ന്യൂദല്‍ഹി: റദ്ദാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ പരിഭ്രാന്തി വേണ്ടെന്ന് റിസര്‍വ്വ് ബാങ്ക്. ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്. ആര്‍ക്കും നിയമപരമായുള്ള പണം നഷ്ടപ്പെടില്ല, ആര്‍ബിഐ വ്യക്തമാക്കി. ബാങ്കുകളിലും എടിഎമ്മുകളിലും ആളുകള്‍ ഇരച്ചെത്തുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ വിശദീകരണം. ചില രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതിപരത്താന്‍ ശ്രമിക്കുന്നുണ്ട്.
നോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ ക്ഷമ കാണിക്കാന്‍ ആര്‍ബിഐ അഭ്യര്‍ത്ഥിച്ചു. 2000 ഉള്‍പ്പെടെ നോട്ടുകള്‍ രാജ്യം മുഴുവന്‍ വിതരണം നടത്തുന്നതിന് നടപടിയെടുത്തിട്ടുണ്ട്. എടിഎം പ്രവര്‍ത്തനം തുടങ്ങി. ഡിസംബര്‍ അവസാനം വരെ ബാങ്കുകളിലും പോസ്റ്റോഫീസിലും നോട്ടുകള്‍ മാറ്റാം. പതിനെട്ടാം തീയതി വരെ പ്രതിദിനം രണ്ടായിരം രൂപയും പതിനെട്ടിന് ശേഷം നാലായിരവും എടിഎമ്മിലൂടെ പിന്‍വലിക്കാം. ഈ ശനിയും ഞായറും ബാങ്കുകള്‍ പ്രവൃത്തി ദിവസമാക്കിയിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രാലയവും വ്യക്തമാക്കി. രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നതില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണമുണ്ടാകില്ല. പരിചയമില്ലാത്തവരുടെ പണം വാങ്ങി സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കരുത്.
വ്യാജപ്രചാരണങ്ങളിലും ചതിയിലും വീഴരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. വീട്ടമ്മമാര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരുടെ ചെറുനിക്ഷേപങ്ങള്‍ ഒരുതരത്തിലുമുള്ള നടപടികള്‍ നേരിടേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അവശ്യ സേവനത്തിന് പഴയ നോട്ടുകള്‍ തിങ്കളാഴ്ച വരെ
ന്യൂദല്‍ഹി: പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി അവശ്യസേവനങ്ങള്‍ക്ക് തിങ്കളാഴ്ച വരെ നീട്ടി. പെട്രോള്‍ പമ്പുകള്‍, കെഎസ്ആര്‍ടിസി ബസ്, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കും, വൈദ്യുതി ബില്‍, വെള്ളക്കരം, നികുതി എന്നിവ അടയ്ക്കാനും. ദേശീയപാതകളില്‍ തിങ്കളാഴ്ചവരെ ടോള്‍ ഒഴിവാക്കി.
നിക്ഷേപം ഇന്നലെ 32,000 കോടി
ന്യൂദല്‍ഹി: ഇന്നലെ മാത്രം രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപമായെത്തിയത് 32,000 കോടി രൂപ. രണ്ടു ദിവസംകൊണ്ട് 53,000 കോടി. ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ നിക്ഷേപിക്കപ്പെട്ടത് 40,000 കോടി.
നോട്ടുകള്‍ മാറ്റിയെടുക്കാനും പണം നിക്ഷേപിക്കാനും 50 ദിവസത്തോളം സമയമുണ്ടെന്നിരിക്കെ ആശങ്കപ്പെടേണ്ടതില്ലെന്ന് എസ്ബിഐ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
ലോക്കര്‍ നോക്കില്ല: ജെയ്റ്റ്ലി
ന്യൂദല്‍ഹി: ബാങ്ക് ലോക്കറുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തള്ളി. 500, 1000 നോട്ടുകള്‍ റദ്ദാക്കിയതിനു പിന്നാലെ ബാങ്ക് ലോക്കറുകള്‍ നിരീക്ഷിക്കാന്‍ ഇലക്ട്രോണിക് സംവിധാനം ഏര്‍പ്പാടാക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
പിന്തുണച്ച് ഐഎംഎഫ്
ന്യൂദല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ ഭാരതത്തിന്റെ നടപടിയെ പിന്തുണച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). കള്ളപ്പണത്തിനെതിരായ ഭാരതത്തിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നതായി വ്യക്തമാക്കിയ ഐഎംഎഫ് ഇത് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിക്കണമെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് പറഞ്ഞു.
‘ബാഹുബലി’യെ ഐടി പിടിച്ചു
ഹൈദരാബാദ്: ബ്രാഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ അനധികൃതമായി സൂക്ഷിച്ചതിനാണ് റെയ്ഡ് നടത്തിയത്. നിര്‍മ്മാതാക്കളായ ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീട്ടിലായിരുന്നു റെയ്ഡ്.
60 കോടി രൂപയോളം സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായ റെയ്ഡിന്റെ ഭാഗമായിരുന്നു നടപടി.
‘അകില’യുടെ തമാശ കാര്യമായി
ന്യൂദല്‍ഹി: ഏഴുമാസം മുമ്പേ ഗുജറാത്തി പത്രം കറന്‍സി റദ്ദാക്കാനുള്ള സാധ്യത റിപ്പോര്‍ട്ടു ചെയ്തിരുന്നു. രാജ്കോട്ട് ആസ്ഥാനമായ ‘അകില’ പത്രമാണ് ഏപ്രില്‍ ഒന്നിനു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ‘വിഡ്ഢി ദിന’ത്തിലെ ‘തമാശ വാര്‍ത്ത’ മാത്രമായിരുന്നുവെന്നാണ് പത്രത്തിന്റെ വിശദീകരണം.
ഭീകരര്‍ക്ക് തിരിച്ചടി: എന്‍ഐഎ
ന്യൂദല്‍ഹി: നോട്ടുകള്‍ റദ്ദാക്കിയ നടപടി ഭീകരവാദ പ്രവര്‍ത്തനത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. സര്‍ക്കാര്‍ തീരുമാനം ഭീകരരെ വിറപ്പിക്കുന്നതാണ്.
2015 മാര്‍ച്ച് മൂന്നിന് കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക സംഘം പത്ത് കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. തുടര്‍ന്നുണ്ടായ അറസ്റ്റുകളില്‍ സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തില്‍ നിരവധി കേസുകള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് കള്ളനോട്ട് വരുന്നതിന് പുറമെ ഭാരതത്തില്‍ വ്യാജനോട്ടുകള്‍ അച്ചടിക്കാനും പാക്കിസ്ഥാന് സഹായം നല്‍കുന്നുണ്ട്. പ്രതിവര്‍ഷം അഞ്ഞൂറ് കോടിയോളം പാക്കിസ്ഥാന് നഷ്ടമുണ്ടാകുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: