കാശ്യപാശ്രമത്തില്‍ ഇന്ദുവെന്ന് പേരുള്ള പ്രസിദ്ധ ബ്രാഹ്മണനുണ്ടായി. ബാല്യത്തില്‍ സാധിക്കേണ്ട വിദ്യാഭ്യാസങ്ങളൊക്കെ സാധിച്ചു. യൗവ്വനാരംഭത്തോടെ അദ്ദേഹം വിവാഹിതനായി. ഗൃഹസ്ഥനായി ധര്‍മനിഷ്ഠയോടെ വളരെക്കാലം കഴിഞ്ഞുകൂടിയെങ്കിലും അദ്ദേഹത്തിന് പുത്രനുണ്ടായില്ല. അനപത്യതാദുഃഖംകൊണ്ട് പീഡിതനായ അദ്ദേഹം അവസാനം പത്നിയോടുകൂടി കൈലാസ പര്‍വതത്തിന്റെ സാനുപ്രദേശത്ത് പോയി തപസ്സു ചെയ്യാന്‍ തുടങ്ങി.
വളരെക്കാലം കഠിനമായ തപോനുഷ്ഠാനം ചെയ്തതിന്റെ ഫലമായി കൈലാസനാഥനായ ഭഗവാന് ശ്രീപരമേശ്വരനെ കാണാന്‍ സാധിച്ചു. യോഗ്യന്മാരും ബുദ്ധിമാന്മാരുമായ പത്തുപുത്രന്മാരുണ്ടാവണമെന്ന് ഭഗവാനോട് വരവും വാങ്ങി. കാലംകൊണ്ട് ഭഗവദനുഗ്രഹഫലമായി അദ്ദേഹത്തിന് പത്തുപുത്രന്മാരുണ്ടാവുകയും ചെയ്തു. അവര്‍ യോഗ്യന്മാരും ബുദ്ധിമാന്മാരുമായി വളര്‍ന്നുവരികയും ചെയ്തു.
അങ്ങനെയിരിക്കെ ഇന്ദുബ്രാഹ്മണനും പത്നിയും മരിച്ചു. അമ്മയച്ഛന്മാര് മരിച്ച വ്യസനപാരവശ്യത്താല് പുത്രന്മാര് പത്തുപേരും ഗൃഹംവിട്ടിറങ്ങി തപസ്സിനു പോയി. അവിടെവച്ച് അവര്‍ എന്തനുഭവമാണ് തങ്ങള്‍ക്ക് ശ്രേയസ്കരമായിരിക്കുക എന്നു ആലോചിച്ചതിന്റെ ഫലമായി ആത്യന്തിക പ്രളയംവരെ നാശമില്ലാതെ നീണ്ടുനില്‍ക്കുന്ന ബ്രഹ്മപദം തന്നെയാണ് എല്ലാറ്റിലും ശ്രേയസ്കരമായിട്ടിരിക്കുന്നതെന്ന് വിശ്വസിച്ചു. ബ്രഹ്മപദപ്രാപ്തിക്കായി പ്രയ്തനിച്ചു. പത്മാസനത്തില്‍ അമര്‍ന്നിരുന്ന് സൃഷ്ടിയെ നടത്തുന്ന സത്യലോകവാസിയായ ബ്രഹ്മാവായി ഓരോരുത്തരും തങ്ങളെ വിഭാവനം ചെയ്തു.
ഈ ഭാവനയ്ക്ക് ദൃഢത വന്നതോടുകൂടി അവരുടെ പൂര്‍വസര്‍ഗം വിസ്മരിക്കപ്പെടുകയും പത്തുപേരും സത്യലോകവാസികളായ ബ്രഹ്മാക്കളായി തീരുകയും അവര്‍ ഭാവനകൊണ്ട് ബ്രഹ്മാണ്ഡത്തെ സൃഷ്ടിക്കുകയും ചെയ്തു. ചിത്താകാശവര്ത്തികളായ പ്രസ്തുത ഇന്ദുപുത്രന്മാരുടെ ഭാവനാസൃഷ്ടിയില്‍ പ്രകാശിക്കുന്നവയാണ് കാണപ്പെടുന്ന ലോകങ്ങള്‍.
ഇതില്‍നിന്ന് മനസ്സിന്റെ കല്പനയാണ് എല്ലാമെന്ന് വ്യക്തമാവുന്നു. മനസ്സടങ്ങിയ ഒരാളുടെ ദൃഷ്ടിയില് സംസാരമെന്നൊന്നില്ല. മനസ്സ് വികസിച്ചുകൊണ്ടിരിക്കുന്ന ആളുടെ ദൃഷ്ടിയിലാകട്ടെ പലതുമുണ്ടുതാനും. അതിനാല്‍ മനസ്സുതന്നെ ജഗത്തിന്റെ കര്‍ത്താവ്. പരമാത്മാവും മനസ്സുതന്നെ. മനസ്സുകൊണ്ട് ചെയ്തതേ ചെയ്തതാവൂ. ശരീരം മാത്രംകൊണ്ട് ചെയ്തത് ചെയ്തതാവില്ല. മനസ്സുകൊണ്ട് ചെയ്തത് ചെയ്യാത്തതായും വരില്ല.
ഇന്ദ്രപുത്രന്മാരായ ആ ബ്രാഹ്മണര്‍ കേവലം മനോഭാവനകൊണ്ടല്ലേ ബ്രഹ്മത്വത്തെ പ്രാപിച്ചതും ബ്രഹ്മാണ്ഡങ്ങളെ സൃഷ്ടിച്ചതുമെല്ലാം. അപ്പോള്‍ മനസ്സിന്റെ ശക്തി എത്രയാണെന്നെങ്ങനെ പറയാം. പ്രസ്തുത മനസ്സുതന്നെയാണ് ഭാവനകൊണ്ട് ശരീരമായി തീര്‍ന്നിരിക്കുന്നത്. ശരീരത്തിലുള്ള അഭിമാനം ഹേതുവായിട്ടാണ് ബന്ധവും ദുഃഖവും അജ്ഞാനവുമെല്ലാമുണ്ടായതും നിലനില്ക്കുന്നതും. ഇല്ലാത്ത കര്‍തൃത്വഭോക്തൃത്വങ്ങളും ശരീരാഭിമാനം ഹേതുവായിട്ടാണ് ഉണ്ടായതും നിലനില്ക്കുന്നതും. മനസ്സടങ്ങിയവന് ശരീരമോ ശരീരധര്മങ്ങളോ കര്‍തൃത്വഭോക്തൃത്വങ്ങളോ, ബന്ധദുഃഖങ്ങളോ ഒന്നും തന്നെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: