എളയാവൂര്: വയോജന വിനോദ-വിശ്രമ കേന്ദ്രം കയ്യേറി സിപിഎമ്മിന്റെ കളരി പരിശീലനം. വയോജനങ്ങള്‍ പടിക്കുപുറത്ത്. എളയാവൂര് പഞ്ചായത്ത് 2006-2007 വര്‍ഷം പഞ്ചായത്ത് വികസന പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച മുണ്ടയാട് വയോജന വിനോദ-വിശ്രമ കേന്ദ്രമാണ് സിപിഎം സംഘം കയ്യേരി കളരി പരിശീലനം ആരംഭിച്ചത്. വയോജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊന്നും ഓഫീസ് വിട്ടുകിട്ടാത്ത സ്ഥിതിയാണ്. വയോജന കേന്ദ്രത്തില്‍ പീപ്പിള്‍സ് കളരി സംഘം എന്ന പേരില്‍ ഫഌക്സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസിനോട് തൊട്ടടുത്താണ് വയോജന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അധികൃതരുടെ കണ്മുന്നില് സര്‍ക്കാര്‍ കെട്ടിടം കയ്യേറി പാര്‍ട്ടി സ്ഥാപനമാക്കി മാറ്റിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നാടുനീളെ പൊതു സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ആര്‍എസ്എസ് ശാഖകള്‍ നടക്കുന്നുവെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രസംഗിച്ച് നടക്കുന്ന സിപിഎമ്മുകാരുടെ നാട്ടില്‍ സര്‍ക്കാര്‍ സംവിധാനം തന്നെ കയ്യേറി പാര്‍ട്ടിയുടെ പരിശീലന കേന്ദ്രം സ്ഥാപിക്കുകയും യഥാര്‍ത്ഥ ഉപയോക്താക്കളായ വയോജനങ്ങളെ പടിക്ക് പുറത്തു നിര്‍ത്തുകയും ചെയ്യുന്ന പാര്‍ട്ടി നിലപാട് സജീവ ചര്‍ച്ചയായിരിക്കുകയാണ്. വയോജന മന്ദിരം കയ്യേറിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം വിവിധ വയോജന സംഘങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: