സമദര്ശികളായ പണ്ഡിതന്മാര് ജനനമരണ രൂപമായ സംസാരത്തെ അതിക്രമിച്ചിരിക്കുന്നു; ജയിച്ചിരിക്കുന്നു. ഭൗതികലോകത്തില് എല്ലായിടത്തും സ്വരൂപത്തെയോ, സ്വഭാവത്തെയോ, നോക്കാതെ, വ്യാപിച്ചുനില്ക്കുന്നതും അന്ത്യരാമിയായി ശോഭിക്കുന്നതുമായ പരമാത്മാവില്‍ അവരുടെ മനസ്സ് സ്ഥിരമായി നില്‍ക്കുന്നതുകൊണ്ടാണ് ആ ജീവന്മുക്തന്മാര്ക്ക് കഴിവുണ്ടായത്. ഭഗവച്ചൈതന്യമായ ബ്രഹ്മവും പരമാത്മാവും ഭൗതികദോഷം ഇല്ലാത്തതും വിഷമാവസ്ഥയില്ലാത്തതുമാണ്. ‘നിര്ദോഷം ഹി സമം ബ്രഹ്മ.’ ആ ബ്രഹ്മത്തില്‍ തന്നെയാണ് അവര്‍ എപ്പോഴും നില്‍ക്കുന്നത്. എപ്പോഴും സൂര്യന്റെ പ്രകാശത്തില്‍ സ്ഥിതിചെയ്യുന്നവര്‍ക്ക് ഇരുട്ടില്‍ സംഭവിക്കുന്ന അപകടം വരില്ലല്ലോ.
ആ സമദര്‍ശിയുടെ ലക്ഷണം തുടരുന്നു (5-20)
ജീവന്മുക്തനായ മനുഷ്യന് ബ്രഹ്മ വിത്താണ്- ഭഗവാന്റെ ബ്രഹ്മചൈതന്യത്തെയും പരമാത്മഭാവത്തെയും അറിയുന്നു. അതുകൊണ്ട് ബ്രഹ്മചൈതന്യത്തില്‍ ബുദ്ധിയുറപ്പിച്ചുനിന്ന് സ്വന്തം ദേഹം നശിക്കുന്നതുവരെ ജീവിക്കുന്നു. അയാള്‍ സ്ഥിരബുദ്ധിയാണ്. ഭൗതികവസ്തുക്കളെക്കുറിച്ചുള്ള തെറ്റായ ധാരണയും ഇല്ല-അസമ്മൂഢഃ. മധ്യാഹ്ന സൂര്യന്റെ കഠിനമായ ചൂടില്‍നിന്ന് മോചനം നേടാന്‍ വടവൃക്ഷത്തിന്റെ തണല്‍ ആവശ്യമാണെന്ന ബോധം ഉള്ള യാത്രികന്, വടവൃക്ഷം കണ്ടെത്തിക്കഴിഞ്ഞാല്‍, ആ തണലില്‍നിന്ന് പിന്മാറുകയില്ല. അവിടെതന്നെ നില്ക്കും. വേറെ ഒരു സുഖവും അദ്ദേഹത്തെ ആകര്‍ഷിക്കുകയില്ല, ഒരു ദുഃഖവും ബാധിക്കുകയുമില്ല.
നശിക്കാത്ത ഭഗവദാനന്ദം ലഭിക്കുന്നു (5-21)
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനംകൊണ്ട് ഭൗതികവും നശ്വരവുമായ സുഖം അനുഭവിക്കാന്‍ കഴിയും. ജീവന്മുക്തനായ ഭക്തന്, തന്റെ മനസ്സിനെ ആ സുഖത്തിലേക്ക് തിരിച്ചുവിടുന്നില്ല. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുന്നു. അപ്പോള്‍ സാത്വികഭാവ നിഷ്ഠയില്‍നിന്ന് സുഖം കിട്ടിയേക്കാം. എന്നാല്‍ ബ്രഹ്മയോഗത്തോടുകൂടിയ ആത്മാവ്-അന്തഃകരണമുള്ള ഭക്തന് ഒരിക്കലും നശിക്കാത്ത ഭഗവദീയാനന്ദം അനുഭവിക്കുന്നു.പരമാത്മാവായ ശ്രീകൃഷ്ണഭഗവാന്റെ സച്ചിദാനന്ദസ്വരൂപം ഹൃദയത്തില്‍ ധ്യാനിക്കാനും ശ്രവണകീര്‍ത്തനാദികളിലൂടെ സേവിക്കാനും-അങ്ങനെ ബ്രഹ്മയോഗം-ഇടവിടാതെ അനുഷ്ഠിക്കാനും മാത്രം ഭക്തന് തന്റെ ജീവിതം സമര്‍പ്പിച്ച് ആനന്ദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: