500, 1000 നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് ബാങ്കുകളിലനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാന്‍ ഒരു നിര്‍ദ്ദേശം. മണിക്കൂറില്‍ 120 പേര്‍ക്ക് നോട്ടുകള്‍ മാറ്റിനല്‍കാം.
അസാധുവായ നോട്ടുകള്‍ മാറ്റിനല്‍കാന്‍ മൂന്നു ജീവനക്കാരെ ബാങ്കുകള്‍ നിയോഗിക്കണം. ഒരാള്‍ 4,500 രൂപയുടെ നോട്ടുകള്‍ എണ്ണി കെട്ടിവയ്ക്കണം. അടുത്തയാള്‍ ഒന്നുകൂടി ഈ പണം തിട്ടപ്പെടുത്തണം. മറ്റൊരാള്‍ ഉപഭോക്താവ് കൊണ്ടുവരുന്ന അസാധു നോട്ടുകളും രേഖകളും പരിശോധിച്ച് പണം കൊടുക്കണം. മിനിറ്റില്‍ രണ്ടുപേര്‍ക്ക് ഇത്തരത്തില്‍ പണം നല്കാന് കഴിയും.
കായംകുളത്ത് ഒരു ബാങ്ക് ഈ നിര്‍ദ്ദേശം പാലിച്ചപ്പോള്‍ വളരെ വേഗത്തില്‍ ഇടപാടുകാര്‍ക്ക് പണം നല്കാന് സാധിക്കുന്നുണ്ട്. ബാങ്കുകള്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെ പണം മാറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ തിരക്കുകള്‍ക്ക് കാരണം. ബാങ്ക് അധികൃതരും ജീവനക്കാരും വിചാരിച്ചാല്‍ തിരക്ക് വളരെയേറെ കുറയ്ക്കാന്‍ സാധിക്കും.
ജി. മോഹനന് നായര്‍, കായംകുളം
കള്ളപ്പണക്കാരുടെ ദല്ലാളുകള്‍
കള്ളപ്പണവും ഭീകരപ്രവര്‍ത്തനവും മറ്റും തടയാന്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ജനങ്ങള്‍ തയ്യാറാകുമ്പോള്‍ ചില രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധിക്കുന്നത് വിചിത്രമാണ്. കള്ളപ്പണക്കാരുടെ ദല്ലാളുകളാണ് തങ്ങളെന്ന് ഇവര്‍ തെളിയിച്ചിരിക്കുന്നു. സാധാരണക്കാര്‍ മനസമാധാനത്തോടെ ഉറങ്ങുമ്പോള്‍ പണക്കാര് ഉറക്കഗുളിക തേടുന്നു എന്ന് മോദി പറഞ്ഞത് എത്ര ശരി.
സി.വി. വാസുദേവന്‍, ഇടപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: