ന്യൂദല്‍ഹി: ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലാകണമെങ്കില്‍ ലഷ്കര്‍ സ്ഥാപകന്‍ ഹഫീസ് സയീദ് ഉള്‍പ്പെടെ 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാര്ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പാക്കിസ്ഥാന് പ്രതികരിച്ചു.
അജ്മീറില്‍ ഖ്വാജാ മൊയ്സുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ ന്യൂദല്‍ഹിയിലെത്തിയ പാക്കിസ്ഥാന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഈ ആവശ്യമുന്നയിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ സ്ഥാപകനുമായ ഹഫീസ് സയീദിന്റെ തലയ്ക്ക് അമേരിക്ക 50 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചക്കിടെ ഭീകരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലഷ്കറെ തൊയ്ബയുടെ ഭീകരപ്രവര്‍ത്തനങ്ങളുമെല്ലാം മന്‍മോഹന്‍സിംഗ് സര്‍ദാരിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 26/11 ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും പാക് മണ്ണില്‍നിന്ന് ഇന്ത്യക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 40 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഒട്ടേറെ ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയും ജമ്മുകാശ്മീര്‍, സിയാച്ചിന്‍, സര്‍ക്രീക്ക് തുടങ്ങിയ വിഷയങ്ങള്‍ പടിപടിയായുള്ള സമീപനങ്ങളിലൂടെ പരിഹരിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായി അറിയിച്ചു. അതേസമയം, സര്ദാരിയില്നിന്ന് വ്യക്തമായ ഉറപ്പോ സംയുക്ത പ്രസ്താവനയോ ഇല്ലാതിരുന്നത് ചര്‍ച്ച പരാജയമാണെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സയീദിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ആവശ്യത്തോടുള്ള സര്‍ദാരിയുടെ പ്രതികരണം ആരാഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഇരു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാര്‍ ഉടന്‍ യോഗം ചേരുന്നുണ്ടെന്നും സര്‍ദാരി പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാരരംഗത്ത് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ പുരോഗതിയില്‍ മന്‍മോഹന്‍സിംഗ് സംതൃപ്തി രേഖപ്പെടുത്തി.
ഇന്ത്യ-പാക് ബന്ധങ്ങള്‍ സാധാരണ നിലയിലാകണമെന്നാണ് ഇരു കൂട്ടരുടെയും പൊതുവായ ആഗ്രഹമെന്നും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ഇരു നേതാക്കളും പിന്നീട് പുറത്തിറക്കിയ പത്രപ്രസ്താവനകളില്‍ വ്യക്തമാക്കി. 2011 ല്‍ ഇരു രാജ്യങ്ങളും തീരുമാനമെടുത്ത വിസാ ചട്ടങ്ങളിലെ ഉദാര നടപടികള്‍ വരാനിരിക്കുന്ന ആഭ്യന്തര സെക്രട്ടറിമാരുടെ യോഗത്തില്‍ ഒപ്പുവെക്കാനും തീരുമാനമായി. 26/11 ഭീകരാക്രമണത്തിനുശേഷം നിര്‍ത്തിവെയ്ക്കുകയും 2008 ല്‍ പുനരാരംഭിച്ചതുമായ ഇന്ത്യ-പാക് സംഭാഷണങ്ങളില്‍ പടിപടിയായുള്ള പുരോഗതിയുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. രാജസ്ഥാന് ജയിലില്‍ കഴിയുന്ന പാക്കിസ്ഥാനി മൈക്രോബയോളജിസ്റ്റായ ഖലീല്‍ ചിസ്തിയുടെ കാര്യവും മന്മോഹന്-സര്‍ദാരി കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. ആഭ്യന്തരമന്ത്രി പി.ചിദംബരമാണ് ഇക്കാര്യം ഉന്നയിച്ചത്.
ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളില്‍ പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താനുള്ള സന്നദ്ധത ഇന്ത്യയും പാക്കിസ്ഥാനും അറിയിച്ചു.
ഇന്ത്യാ-പാക് ബന്ധങ്ങളെ ബാധിക്കുന്ന ഉഭയകക്ഷി പ്രശ്നങ്ങളില്‍ പ്രസിഡന്റ് സര്‍ദാരിയുമായി സൃഷ്ടിപരവും സൗഹാര്ദ്ദത്തോടെയുമുള്ള ആശയവിനിമയം നടത്തിയതായി മന്‍മോഹന്‍സിംഗ് പറഞ്ഞു.
ഇന്നലെ ഉച്ചക്ക് 12.10 ഓടെ പാലം എയര്‍ഫോഴ്സ് ബേസ് ടെക്നിക്കല്‍ ഏരിയയില്‍ മകന് ബിലാവല്‍ ഭൂട്ടോക്കൊപ്പം എത്തിയ സര്‍ദാരി നേരെ മന്‍മോഹന്‍സിംഗിന്റെ ഔദ്യോഗിക റേസ് കോഴ്സ് വസതിയിലേക്കാണ് പോയത്. അജ്മീറില്‍ ഖ്വാജാ മൊയ്നുദ്ദീന് ചിസ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ സര്‍ദാരിയെ പ്രധാനമന്ത്രി വിരുന്നിന് ക്ഷണിക്കുകയായിരുന്നു. ക്ഷണം സര്‍ദാരി സ്വീകരിച്ചു. സ്വകാര്യ സന്ദര്‍ശനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായതില്‍ സംതൃപ്തിയുണ്ടെന്ന് പാക് പ്രസിഡന്റ് പറഞ്ഞു. പ്രശ്നങ്ങള്‍ക്കെല്ലാം പ്രായോഗിക പരിഹാരം കണ്ടെത്താന്‍ ഇരുരാജ്യങ്ങളും പ്രകടിപ്പിച്ച സന്നദ്ധതയാണ് പ്രസിഡന്റ് സര്‍ദാരിക്കും തനിക്കും നല്‍കാനുള്ള സന്ദേശമെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.
വളരെ ഫലപ്രദമായ ഉഭയകക്ഷി സംഭാഷണങ്ങളാണ് നടത്തിയതെന്ന് സര്‍ദാരി അവകാശപ്പെട്ടു. മന്‍മോഹന്‍സിംഗിനെ അദ്ദേഹം പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയും ചെയ്തു. പരസ്പരം സൗകര്യമുള്ള തീയതിയില്‍ പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്മോഹനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: