പുരുളിയ (ബംഗാള്‍): നാലു നായകള്‍ ഒരു നവജാത ശിശുവിന്റെ ജീവന് രക്ഷിച്ചു. ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ കുറ്റിക്കാട്ടില്‍ പക്ഷികളിലും മൃഗങ്ങളില്‍നിന്നും സംരക്ഷിച്ചു.
അദ്ധ്യാപകന് ഉല്ലാസ് ചൗധരി വീട്ടില്‍നിന്ന് സ്കൂളിലേക്കു പോകുമ്പോള്‍ കുഞ്ഞിന്റെ കരച്ചില് കേട്ടു. തൊട്ടടുത്ത കുറ്റിക്കാട്ടില്‍ നായകള്‍ നടക്കുന്നതും കണ്ടു. ചെന്നപ്പോള്‍ ഒരു തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചോരക്കുഞ്ഞ്. ഉല്ലാസ് നാട്ടുകാരെ വിളിച്ചുകൂട്ടി, കുഞ്ഞിനെ എടുത്ത് വീട്ടിലേക്കു നടന്നു. നായകളും വീടുവരെ പിന്തുടര്ന്നു.
ചിലര്‍ കുഞ്ഞിന് പാലു കൊടുത്തു. കുഞ്ഞ് കരച്ചില് നിര്‍ത്തി. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസ് ചൈല്‍ഡ് ഹെല്പ്ലൈന് പ്രവര്‍ത്തകരെ വിളിച്ചു. അവര്‍ ദേബന്‍ മഹാതോ സര്‍ദാര്‍ ആശുപത്രിയില്‍ എത്തിച്ചു. പത്തു ദിവസത്തില്‍ താഴെയേ പ്രായമുള്ളുവെന്നും ആരോഗ്യനില മോശമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ തോന്നിച്ചതിനാല്‍ പ്രത്യേക പരിചരണ യൂണിറ്റിലാക്കി.
കുഞ്ഞിനെ ശനിയാഴ്ച കിട്ടിയതിനാല്‍ ശനിയ എന്ന് ചൗധരി പേരിട്ടു. ആശുപത്രി വിട്ടാല്‍ കുഞ്ഞിനെ സംസ്ഥാന സര്‍ക്കാരിന്റെ ശിശു സംരക്ഷണ സമിതിക്ക് കൈമാറുമെന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ദീപാങ്കര്‍ പറഞ്ഞു. ആ നായകളോട് നന്ദി പറയണം, അവയില്ലായിരുന്നെങ്കില്‍ ഒരു കുഞ്ഞിനെ നഷ്ടമായേനെ, ചൗധരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: