”സഖാവെ നിങ്ങള്‍ എന്തിനാണ് പാവപ്പെട്ട കുടുംബങ്ങളെ അനാഥരാക്കുന്നത്?” സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ ധനരാജന്റെ ഭാര്യയുടെ ചോദ്യം പൂര്‍ത്തിയാക്കാന്‍ സഖാക്കള്‍ അനുവദിച്ചില്ല. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി നേതാവുമായി തെറ്റിയ ശേഷമാണ് ധനരാജ് കൊല്ലപ്പെടുന്നത്. തുടര്‍ന്ന് പതിവുപോലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ വേട്ടയാടുകയും ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ സി.കെ. രാമചന്ദ്രനെ കോടിയേരിയുടെ അനുചരര്‍ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം വീട്ടില്‍ ആശ്വാസവാക്കുകളമായെത്തിയപ്പോഴാണ് ധനരാജന്റെ വിധവ തന്റെ രോഷം പ്രകടിപ്പിച്ചത്.
ഈ ചോദ്യമാണ് കേരളം ഒന്നാകെ സിപിഎമ്മിനോട് ചോദിക്കുന്നത്. പക്ഷെ ഉത്തരമില്ല. പകരം ഭീഷണിയും കൊലവിളിയും മാത്രം. കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് കൊലപാതകങ്ങളെയും കൊള്ളയെയും അക്രമങ്ങളെയും ന്യായീകരിക്കുകയാണ് കണ്ണൂര്‍ നേതാക്കള്‍. മദ്യവും മയക്കുമരുന്നും നല്കി അടിമകളാക്കിയ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും രക്തദാഹികളായ സിപിഎം നേതാക്കള്‍ക്കും ഒഴികെയുള്ളവര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിനു തെളിവാണ് പാര്‍ട്ടി കൊട്ടിഘോഷിക്കുന്ന ‘രക്തസാക്ഷികളുടെ’ സഹധര്‍മ്മിണിമാര്‍ അടക്കമുള്ളവര്‍ നേതൃത്വത്തോട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍.
കണ്ണൂരിലെ സിപിഎം ഗ്രാമങ്ങളില്‍ അസംതൃപ്തി പടര്‍ന്നുതുടങ്ങി. അക്രമത്തിനിരയായ സംഘപരിവാര്‍ പ്രവര്‍ത്തകരോടും കുടുംബങ്ങളോടും രഹസ്യമായെങ്കിലും അനുതാപം പ്രകടിപ്പിക്കാന്‍ പല കമ്യൂണിസ്റ്റ് കുടുംബങ്ങളും തയ്യാറാകുന്നു. മാറ്റത്തിന്റെ സൂചനയാണിത്. ജീവനില്‍ കൊതിയുള്ളതിനാലും ഊരുവിലക്ക് ഭയന്നുമാണ് അക്രമത്തിനിരയാകുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ഇവര്‍ പരസ്യമായി രംഗത്തെത്താത്തത്. സിപിഎം നേതാക്കളെ ധിക്കരിച്ചാല്‍ അതോടെ അവസാനിച്ചു ജീവിതം. നാടുവിടുകയല്ലാതെ മുന്നില്‍ മറ്റുമാര്ഗ്ഗങ്ങള് ഒന്നുമില്ല. പലായനം ചെയ്ത കുടുംബങ്ങള്‍ നിരവധിയാണ്. ഭീഷണിക്ക് വഴങ്ങാത്തവരെ ഇല്ലായ്മ ചെയ്യും, വീടുകള്‍ നിലംപരിശാക്കും, സാമൂഹ്യമായി ഒറ്റപ്പെടുത്തും.
സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തട്ടകമായ കിഴക്കേ കതിരൂരിലെ ആര്‍എസ്എസ് പ്രവര്ത്തകന് പ്രശാന്തിന്റെ അനുഭവം മാത്രം മതി സിപിഎമ്മിന്റെ താലിബാന് ഭരണത്തിന്റെ പൈശാചികത മനസ്സിലാക്കാന്‍. പാര്‍ട്ടി ഭീഷണിമൂലം നിരവധി വര്‍ഷങ്ങളായി സ്വന്തം വീട്ടിലെത്താന്‍ കഴിയാതെ അന്യനാട്ടില്‍ കഴിയുകയാണ് പ്രശാന്ത്. സിപിഎം വിട്ട് ആര്‍എസ്എസ് ആയതിന് ജയരാജന് പ്രശാന്തിന് വിധിച്ച ശിക്ഷ നാടുകടത്തലായിരുന്നു. മകനൊപ്പം സ്വന്തം വീട്ടില്‍ ഓണമുണ്ണാനുള്ള അവസരം നല്‍കണമെന്ന് പ്രശാന്തിന്റെ അമ്മ ജയരാജന്റെ കാല്ക്കല് വീണ് അപേക്ഷിച്ചിട്ടും പുറംകാലിന് തട്ടി ഭീഷണിപ്പെടുത്തി മടക്കി അയയ്ക്കുകയായിരുന്നു. തലശ്ശേരിക്കടുത്ത് കിഴക്കേ കതിരൂരില്‍ സംഘപരിവാര്‍ പ്രവര്ത്തകരായിയെന്ന ഒറ്റക്കാരണത്താല്‍ നാടുവിടേണ്ടിവന്ന നിരവധി കുടുംബങ്ങളുണ്ട്. ബിജെപി പ്രാദേശിക നേതാവ് അനില്‍കുമാറിന്റെ വീട് തകര്‍ത്ത് സഖാക്കള്‍ തെങ്ങ് നാട്ടിയാണ് പക വീട്ടിയത്. ഇവിടുത്തെ ആര്‍എസ്എസ് കാര്യാലയവും തകര്‍ത്തു.
പി.ജയരാജനെന്ന രക്തദാഹിയായ നേതാവിന്റെ തിട്ടൂരം അനുസരിക്കാത്തവര്‍ക്ക് കണ്ണൂരില്‍ ജീവിതം അസാദ്ധ്യമാണ്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെയുള്ളത്. അതില്‍ ആര്‍എസ്എസ്സുകാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും ലീഗുകാരും കമ്യൂണിസ്റ്റുകാരും ധാരാളമുണ്ട്. കൊലപാതകങ്ങളും അക്രമങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുക മാത്രമല്ല, കേസന്വേഷണത്തെ സ്വാധീനിക്കാനും അട്ടിമറിക്കാനും സിപിഎമ്മിന് അറിയാം. സിപിഎം അക്രമത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട ജീവച്ഛവമായി കഴിയുന്നവരുടെയും അനാഥമാക്കപ്പെട്ട കുടുംബങ്ങളുടെയും എണ്ണം നിരവധിയാണ്.
മക്കള്‍ എന്നെങ്കിലും വരുമെന്ന പ്രതീക്ഷയോടെ വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മമാര്‍, അച്ഛന് കളിപ്പാട്ടവും പലഹാരങ്ങളുമായി എത്തുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്ന കുട്ടികള്‍, സിപിഎം ആയില്ലെന്ന ഒറ്റക്കാരണത്താല്‍ അനാഥമാക്കപ്പെട്ടവര്‍ നിരവധി. സമാധാനത്തിനായി ഉയരുന്ന മുറവിളിയെ അവഹേളിച്ച് രക്തദാഹികളായ സഖാക്കള്‍ ഇപ്പോഴും ഊരുചുറ്റുന്നു.
അക്രമത്തിനിരയായിട്ടും ഭയന്ന് പോലീസില്‍ പരാതി നല്‍കാന്‍പോലും തയ്യാറാകാത്തവര്‍, നിരന്തരമായ പീഡനങ്ങളേറ്റുവാങ്ങി മാനസിക നില തെറ്റിയവര്‍, സിപിഎമ്മിന്റെ കൊടുവാള് എന്നാണ് തങ്ങള്‍ക്കെതിരെ ഉയരുന്നതെന്ന് ഭയന്ന് ജീവിക്കുന്ന ജനത, കമ്യൂണിസ്റ്റുകാര്‍ കൊട്ടിഘോഷിക്കുന്ന കണ്ണൂര്‍ മോഡലാണിത്. സാക്ഷരകേരളത്തില്‍ ഇങ്ങനെയൊക്കെ നടക്കമോയെന്ന് സംശയിക്കുന്നവരുണ്ടാകാം. പക്ഷെ കേട്ടറിയുന്നതിനേക്കാളും വായിച്ചറിയുന്നതിനേക്കാളും വലുതാണ് യാഥാര്‍ത്ഥ്യം.
കൊലനിലങ്ങളാണ് കണ്ണൂരിലെ ഓരോ സിപിഎം ഗ്രാമവും. എന്നിട്ടും കണ്ണൂര്‍ മോഡലിനെ വാഴ്ത്തിപ്പാടുന്ന ‘സാംസ്കാരിക സാഹിത്യ നായകര്‍ക്കും’ കുറവില്ല. മനുഷ്യരക്തത്തില്‍ ചവിട്ടിനിന്ന് അവര്‍ സ്ഥാനമാനങ്ങള്‍ക്കായി കമ്യൂണിസ്റ്റ് നേതാക്കളുടെ മഹത്വം പാടുകയാണ്. പ്രൊഫ. എം.എന്‍. വിജയന്, സക്കറിയ, സച്ചിദാനന്ദന് മുതല്‍ ഒടുവില്‍ എം. മുകുന്ദന്വരെ കണ്ണൂരിലെ സിപിഎം തേര്‍വാഴ്ചയെ പാടിപ്പുകഴ്ത്തുന്നു. ഇവരില്‍ പലര്‍ക്കും ഫാസിസമെന്താണെന്ന് ഒടുവില്‍ സിപിഎമ്മുകാരില്‍നിന്ന് തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
കൊല്ലേണ്ടത് എങ്ങനെയെന്ന് അണികള്‍ക്ക് ക്ലാസ്സെടുത്ത, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് തുടക്കമിട്ട പിണറായി വിജയന് മുഖ്യമന്ത്രിയായശേഷം കണ്ണൂരില്‍ മാത്രം ഏഴുപേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. നൂറുകണക്കിന് വീടുകള്‍ തകര്‍ത്തു. പിണറായിയുടെ വീടിനുസമീപത്തെ പുത്തന്‍ കണ്ടത്തില്‍ മാത്രം 15 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ത്തത്.
മിക്ക വീടുകളിലെയും അടുപ്പുകള്‍ പോലും ഇളക്കിമാറ്റി. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു. വസ്ത്രങ്ങളും കിടക്കകളും കൂട്ടിയിട്ട് കത്തിച്ചു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന് മുടിക്കൂമ്പാരങ്ങള് കിണറുകളില്‍ തള്ളി. അങ്ങനെ വിജയന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള കടന്നുവരവ് പിണറായിയിലെ സ്വന്തം നാട്ടിലെ പാവപ്പെട്ടവരെ വഴിയാധാരമാക്കിയായിരുന്നു. സംഘപ്രസ്ഥാനങ്ങളില്‍ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു അവര്‍ ചെയ്ത തെറ്റ്. സ്വന്തം സാമ്രാജ്യത്തില്‍ സിപിഎമ്മുകാര്‍ മാത്രം മതിയെന്ന വിജയന്റെ അഹന്ത മാത്രമാണ് കണ്ണൂരിലെ അക്രമ പരമ്പരകള്‍ക്ക് കാരണം.
കഴിഞ്ഞ ജൂലൈ 11ന് ബിഎംഎസ് നേതാവ് പയ്യന്നൂര്‍ കുന്നരുവിലെ കെ.സി. രാമചന്ദ്രനെ വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നു. സപ്തംബര്‍ മൂന്നിന് തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ വീട്ടിലേക്കു പോകും വഴിയാണ് വെട്ടിക്കൊന്നത്. ഒടുവില്‍ പിണറായി ടൗണില്‍വച്ച് ബിജെപി പ്രവര്‍ത്തകനായ രമിത്തിന്റെ ജീവന് കവര്‍ന്നെടുത്തു. അമ്മയുടെയും സഹോദരിയുടെയും കണ്മുന്നിലായിരുന്നു രമിത്തിന്റെ കൊലപാതകം. നൂറുകണക്കിന് വീടുകള്‍ തകര്‍ത്തു. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും വരെ മൃഗീയമായി അക്രമിച്ചു. ഇതാണ് പിണറായി ഭരണത്തിന്റെ നേട്ടം. എന്നിട്ടും സമാധാനം പ്രസംഗിക്കുകയാണ് മുഖ്യമന്ത്രി. ചെകുത്താന് വേദം ഓതുന്നു. സ്വന്തം ജില്ലയില്‍, നാട്ടില്‍ സമാധാനം ഉറപ്പുവരുത്താന്‍ യാതൊന്നും ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല.
മുസ്ലിം ഭീകര സംഘടനയായ ഐഎസിനെ നാണിപ്പിക്കുകയാണ് പിണറായി വിജയനും കോടിയേരിയും ജയരാജന്മാരും നയിക്കുന്ന ക്രിമിനില്‍ സംഘം. ഇടതുസര്‍ക്കാരിന്റെ ഭരണത്തണലില്‍ സിപിഎം നരഭോജികള്‍ രക്തദാഹം അടങ്ങാതെ നിരപരാധികളെ വേട്ടയാടുകയാണ്. ഒരാളെ കൊല്ലുക എന്നതിലുപരി ഓരോ കൊലപാതകത്തിലൂടെയും മറ്റുള്ളവര്‍ക്ക് കൃത്യമായ സന്ദേശമാണ് സിപിഎം നല്‍കുന്നത്. വര്‍ഷങ്ങള്‍ മുന്‍പ് കൂത്തുപറമ്പില്‍ സത്യനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ തല അറുത്തുമാറ്റിയാണ് കൊലപ്പെടുത്തിയത്. ഇതുകണ്ട് അമ്മയുടെ സമനില തെറ്റി.
ഏറെനാളുകള്‍ മകനെത്തേടി അലഞ്ഞ് ആ അമ്മ നാട്ടില്‍ ചുറ്റിത്തിരിയുമായിരുന്നു. ഒടുവില്‍ മരണത്തിന് കീഴടങ്ങി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ വിദ്യാര്‍ത്ഥികളുടെ കണ്മുന്നില് കൊലപ്പെടുത്തിയശേഷം ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ ഭീഷണി സന്ദേശവും എഴുതിയാണ് മടങ്ങിയത്. കൊലനടത്തിയതിനുശേഷം മൃതദേഹം വികൃതമാക്കുക, അക്രമത്തിനിരായവരുടെ മുറിവുകളില്‍ മണ്ണിടുക, ഭീഷണി സന്ദേശം എഴുതുക എന്നത് കണ്ണൂരിന് പരിചിതമായ സിപിഎം രീതിയാണ്. കേരളപിറവിക്ക് ശേഷം 225 രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ നടന്നത്, ഇതില്‍ ബഹുഭൂരിപക്ഷം കൊലപാതകങ്ങളിലും ഒരു ഭാഗത്ത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുണ്ട്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ കൊന്നുതള്ളുക, വീടുകള്‍ തകര്‍ക്കുക, സ്വത്തുക്കള്‍ കൊള്ളയടിക്കുക സിപിഎമ്മിന്റെ കണ്ണൂര്‍ ശൈലിയാണിത്.
ഒടുവില്‍ ചമ്പല്‍ക്കൊള്ളക്കാരെ അനുസ്മരിപ്പിക്കുകയാണ് സിപിഎം ഇവിടെ. കൊലപാതകത്തില്‍ മാത്രമല്ല, കൊള്ളയിലും സിപിഎമ്മിന് കണ്ണൂര്‍ മോഡലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: