കൊച്ചി: സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല എഡിജിപി എ. ഹേമചന്ദ്രന് നല്‍കിയിരുന്നില്ലെന്ന് മുന്‍ ഡിജിപി കെ. ബാലസുബ്രഹ്മണ്യം. ജസ്റ്റിസ് ജി ശിവരാജന് കമ്മീഷനില്‍ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. എസ്ഐടിയില്‍ അംഗങ്ങളായ ഡിവൈഎസ്പിമാര്‍ക്കാണ് സ്വതന്ത്രമായ അന്വേഷണച്ചുമതല നല്‍കിയിരുന്നതെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി.
എസ്ഐടി അന്വേഷിച്ച 33 കേസുകളുടെ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല മാത്രമാണ് ഹേമചന്ദ്രന് നല്‍കാനുദ്ദേശിച്ചിരുന്നത്. അന്വേഷണത്തിനുള്ള വിഭവ സമാഹരണവും കലാതാമസം കൂടാതെ അന്വേഷണം പൂര്ത്തിയാക്കലുമായിരുന്നു അദ്ദേഹത്തിന് നിശ്ചയിച്ച ചുമതലകള്‍. കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പകരക്കാരക്കാരനായിരുന്നില്ല ഹേമചന്ദ്രന്. കേസന്വേഷണത്തിന്റെ സ്വതന്ത്രചുമതല ഡിവൈഎസ്പിമാര്‍ക്ക് നല്‍കിയെങ്കിലും പ്രതികളെ നിശ്ചയിക്കുക, കുറ്റപത്രത്തിന് അംഗീകാരം നല്‍കുക എന്നിവ എസ്ഐടി തലവന്റെ അറിവോടെയും അംഗീകാരത്തോടെയുമാണ് നടത്തിയിരുന്നതെന്ന് ഡിവൈഎസ്പി ആര് പ്രസന്നന്‍നായര്‍ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയത് തന്റെ അറിവോടെയല്ല. ഈ സ്റ്റേറ്റ്മെന്റ് കണ്ടിട്ടുമില്ല. ഇത് ഫയല്‍ ചെയ്യാന്‍ തന്റെ അനുവാദം തേടിയിട്ടില്ല. എഡിജിപിയ്ക്കു മുകളില്‍ പോലീസ് ചീഫായ താന്‍ മാത്രമാണുള്ളതെങ്കിലും എസ്ഐടി അന്വേഷിച്ച 33 കേസുകളുടെയും കേസ് ഡയറി താന്‍കണ്ടിട്ടില്ല. പരിശോധിക്കാന്‍ ആവശ്യപ്പെട്ടില്ല.
എഡിജിപി ഹേമചന്ദ്രന് വിശ്വസ്തനായ ഉദ്യോഗസ്ഥനായതിനാലാണ് അങ്ങനെ ചെയ്യാതിരുന്നത്. സരിതയെ അറസ്റ്റ് ചെയ്തത് വീട്ടില്‍നിന്നാണെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നോ സ്വന്തം സ്രോതസ്സുകളില്‍നിന്നോ ലഭിച്ച അറിവായിരിക്കാം. സരിതയെ അറസ്റ്റ് ചെയ്യുമ്പോള്‍ അവിടെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനുണ്ടായിട്ടും വീട് പരിശോധിക്കാതിരുന്നത് താനറിഞ്ഞിരുന്നില്ല. താന്‍ ഉന്നതരുടെ മാനഭംഗത്തിനിരയായി എന്ന് സരിത എറണാകുളം സിജെഎം കോടതിയില്‍ മൊഴി നല്‍കിയത് മാധ്യമങ്ങളില്നിന്നറിഞ്ഞു. അവരെ പത്തനംതിട്ട ജയിലില്‍ ഹാജരാക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന കത്ത് വാര്‍ഡര്‍മാര്‍ കണ്ടെടുത്തതും പോലീസ് ഉദ്യോഗസ്ഥനടക്കം 13 ഉന്നതരുടെ പേരുകള്‍ അതിലുണ്ടായിരുന്നുവെന്നും ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്ബ് നേരിട്ടു പറയുകയോ അറിയിക്കുകയോ ചെയ്തിരുന്നില്ല.
പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മാത്രമാണ് അന്വേഷണം നടത്തിയിരുന്നതെന്ന് മുന്‍ ഡിജിപി മറുപടി നല്കി. ഫോണ്‍ വിശദാംശങ്ങളടങ്ങിയ രേഖകള്‍ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: