തൃശൂര്‍: സിപിഎം സംഘടനയായ പുരോഗമന കലാസാഹിത്യസംഘം അദ്ധ്യക്ഷനായി വീണ്ടും വൈശാഖനെ തെരഞ്ഞെടുത്തതില്‍ അതൃപ്തി. സാഹിത്യ അക്കാദമി അദ്ധ്യക്ഷസ്ഥാനം വൈശാഖന് ഒഴിയണമെന്ന് സാംസ്കാരിക ലോകം. കക്ഷിരാഷ്ട്രീയത്തിന് ഉപരിയായി നിലകൊള്ളുന്ന സ്വതന്ത്രസ്ഥാപനമാണ് അക്കാദമി.
ഉന്നതരായ എഴുത്തുകാരാണ് അക്കാദമി അദ്ധ്യക്ഷ പദവി വഹിക്കുക. സാഹിത്യ ലോകത്ത് വൈശാഖന്റെ സംഭാവനകളെ ബഹുമാനിക്കുന്നവര്‍ പോലും പുകസയുടെ അദ്ധ്യക്ഷനായി തുടരുന്ന അദ്ദേഹം സാഹിത്യ അക്കാദമി പ്രസിഡണ്ട് പദവി വഹിക്കുന്നതിനെ അനുകൂലിക്കുന്നില്ല. സാഹിത്യ സാംസ്കാരിക ലോകത്ത് പാര്‍ട്ടി സങ്കുചിതത്വത്തിന്റെ മതില്‍ക്കെട്ടുകള്‍ സൃഷ്ടിക്കുന്ന പുകസ പോലൊരു സംഘടനയുടെ തലവനായിരുന്നുകൊണ്ട് കേരള സാഹിത്യ അക്കാദമിയെ നേര്‍വഴിക്ക് നയിക്കാന്‍ വൈശാഖന് കഴിയില്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എഴുത്തുകാരെ പാര്‍ട്ടി കൊടിക്കുകീഴില്‍ അണിനിരത്താനുള്ള സിപിഎമ്മിന്റെ ശ്രമം മാത്രമാണ് പുകസക്ക് പിന്നിലുള്ളത്. സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ എന്ന പദവിയുടെ വിലകളയാന്‍ വൈശാഖന്റെ പുകസ പ്രവര്‍ത്തനങ്ങള്‍ ഇടയാക്കും. അക്കാദമി അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഉടനെ താന്‍ പുകസയുടെ ഭാരവാഹിത്വം ഒഴിയുകയാണെന്ന് വൈശാഖന് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇതാവര്‍ത്തിച്ചു. എന്നിട്ടും സമ്മേളനത്തില്‍ വൈശാഖനെത്തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. മറ്റാരേയും അദ്ധ്യക്ഷസ്ഥാനത്തേക്ക് കിട്ടാത്തതുകൊണ്ടാണ് വൈശാഖനെ നിലനിര്‍ത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. എന്‍.എസ്.മാധവനെ പ്രസിഡണ്ടാക്കാനായിരുന്നു തീരുമാനം. എന്നാല്‍ മാധവന് സമ്മതിച്ചില്ല. തലപ്പൊക്കമുള്ള മറ്റെഴുത്തുകാരാരും ഇപ്പോള്‍ പുകസക്കൊപ്പമില്ല. അതുകൊണ്ട് ഒടുവില്‍ 80 പിന്നിട്ട വൈശാഖനെത്തന്നെ പ്രസിഡണ്ടാക്കാന്‍ തീരുമാനിച്ചു.
ആരു നിര്‍ബന്ധിച്ചാലും ഇനി പുകസയുടെ പദവി ഏറ്റെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ വൈശാഖന് പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിന് മുന്നില്‍ അനുസരണയുള്ള കുഞ്ഞാടായി മാറി. ഇതോടെ സാഹിത്യ അക്കാദമി പ്രവര്‍ത്തനം പാര്‍ട്ടിക്കും പുകസക്കും അടിയറവെക്കുമെന്നും ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: