കോഴിക്കോട്: വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കുമായി നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ ആര്‍മി സതേണ്‍ കമാന്റ് ജനറല്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് ലെഫ്റ്റനന്റ് ജനറല്‍ പി.എം. ഹാരിസ് അഭിപ്രായപ്പെട്ടു. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ സംഘടിപ്പിച്ച വിമുക്തഭട സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രത്തിനുവേണ്ടി വിമുക്ത ഭടന്മാര് സഹിച്ച ത്യാഗത്തിനു മുന്നില്‍ എന്നും പ്രണാമം അര്‍പ്പിക്കണം. വിമുക്തഭടന്മാര്ക്കും അവരുടെ ആശ്രിതര്‍ക്കുമായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നില്ല. പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ചിലര്‍ കൃത്യമായ വിവരങ്ങള്‍ അറിയാതെ ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്. ഇസിഎച്ച്എസ് പദ്ധതിയില്‍ അംഗങ്ങളായി ചേരാത്ത വിമുക്ത ഭടന്മാര് ഇനിയുമുണ്ട്. ഇവരെല്ലാം ഉടന്‍ തന്നെ പദ്ധതിയില്‍ അംഗത്വമെടുക്കണം. റീജ്യണല്‍ കാന്‍സര്‍ സെന്ററുകളും സര്‍ക്കാര്‍ ആശുപത്രികളും ഇപ്പോള്‍ പദ്ധതിയുടെ ഭാഗമാണ്. ഇവിടങ്ങളിലും ചികിത്സ തേടാവുന്നതാണ്. കൂടുതല്‍ ആശുപത്രികള്‍ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരണമോയെന്ന കാര്യം പരിശോധിച്ച ശേഷം തീരുമാനിക്കും.
75 വയസ്സിനു മുകളിലുള്ള വിമുക്ത ഭടന്മാര്ക്കും 70 വയസ്സിനു മുകളിലുള്ള ആശ്രിതരായ സ്ത്രീകള്‍ക്കും കൂടുതല്‍ മുന്‍ഗണന നല്‍കും. ഇസിഎച്ച്എസ് പ്രകാരമുള്ള ബില്ലിംഗ് ഓണ്‍ലൈന്‍ ആക്കിയതിനാല്‍ പണം ലഭിക്കുന്നതിനുള്ള കാലതാമസം കുറഞ്ഞിട്ടുണ്ട്. കാന്റീന് സൗകര്യം ഉപയോഗപ്പെടുത്തുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയ കാന്റീനുകള്‍ എവിടെയെല്ലാം തുറക്കണമെന്ന കാര്യത്തില്‍ രണ്ടുമൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കും. വിമുക്തഭടന്മാര്ക്കായി വെറ്ററന്‍സ് സെല്ലും വെറ്ററന്‍സ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്.
വെറ്ററന്‍സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും കുറവാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. കണ്ണൂര്‍ ഉള്‍പ്പെടെയള്ള സ്ഥലങ്ങളില്‍ വെറ്ററന്‍സ് ഹെല്‍പ്പ് ലൈനും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍മാരും ജില്ലാ പോലീസ് തലവന്മാരും ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ വീതമെങ്കിലും സൈനികരുടെയും വിമുക്തഭടന്മാരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ നീക്കിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ഭാരത് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് ലെഫ്റ്റനന്റ് ജനറല്‍ ജഗ്ബീര്‍ സിംഗ്, സ്റ്റേഷന് കമാന്റര്‍ കേണല്‍ യുദുവീര് സിംഗ്, ഡിഎസ്സി റെക്കോര്‍ഡ്സ് ചീഫ് റെക്കോര്‍ഡ് ഓഫീസര്‍ ലെഫ്റ്റനന്റ് കേണല്‍ കെ.സി. ജഗ്ഗി, എഡിജിപി സുധേഷ്കുമാര്, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, റിട്ട. ലഫ്റ്റനന്റ് ജനറല്‍ വിനോദ് നായനാര്‍, കോഴിക്കോട് മിലിട്ടറി സ്റ്റേഷന് ഓഫീസര്‍ കേണല്‍ പി. മോഹന്‍ദാസന്‍ എന്നിവര്‍ സംസാരിച്ചു. കേരള ആന്റ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് മേജര്‍ ജനറല്‍ കെ.എസ്. നിജ്ജാര്‍ സ്വാഗതവും റിട്ട. ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന് നന്ദിയും പറഞ്ഞു. വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാരെ ആദരിക്കുകയും യുദ്ധത്തില്‍ പരിക്കേറ്റ ജവാന്മാര്ക്ക് മൊബിലിറ്റി സ്കൂട്ടര്‍ വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: