കാക്കനാട്: തെരുവില്‍ അലയുന്ന നിരാലംബരെ സംരക്ഷിക്കുന്ന തെരുവു വെളിച്ചം പദ്ധതി പ്രവര്‍ത്തനത്തില്‍ വന്‍ അഴിമതിയെന്ന് സാമൂഹ്യ നീതി വകുപ്പ്. 2013ല്‍ ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുരുകനാണ് ഇതിനു പിന്നിലെന്നും സാമൂഹ്യ നീതി വകുപ്പില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.
അനുയേജ്യമായ രജിസ്റ്ററുകളും, റെക്കോഡുകളും ശരിയായി എഴുതി സൂക്ഷിച്ചിട്ടില്ലെന്നും, സര്‍ക്കാര്‍ പണം വിനിയോഗിച്ച് നടത്തുന്ന പദ്ധതിയുടെ വരവ് ചിലവ് കാണിക്കുന്ന ക്യാഷ് ബുക്ക് ശരിയായ വിധത്തില്‍ അല്ല കൈകാര്യം ചെയ്യുന്നതെന്നും മേഖല അസിസ്റ്റന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തെരുവോരം അസോസിയേഷന് സെക്രട്ടറിയായ മുരുകന് തന്നെയാണ് സൂപ്രണ്ടായി ചുമതല വഹിക്കുന്നതെന്നും, മാനേജര്‍, സോഷ്യല്‍ വര്‍ക്കര്‍, കെയര്‍ ഗിവര്‍, കുക്ക് എന്നീ ജീവനക്കാരെയും ഒരു മാനദണ്ഡവും പാലിക്കാതെ മുരുകന് തന്നെയാണ് നിയമനം നടത്തിയിട്ടുള്ളതെന്നും, എന്നാല്‍ സോഷ്യല്‍ വര്‍ക്കര്‍ക്ക് ഒരു യോഗ്യതയും പാലിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാപനത്തിന് ധനസഹായം വകുപ്പ് നല്‍കുന്നുണ്ടെങ്കിലും വ്യാപകമായി പണം പിരിക്കുകയും ഇതിന്റെ കണക്കുകള്‍ നല്കാന് തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്. 2016-17 വര്ഷത്തേക് 13,38,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ ക്ഷേമ വകുപ്പാണ് ധനസഹായം നല്കുന്നതെങ്കിലും പദ്ധതി നടത്തിപ്പിന്റെ ക്രെഡിറ്റു മുഴുവനും തെരുവോരം സംഘടനയ്ക്കാണ്. ഇത്രയും തുകയുണ്ടെങ്കില്‍ ഇടനിലക്കാരനെ ഒഴിവാക്കി വകുപ്പിനു തന്നെ നേരിട്ട് നടത്തുവാന്‍ കഴിയുമെന്നും പണപ്പിരിവും അവസാനിപ്പിക്കുവാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സാമൂഹ്യ ക്ഷേമ വകുപ്പിന്റെ പേര് ഉള്‍ക്കൊള്ളുന്ന അനധികൃത സീലും കണ്ടെത്തി. അതേ സമയം വകുപ്പ് നല്കുന്ന ധനസഹായത്തോടെ പദ്ധതി നടത്തുവാന്‍ കഴിയുമെന്നതിനാല്‍ നടത്തിപ്പ് ചുമതലയും വകുപ്പിനു തന്നെയാവണമെന്നും, തെരുവോര പ്രവര്‍ത്തന അസോസിയേഷനുമായി ഒപ്പു വച്ചിട്ടുള്ള ധാരണാപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരുടെ സംരക്ഷണം വകുപ്പ് നേരിട്ട് നടത്തുന്നു എന്നതു കൂടാതെ വസ്തുവകകള്‍ അന്യാധീനപ്പെടാതെ നിലനിര്‍ത്തുവാനും കഴിയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: