കല്‍പ്പറ്റ: വനവാസികളുടെ വായ്പാ കുടിശിക എഴുതിത്തള്ളിയതടക്കം പദ്ധതികളില്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വനവാസികള്‍ക്കായി പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നിഷിദ്ധമല്ല. എന്നാല്‍, മന്ത്രിബന്ധുക്കള്‍ക്ക് അര്‍ഹതയില്ലാത്ത പരിഗണന ലഭിച്ചോ എന്ന് പരിശോധിക്കണമെന്നും ജാനു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വനവാസികള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ കുടിശികയാക്കിയതില് പലിശ സഹിതം ഒരു ലക്ഷം രൂപ വരെ എഴുതിത്തള്ളുന്നതാണ് കടാശ്വാസ പദ്ധതി. ഇതിന്റെ പ്രയോജനം ലഭിക്കാത്ത വനവാസി കുടുംബങ്ങള്‍ നിരവധിയാണ്. കടാശ്വാസത്തിനുള്ള അപേക്ഷ നേരിട്ടു നല്കുന്നതിനു അവസരം ലഭിച്ചില്ല. ധനകാര്യ സ്ഥാപനങ്ങള്‍ അര്‍ഹരായ നിരവധിയാളുകളെ തഴഞ്ഞുകൊണ്ടുള്ള പട്ടികയാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. 36 കോടി രൂപയാണ് കടാശ്വാസ പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവച്ചത്. ഇതില്‍ 30 കോടിയും ലാപ്സായി.
വനവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ 284 കുടുംബങ്ങള്‍ ഭൂമിക്ക് അര്‍ഹരാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതാണ്. ഇതില്‍ 24 കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്കി ആറ് മാസം കഴിഞ്ഞിട്ടും ഭൂമി കാണിച്ചുകൊടുത്തില്ല. മറ്റു കുടുംബങ്ങള്‍ക്ക് കൈവശരേഖയും നല്‍കിയില്ല. ഭൂരഹിത വനവാസി കുടുംബങ്ങളെ മണ്ണിന്റെ ഉടമകളാക്കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ആശിക്കും ഭൂമി വനവാസിക്ക് സ്വന്തം രാഷ്ട്രീയഉദ്യോഗസ്ഥതലത്തില് അട്ടിമറിച്ചു. ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പറയുന്നതല്ലാതെ നടപടികളില്ല. ഭൂവിതരണത്തില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തിനെതിരെ ഗോത്രമഹാസഭ പ്രക്ഷോഭം സംഘടിപ്പിക്കും. ഇത് എങ്ങനെ, എപ്പോള്‍ നടത്തണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ജാനു പറഞ്ഞു.
ഗോത്രമഹാസഭ പ്രവര്‍ത്തകരായ കാര്യമ്പാടി ചന്ദ്രന്, കൊയാലിപ്പുര കറുത്താന്‍, ബാബു കൊട്ടിയൂര്‍, റീന പാര്‍സിക്കുന്ന്, സുകമാരന് ചാലിഗദ്ദ, അങ്കിത, ചന്ദ്രന് തിരുനെല്ലി, രാമചന്ദ്രന്, ബാലന് കരമാട്, ബാബു കുറ്റിമൂല, മണിയന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: