക്കുന്നത്, ഒരു തലമുറയുടെ ഭാവിവച്ചും അവര്‍ പന്താടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: