ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ചരക്കു സേവന നികുതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നു. 2017 ഏപ്രിലില്‍ ഇത് നിയമമാകും. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും രാജ്യവ്യാപകമായി പൊതുനികുതി ഏര്‍പ്പെടുത്തുന്ന നിയമമാണിത്. നാല് സ്ലാബായാണ് നികുതി നല്‍കേണ്ടിവരിക. ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണവശം ഇത് ഭാരതത്തെ ഒരൊറ്റ വിപണിയാക്കി മാറ്റുന്നു എന്നതാണ്. ഉപഭോഗ സംസ്ഥാനമായ കേരളം രാജ്യത്തെ ഉല്‍പ്പാദനത്തിന്റെ 15% ഉപയോഗിക്കുന്നു.
ഇത് പല സാധനങ്ങളുടെയും വില കുറയ്ക്കും. ഈ നികുതി സംവിധാനം നിലവില്‍ വന്നാല്‍ അന്തര്‍സംസ്ഥാന നികുതി അടക്കേണ്ടതില്ല. ബ്രാന്‍ഡഡും അല്ലാത്തതുമായ സാധനങ്ങളുടെ വ്യത്യസ്ത വിലകള്‍ മാറും. വാഹന മേഖലയില്‍ ബൈക്കുകളുടെയും ചെറിയ കാറിന്റെയും വില കുറയും. 23.5 ശതമാനമായ വാറ്റ് നികുതി 18 ശതമാനമാകുമ്പോള്‍ ചെറിയ കാറിന്റെ വില 12000 രൂപ കുറയും. അതേസമയം ആഡംബര വാഹനങ്ങള്‍ക്ക് വില കൂടും. വാഹനഭ്രമമുള്ള യുവത്വം കൂടുതല്‍ നികുതി അടക്കേണ്ടിവരും. ഭക്ഷ്യധാന്യങ്ങളെ പൂര്‍ണമായും നികുതിയില്‍ നിന്നൊഴിവാക്കിയത് സാധാരണക്കാരെ സഹായിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യും. ഐടി മേഖലയ്ക്ക് ജിഎസ്ടി ഗുണകരമാണ്. നികുതി നിരക്ക് സുതാര്യമാകുന്നതാണ് ഇതിനിടയാക്കുന്നത്.നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈടാക്കുന്നത് അഞ്ചുശതമാനമാകുമ്പോള് സ്വാഭാവികമായും അവയുടെ വില കുറയും.
കേരളത്തിന്റെ സേവന മേഖല 60 ശതമാനം വരുമാനമാണ് ജിഡിപിക്ക് നല്‍കുന്നത്. ദേശീയ വരുമാന നികുതിയിലും 1.30% കുറവുവരും. ചെറുകിട വ്യാപാരികളുടെ 10 ലക്ഷം വരെയുള്ള വിറ്റുവരവിന് നികുതി ഉണ്ടാകില്ല. ചില മരുന്നുകള്‍ക്ക് 12-14% വില 18 ശതമാനമായി ഉയരും. ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിപ്പിക്കും. കേരളം 1.48% ഓണ്‍ലൈന്‍ കച്ചവടത്തിന് നല്‍കുന്നുണ്ട്. നികുതി വരുമാനം പങ്കുവയ്ക്കുന്നതും ചില മേഖലകളിലേക്ക് ചുരുങ്ങും. അന്തര്‍സംസ്ഥാന നികുതി ഒഴിവാക്കുമ്പോള്‍ അസംസ്കൃത സാധനങ്ങളുടെ വില കുറയും. കേരളം ഒരു പുതിയ വ്യവസായ നയം പ്രഖ്യാപിക്കേണ്ടിവരും. ഇതെല്ലാം വരുമ്പോള്‍ പേപ്പര്‍ വര്‍ക്ക് കുറയും. ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ പുതിയ നികുതികള്‍ക്ക് വഴിതുറന്നേക്കാം. ജിഎസ്ടി അനുസരിച്ച് എല്ലാ നികുതികളും പങ്കുവയ്ക്കണമെന്നാണ്. അതേസമയം നിലവിലുള്ള പല നികുതികള്‍ക്കും വിരാമമിടും. കയറ്റുമതി രംഗത്തിന് ജിഎസ്ടി ഗുണകരമാണ്.
കപ്പലണ്ടി, മത്സ്യഉല്‍പ്പന്നങ്ങള്‍, കൈത്തറി മേഖല എന്നിവയ്ക്കും ജിഎസ്ടി ഗുണകരമാണ്. ഇന്ന് സേവന മേഖലയാണ് ജിഡിപിയുടെ 60 ശതമാനം നല്‍കുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സെയില്‍സ് ടാക്സും എക്സൈസ് ഡ്യൂട്ടിയും നിര്‍ത്തലാക്കും. സര്‍ക്കാരുകളുടെ നികുതി വരുമാനം വര്‍ധിപ്പിക്കുമെന്നും ചെക്ക്പോസ്റ്റുകളില്‍ നികുതി നല്‍കേണ്ടെന്നും ജിഎസ്ടി നിര്‍ദ്ദേശിക്കുന്നു. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തില്‍ വരണമെങ്കില്‍ രണ്ടു ബില്ലുകള്‍ കൂടി പാസ്സാക്കണം. ചരക്കു സേവനനികുതി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ 50,000 കോടി രൂപ സമാഹരിക്കാനും തീരുമാനമായി. അടുത്ത അഞ്ചുവര്‍ഷത്തേക്ക് വാര്‍ഷിക നികുതി വളര്‍ച്ചാ നിരക്ക് 14 ശതമാനമായി കണക്കാക്കിയാകും നഷ്ടപരിഹാരം നല്‍കുക.
രാജ്യത്ത് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന നികുതി സംവിധാനത്തെ പൊളിച്ചെഴുതുന്ന ജിഎസ്ടി വലിയൊരു ചുവടുവയ്പ്പാണ്. സാമ്പത്തിക പരിഷ്കാരത്തെക്കുറിച്ച് എടുത്താല്‍ പൊങ്ങാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന സര്‍ക്കാരുകള്‍ പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്നിട്ടും ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരാന്‍ ശ്രമിച്ചില്ല. നരേന്ദ്രമോദി സര്‍ക്കാരാണ് രൂക്ഷമായ എതിര്‍പ്പുകളെയും കുപ്രചാരണങ്ങളെയും വകവയ്ക്കാതെ ചരക്കു സേവന നികുതി പ്രാബല്യത്തില്ക്കൊണ്ടുവരാന് ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിച്ചത്. ഇത്തരമൊരു ബില്ലിനെ അന്ധമായി എതിര്‍ത്ത പ്രതിപക്ഷം സംസ്ഥാനങ്ങളെ കേന്ദ്രത്തിനെതിരെ തിരിക്കാനുള്ള ഉപാധിയായി ഇതിനെ കാണുകയും ചെയ്തു. എന്നാല്‍ തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയതോടെ തുടക്കത്തില്‍ എതിര്‍പ്പുയര്‍ത്തിയ സംസ്ഥാനങ്ങളും ജിഎസ്ടിയുമായി സഹകരിക്കാന്‍ തയ്യാറായി. കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും രാഷ്ട്രീയ ദുഷ്ടലാക്ക് ഇത് തുറന്നുകാട്ടി. എന്തായാലും അധികാരത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന മോദി സര്‍ക്കാരിന്റെ തലപ്പാവില്‍ പുതിയൊരു പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുകയാണ് ജിഎസ്ടി ബില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: