കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം… കവി വാക്യം എത്ര മനോഹരം. ”ഇവിടെ പിറക്കുന്ന കാട്ടുപുല്ലിലുമുണ്ട് ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും, ഇവിടെ കിടക്കുന്ന കാട്ടുകല്ലിലുമുണ്ടു വിവിധ സനാതന ചൈതന്യ പ്രതീകങ്ങള്‍” എന്നെഴുതിയ കവിക്കും പിഴച്ചുവോ?
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ആരിലാണ് സംശയം ഉയരാതിരിക്കുക? ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം ചാര്‍ത്തിയവരും ‘അയ്യോ തെറ്റിപ്പോയല്ലോ’ എന്ന് വിലപിക്കുമോ? എന്തൊക്കെ കാണണം, കേള്‍ക്കണം.
അറുപതിന്റെ നിറവില്‍ പക്വതയും പാകതയും പ്രകടിപ്പിക്കേണ്ട കേരളത്തിന്റെ പ്രജകള്‍ ഇന്ന് വികാരഭരിതരാണ്. പ്രകോപിതരാണ്. അഭിഭാഷകര്‍ക്ക് മാധ്യമങ്ങളെ കണ്ടുകൂടാ. പുറത്ത് ചിരിക്കും ഹസ്തദാനം നടത്തും ചിലപ്പോള്‍ കെട്ടിപ്പിടിക്കും. കുശലങ്ങള്‍ കൈമാറും. എന്നാല്‍ കോടതി വളപ്പിലെത്തിയാല്‍ അവരുടെ ഭാവം മാറും. ഭാഷയും വേറെയാകും. വാദിച്ച് ജയിക്കുന്നതാണ് അഭിഭാഷകരുടെ മിടുക്ക്. അത് സാധിക്കില്ലെന്നുറപ്പുളളതുകൊണ്ടാണോ അടിതടവിലേക്ക് നീങ്ങുന്നതെന്ന സംശയം പ്രബലമാണ്. ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും പുലര്‍ത്തിയിരുന്ന കേരളത്തിലാകെ ചീത്തയും ദുര്‍ഗന്ധവും നിറയുകയാണ്. ഇതിനെല്ലാം പരിഹാരവും പ്രതിവിധിയും കണ്ടെത്തേണ്ടവരാണ് സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും ഭരണകൂടവും. പക്ഷേ അവരിലൊന്നും സനാതന ചൈതന്യം കാണാനാവുന്നില്ല.
ഭരണത്തിലിരിക്കുന്ന മന്ത്രിമാരില്‍ ചിലര്‍ മണ്ടന്മാരാണെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് വിളിച്ചുപറയുന്നു. അത്രയൊക്കെ ആയെങ്കില്‍ കാര്യം എത്രത്തോളമെത്തി എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം എന്ന പഴമയെക്കുറിച്ച് ഊറ്റം കൊള്ളുമ്പോള്‍ ഇന്നത്തെ അവസ്ഥ ദയനീയമല്ലെ? കള്ളവും ചതിയും വഞ്ചനയും പീഡനങ്ങളും പിടിച്ചുപറികളും തട്ടിക്കൊണ്ടുപോകലും കുത്തിക്കൊല്ലലുമൊക്കെയായി കേരളം വളരുകയാണോ? തളരുകയാണോ?
പ്രജകളല്ല യഥാര്‍ത്ഥത്തില്‍ വില്ലന്മാര്. വേലിതന്നെ വിള തിന്നുകയാണ്. പോലീസുകാരും രാഷ്ട്രീയക്കാരും ഭരണക്കാരും അരങ്ങ് അടക്കി വാഴുകയാണ്. അഴിമതിക്കെതിരെ വാചാലരായി കയ്യടിയും വോട്ടുംവാങ്ങി ഭരണത്തിലെത്തിയവര്‍ അഴിമതിയില്‍ ആറാടുന്ന കാഴ്ച. നാലാംമാസം ഒരു മന്ത്രിക്ക് നാണം കെട്ടിറങ്ങേണ്ടിവന്നപ്പോള് പറഞ്ഞ കാര്യങ്ങള്‍ ആരും മറന്നിട്ടില്ല. ”എന്റെ ചോരക്കുവേണ്ടി ദാഹിക്കുന്നവരുണ്ട്. ഗൂഢാലോചനയുണ്ട്. മാഫിയകളാണ് പിന്നില്‍. അവര്ക്കെതിരെയുദ്ധം തുടരും.” മണ്ണാങ്കട്ട. മക്കളെയും മരുമക്കളേയും സ്വന്തക്കാരെയും പാര്‍ട്ടിക്കാരേയും സംരക്ഷിക്കുക എന്ന കമ്മ്യൂണിസ്റ്റ് കടമ ഭംഗിയായി നിര്‍വഹിച്ചു. കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ രാജിയും നല്കി.
ഇത് ഏതെങ്കിലുമൊരു കേന്ദ്രകമ്മറ്റി അംഗത്തിന് പറ്റിയ ഒറ്റപ്പെട്ട പിഴവല്ല. അടിമുതല്‍ തലവരെ കെട്ടുനാറിയിരിക്കുന്നു. കള്ളന്മാരും കൊള്ളക്കാരും കൊലയാളികളുമെല്ലാമായി ഒരു പാര്‍ട്ടിയെ അടക്കി വാഴുമ്പോള്‍ സംഭവിക്കാവുന്ന സ്വാഭാവിക സംഗതികളാണ് ഓരോ ദിവസവും കേള്‍ക്കുന്നത്. ഇടത് ഭരണം വന്നാല്‍ എല്ലാം ശരിയാകുമെന്ന് വിശ്വസിപ്പിച്ചവര്‍ എല്ലാം ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
എറണാകുളത്ത് ഏരിയാ സെക്രട്ടറിയെങ്കില്‍ തൃശൂരില്‍ നഗരസഭാംഗം. കണ്ണൂരില്‍ ജില്ലാ സെക്രട്ടറി തന്നെ സമാധാനഭംഗത്തിന്റെ ആശാനാകുമ്പോള് അണികള്‍ അടങ്ങിയിരിക്കുമോ? ആശാന് നിന്ന് മൂത്രിച്ചാല്‍ ശിഷ്യന്മാര് നടന്ന് അത് സാധിക്കും എന്നു കേട്ടിട്ടില്ലേ? അതാണ് സംഭവിക്കുന്നത്.
പാര്‍ട്ടി ഓഫീസുകളിലെ അശ്ലീല ചേഷ്ടകള്‍ നേരത്തെതന്നെ പുറംലോകം അറിഞ്ഞതാണ്. പുറത്തുപോകേണ്ടിവന്നത് സിപിഎമ്മിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാര്ക്കായിരുന്നല്ലൊ. ഇപ്പോഴിതാ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറും ഡിഫി ബ്ലോക്ക് പ്രസിഡന്റുമായിരുന്ന നേതാവ് യുവതിയെ പാട്ടിലാക്കി പലകുറി, അതും കൂട്ടുകാരോടൊപ്പം. പരാതി വാങ്ങിയ സിഐക്ക് അറിയേണ്ടത് നാലുപേരുടെ ‘പെര്‍ഫോമന്‍സി’നെക്കുറിച്ചാണ്. അവരില്‍ ആരാണ് തന്നെ നന്നായി തൃപ്തിപ്പെടുത്തിയതെന്നാണ.് നേതാവ് കൗണ്‍സിലറെ സസ്പന്റ് ചെയ്തെങ്കിലും കേളീരസം അനുഭവിക്കാനാഗ്രഹിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മിടുക്കന്. സംഗതി വെളിച്ചത്തായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആ പിശാച് മാന്യനായി വിലസുന്നു. അതിലും വലിയ അമ്പരിപ്പിക്കുന്ന വാര്‍ത്തയാണ് പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി പുറത്തുവിട്ടത്. കൂട്ടബലാംസംഗത്തിനിരയായ സ്ത്രീയുടെ പേരങ്ങ് തുറന്നുപറഞ്ഞ് മേനി നടിച്ചു. അങ്ങനെ പറയാമോ എന്നാരാഞ്ഞപ്പോള്‍ പ്രതിയുടെ പേര് ജയന്തനെന്ന് ആവര്‍ത്തിക്കുമ്പോള്‍ എന്താ ഇരയുടെ പേര് പറഞ്ഞാലെന്ന മറുചോദ്യവും. ഒരുവട്ടം നിയമനിര്‍മ്മാണസഭയുടെ അദ്ധ്യക്ഷനായ വ്യക്തിയില്‍നിന്നാണ് അത്യന്തം നിയമവിരുദ്ധമായ പ്രതികരണമെന്നതാണ് ഏറെ ഗൗരവം. അബന്ധം ആര്‍ക്കും പറ്റാം. പറ്റിപ്പോയി എന്നു പറയാനുള്ള മാന്യതപോലും ഉണ്ടായില്ലെന്നോര്‍ക്കണം.
ഗീര്‍വനങ്ങളില്‍ ഒരു സിംഹം അസ്വസ്ഥനായാല്‍ എകെജി മന്ദിരത്തില്‍നിന്നു പ്രതികരണങ്ങളും പ്രകമ്പനങ്ങളും ഉയര്‍ത്തുന്നവര്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും മ്ലേച്ചമായ നടപടികളും തുടരെ നടക്കുമ്പോള്‍ ഒന്ന് മുരടനാക്കാന്പോലും തയ്യാറാകുന്നില്ല. സാംസ്കാരികനായകന്മാരും വിപ്ലവ വായാടികളും മിണ്ടുന്നേയില്ല.
കളമശേരിയിലെ വില്ലന്‍ ഏരിയാ സെക്രട്ടറിയാണ്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്ന പതിവുശൈലിക്ക് ഇപ്പോഴാണ് പിടിക്കപ്പെട്ടത്. രക്ഷിക്കാന്‍ പാര്‍ട്ടി പഠിച്ചതെല്ലാം നോക്കി. ഒടുവില്‍ കേസെടുക്കേണ്ടിവന്നു. സക്കീര്‍ ഹുസൈന് എന്ന സഖാവ് ഒളിവില്‍പോയി. മുന്‍കൂര്‍ ജാമ്യം തേടി. ഒരു ഏരിയാ സെക്രട്ടറി ഒളിവില്‍പോയിട്ടും വാര്‍ത്തകളില്‍ ഇടം നേടിയിട്ടും ‘ഒളിസേവ’ നിര്‍ബാധം നടക്കണമെങ്കില്‍ പാര്‍ട്ടിയുടെ അറിവും സമ്മതവുമില്ലാതെ നടക്കില്ല. ഏതായാലും കോടതി മുന്‍കൂര്‍ ജാമ്യം തള്ളേണ്ടിവന്നു കക്ഷിയെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാന്‍.
മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും എന്നുപറയാറുണ്ടല്ലൊ. നേതാക്കള്‍ പീഡനത്തിലും പകല്‍കൊള്ളയിലും വ്യാപൃതരാകുമ്പോള്‍ പോലീസുകാര്‍ വെറും കാഴ്ചക്കാരായി നിന്നാല്‍ മതിയോ. അവരുടെ വകയും ചിലതെല്ലാം. 65 പോലീസുകാരാണ് പീഡനകേസിലെ പ്രതികള്‍. ക്രിമിനല്‍ കേസില്‍ പ്രതികളായി ഓഫീസര്‍മാരടക്കം 950 പേര്. 13 മാനഭംഗകേസുകള്‍. പ്രതികളായി 115 പോലീസുകാര്‍. 19 പോലീസ് ജില്ലകളിലും പീഡന വിദഗ്ദ്ധരുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കേരളത്തിലെ വനവാസിമേഖലകളിലെ അവസ്ഥ സോമാലിയയ്ക്ക് സമാനമെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചപ്പോള്‍ കാടിളക്കിയവരുടെ നാടാണിത്. ഇന്നോ? വനവാസികള്‍ക്ക് വീടില്ല, കൂടില്ല, കുടിവെള്ളമില്ല, അന്നമില്ല, മരുന്നില്ല, ചികിത്സയില്ല. പട്ടിണിമരണം. ഓമനപ്പേര് പോഷകാഹാരകുറവ്. നവജാതശിശുക്കള്‍ക്ക് അകാലമരണം. ഇതിനിടയിലും പീഡനങ്ങള്‍. സംസ്ഥാനത്ത് പട്ടികജാതി പട്ടികവിഭാഗങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ കൂടി. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നല്കിയ ഉത്തരത്തില്‍ ഇക്കാര്യം സമ്മതിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വിഭാഗങ്ങള്‍ക്കെതിരെയുള്ള പീഡനക്കേസുകള്‍ പ്രതിമാസം 80 ആയിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് 120 ആയി. 50 ശതമാനത്തിലധികം വര്‍ദ്ധന.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് 4,798 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011 മെയ് 18 മുതല്‍ ഡിസംബര്‍ 31 645 കേസ്സുകളും, 2012ല്‍ 921, 2013ല്‍ 874, 2014ല്‍ 967, 2015ല്‍ 965, 2016 (മെയ് 24 വരെ) 436 എന്നതാണ് കണക്ക്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒക്ടോബര്‍ 9 വരെ എസ്സി- എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള 490 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഒന്‍പതുമാസത്തിനിടയില്‍ കേരളത്തിലെ സ്ത്രീപീഡനകേസുകള് 1163. തലസ്ഥാനജില്ലയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ദൈവത്തിന്റെ സ്വന്തം നാടാണെന്നവകാശപ്പെടാന് ഇതൊക്കെയാവുമോ അത്യാവശ്യം? ഇന്ന് കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകുമോ അന്തരംഗം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: