220 വര്‍ഷം മുമ്പ് തകര്‍ന്ന കപ്പലിലുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും പഴയ ബിയര്‍ പുനഃസൃഷ്ടിച്ചു.
ഭാരതത്തില്‍ നിന്ന് ആസ്ട്രേലിയയിലേക്ക് പോയ സിഡ്നികോവ് എന്ന വാണിജ്യ കപ്പലിലുണ്ടായിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ ബിയര്‍ ശാസ്ത്രജ്ഞര്‍ പുനഃസൃഷ്ടിച്ചു. പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന യീസ്റ്റ് ഉപയോഗിച്ചാണ് ഇത് വാറ്റിയെടുത്തത്.
200 വര്‍ഷം മുമ്പ് മുങ്ങിപ്പോയ കപ്പലിലെ ഒരു കുപ്പിയിലുണ്ടായിരുന്ന ബിയറില്‍ വളര്‍ന്ന യീസ്റ്റാണ് ഇതിനായി ഉപയോഗിച്ചത്. ആസ്ട്രേലിയയിലെ ക്വീന്‍ വിക്ടോറിയ മ്യൂസിയത്തിലെ ഗവേഷകരാണ് ബിയര്‍ നിര്‍മിച്ചത്. പുതുരുചിയാണ് ഇതിനെന്ന് ഇത് രുചിച്ചവര്‍ പറയുന്നു.
തികച്ചും മധുരമുളള ഒരു പാനീയമാണിത്. അന്നത്തെ കാലത്ത് ഇംഗ്ലീഷുകാര്‍ ഉപയോഗിച്ചിരുന്ന ബിയറിന് മധുരമായിരുന്നുവെന്നും ഗവേഷണത്തിന് നേതൃത്വം നല്കിയ ഡേവിഡ് തുറോവ്ഗുഡ് പറയുന്നു.
1797ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ജയില്‍ കോളനിയായ പോര്‍ട്ട് ജാക്സണ് എന്ന ഇന്നത്തെ സിഡ്നിയിലേക്ക് പോയ ബ്രിട്ടീഷ് വാണിജ്യ കപ്പലായ സിഡ്നികോവ് ടാസ്മാനിയ ദ്വീപിനടുത്ത് വച്ചാണ് കൊടുങ്കാറ്റില്‍ പെട്ട് തകര്‍ന്നത്. മുങ്ങിയ കപ്പലില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാര്‍ക്ക് ടാസ്മാനിയ ദ്വീപിലെത്താനായി. ഇപ്പോഴിതിനെ പ്രിസര്‍വേഷന്‍ ദ്വീപെന്നാണ് വിളിക്കുന്നത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പുതുതായി നിര്‍മിച്ച ബിയറിന് പ്രിസര്‍വേഷന്‍ അലെ എന്ന പേരും നല്കി.
സൈനികര്‍ക്ക് വേണ്ടി ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ബിയറാണ് ഇതിലുണ്ടായിരുന്നത് എന്നാണ് നിഗമനം. അന്നത്തെ ആ പ്രത്യേകതരം ബിയറിന് വളരെ വിശേഷപ്പെട്ട രുചിയുണ്ടായിരുന്നു. അത് പുനഃസൃഷ്ടിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും തുറോവ്ഗുഡ് പറഞ്ഞു.
യൂറോപ്യന്‍ സന്യാസി മഠങ്ങളില്‍ വീഞ്ഞുകള്‍ വാറ്റിയിരുന്ന തരം യീസ്റ്റാണ് ഇതെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: