ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ‘ഓം” (ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് )ന്റെ ആഭിമുഖ്യത്തില്‍ ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ ‘എജ്യൂക്കേറ്റ് എ കിഡ്’ ധന സമാഹരണ ഡിന്നറും, സേവനത്തിന്റെ പതിനൊന്നാം വാര്‍ഷികവും ആഘോഷിച്ചു.
നവംബര്‍ അഞ്ചിനു ലോസ് ഏഞ്ചല്‍സിലെ ബ്യുണ പാര്‍ക്കിലുള്ള അമയ റസ്റ്റോറന്റിലായിരുന്നു ആഘോഷങ്ങള്‍. വൈകിട്ട് അഞ്ചു മണിമുതല്‍ രാത്രി പത്തു വരെ കേരളതനിമയോടെ നടന്ന പരിപാടികള്‍ ദീപാവലി ആഘോഷിക്കുന്ന മറ്റു സംസ്ഥാനക്കാരും സ്വദേശികളും നന്നായി ആസ്വദിച്ചു. ‘ലെറ്റസ് സിങ്’ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേള, ബോളിവുഡ് ഡാന്‍സ് എന്നിവ പരിപാടികളുടെ മാറ്റു കൂട്ടി. ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് പ്രസിഡണ്ട് രമ നായര്‍ ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍, അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ശാസ്ത്രജ്ഞന് ഡോ. കസ്തൂരി വെങ്കടേശ്വരന് മുഖ്യ പ്രഭാഷണം നടത്തി.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കാരായ പ്രൊഫഷനല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാന്‍ ‘എജ്യൂക്കേറ്റ് എ കിഡ്’ നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിങ്, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാന്‍ കഴിഞ്ഞതായി എജ്യൂക്കേറ്റ് എ കിഡ് ചെയര്മാന് സഞ്ജയ് ഇളയത് അറിയിച്ചു. ട്രസ്റ്റിന്റെ സഹായം ലഭിച്ച ഏതാനും പേരുടെ അനുഭവങ്ങള്‍ പരിപാടിയില്‍ പങ്കുവെച്ചു. സ്പെരിഡിയന്‍ ടെക്നോളജീസിലെ ശ്രീ കെ പി ഹരി, എജ്യൂക്കേറ്റ് എ കിഡിന്റെ കേരളത്തിലെ ഉപദേശകരിലൊരാളായ ശ്രീ ശശി മേനോന് എന്നിവരും സംസാരിച്ചു.
സോഫ്റ്റ് വെയര്‍ രംഗത്തു പ്രശസ്തരായ ‘യു എസ് ടി ഗ്ലോബല്‍’, അമേരിക്കയിലെ പ്രമുഖ ഭിഷ്വഗരനും ഇന്ത്യന്‍ വംശജനായ ഡോ.ശ്യാം കിഷനും കുടുംബവും എന്നിവരായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ സുവര്‍ണ്ണ പ്രായോജകര്‍. സോഫ്റ്റ്വെയര് രംഗത്തെ മലയാളി സാന്നിധ്യമായ കെ പി ഹരി (സ്പെരിഡിയന്‍ ടെക്നോളജീസ്), സിംപ്ളാന്, റെക്കറിംഗ് ഡെസിമല്‍സ്, അഗര്‍വാള്‍ ഫൗണ്ടേഷന്, റിയല്‍ എസ്റ്റേറ്റര്‍ ശ്രീ മാത്യു തോമസ് തുടങ്ങിവരായിരുന്നു പരിപാടികളുടെ മറ്റു പ്രമുഖ സ്പോണ്‍സര്‍മാര്‍.
എജ്യൂക്കേറ്റ് എ കിഡിന്റെ മുന്‍ സാരഥികളായ ബാലന് പണിക്കര്‍, അശോക് കൃഷ്ണന്, ഡോ .രവി രാഘവന്, രവി വെള്ളത്തേരി, പ്രയോജകരായ കെ പി ഹരി, സ്മിത സഞ്ജയ്, മാത്യു തോമസ്, യു എസ് ടി ഗ്ലോബല്‍ പ്രതിനിധി ശ്രീലത വിജയലക്ഷ്മി എന്നിവരെ പൊന്നാടയണിയിച്ചു. ചടങ്ങില്‍ ഓം സെക്രട്ടറി ശ്രീ വിനോദ് ബാഹുലേയന് നന്ദി പ്രകാശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: