അമ്മമാരുടെ, സഹോദരിമാരുടെ, പിഞ്ചുകുട്ടികളുടെ കണ്ണുനീരില്‍ ചവിട്ടിനിന്ന് സമാധാനം പ്രസംഗിക്കുന്ന മാര്‍ക്സിസ്റ്റ് രക്തരക്ഷസ്സുകള്‍ ഉറഞ്ഞാടുന്ന കണ്ണൂരിന്റെ കണ്ണീരുണങ്ങാത്ത ചരിത്രത്തില്‍ കൊലപാതക കണക്കുകള്‍ മാത്രമാണ് പൊതുസമൂഹവും മാദ്ധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നത്.
എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊലപാതകങ്ങള്‍ മാത്രമല്ല, കൊള്ളയും വീടുകള്‍ തകര്‍ക്കലും സഖാക്കള്‍ നടപ്പാക്കുന്നു. പി. ജയരാജനെന്ന പിണറായി ശിഷ്യന്റെ നേതൃത്വത്തില്‍ നടക്കുന്ന കവര്‍ച്ചയും അക്രമവും സമാനതകളില്ലാത്തതാണ്.
മതഭീകരനായിരുന്ന ടിപ്പുവിന്റെ നേതൃത്വത്തില്‍ ഒരുകാലത്ത് ഉത്തരകേരളത്തില്‍ നടന്ന കൊള്ളയും അക്രമങ്ങളും അനുസ്മരിപ്പിക്കുന്നതാണ് മതഭീകര വാദികളുടെ ഒത്താശയില്‍ കണ്ണൂരില്‍ ഇന്ന് നടക്കുന്ന സിപിഎം അഴിഞ്ഞാട്ടം.
കുടുംബങ്ങളെ ഒന്നാകെ ഇല്ലായ്മ ചെയ്യുക, തലമുറകളെ പോലും ഇരകളാക്കി കൊന്നൊടുക്കുക, വീടുകള്‍ മുച്ചൂടും തകര്‍ക്കുക, കുടിവെള്ളം ഇല്ലാതാക്കുക, സമ്പാദ്യം കൊള്ളയടിക്കുക കണ്ണൂരില്‍ സിപിഎം തേര്‍വാഴ്ച തുടരുകയാണ്. ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് താത്പര്യമെങ്കിലും താഴെത്തട്ടിലുള്ള ബഹുഭൂരിപക്ഷവും സിപിഎം ജില്ലാ ഓഫീസില്‍ നിന്നുള്ള ഉത്തരവുകള്‍ മാത്രം അനുസരിക്കുന്നവരാണ്. പോലീസിന്റെ കാക്കിവേഷം കണ്ണൂരില്‍ ചുവപ്പണിയുന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ടുതന്നെ കൊലയാളികള്‍ വിലസുമ്പോള്‍ ഇരകള്‍ നീതികിട്ടാതെ അലയുന്നത് കണ്ണൂരിന്റെ മറ്റൊരു ദുര്ഗ്ഗതിയായി മാറി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങള്‍ക്കെല്ലാം സമാനതകളുണ്ട്. കൃത്യമായ തയ്യാറെടുപ്പുകളും പരിശീലനവും അക്രമങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് വ്യക്തം. സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് എന്ന പേരില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റികളുടെ കീഴില്‍ ആയുധ പരിശീലനം നല്കന്നുണ്ട്. മതഭീകരവാദികള്‍ വരെ പരിശീലകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. കണ്ണൂര്‍ ജില്ലയില്‍ മാത്രമല്ല, സമീപ ജില്ലകളിലും കര്‍ണ്ണാടകയിലും വരെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ സംഘങ്ങളാണ്. സിപിഎം സംസ്ഥാന, ജില്ലാ തലങ്ങളില്‍നിന്ന് ആവശ്യത്തിന് പണവും സൗകര്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നു.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ പിണറായി വിജയന്റെ നാട്ടിലാണ് സിപിഎം അക്രമം ആരംഭിച്ചത്. പിന്നീട് ജില്ലയിലെമ്പാടും അക്രമങ്ങള്‍ പടര്‍ന്നു. എല്ലാവിധ ഒത്താശയുമായി ജയരാജന്മാരും. ധര്‍മ്മം പുലരാത്ത നാടാണ് പിണറായി ഉള്‍പ്പെടുന്ന ധര്‍മ്മടം പ്രദേശം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിച്ച പ്രദേശം മാര്‍ക്സിസ്റ്റ് ഭീകരതയുടെ കേന്ദ്രമായി മാറിയത് യാദൃശ്ചികമായല്ല.
പിണറായി വിജയന് മാറൊളി ചാത്തുവിനെ ഓര്‍ക്കുന്നുണ്ടോ? തന്റെ അച്ഛന് മാറൊളി കോരന്റെ സഹോദരനെ, മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ മാനുഷികതയ്ക്കും സഹോദരബന്ധങ്ങള്‍ക്കും യാതൊരു സ്ഥാനവുമില്ല. എം. വി. രാഘവനോടുള്ള പകവീട്ടാന്‍ പാമ്പുകളെപോലും ചുട്ടെരിച്ചവരാണ് ഇന്നും കണ്ണൂരിലെ പാര്‍ട്ടിയെ നടിക്കുന്നത്. രാഘവന്റെ ചരമവാര്ഷികംവരെ ഉദ്ഘാടനം ചെയ്യാനെത്തുന്നത് ഇന്ന് പിണറായി വിജയനാണ്. എംവിആറിനൊപ്പം നിന്നുവെന്ന കാരണത്താല്‍ മാത്രം കൊല്ലപ്പെട്ടവരും, കൂത്തുപറമ്പ് രക്തസാക്ഷികളും പിണറായി വിജയന്റെയും എംവിആറിന്റെ മക്കളുടേയും വഞ്ചന സഹിക്കാനാവാതെ ര്കതസാക്ഷി മണ്ഡപങ്ങളില്‍ തലതല്ലുകയായിരിക്കും.
കോരന്റെ മകന് വിജയനും ചാത്തുവിന്റെ മകന് സുരേഷ് ബാബുവും എം.വി. രാഘവന്റെ ശിഷ്യരായാണ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുന്നത്. എംവിആര്‍ പാര്‍ട്ടി വിട്ടപ്പോള്‍ സുരേഷബാബു രാഘവനൊപ്പം ഉറച്ചുനിന്നു. അതോടെ സുരേഷ്ബാബുവിന്റെ ജീവന് പാര്‍ട്ടി വിലപറഞ്ഞുതുടങ്ങി. 1990 ജനുവരി ആറിന് തലശ്ശേരി ടൗണില്‍ സുരേഷ് ബാബുവിനെ കുത്തിമലര്‍ത്തി. ഇതിനുശേഷം പലതവണ സുരേഷ്ബാബുവിന്റെ വീടിനുനേരെ ബോംബേറുണ്ടായി. സുരേഷ് ബാബുവിന്റെ വിധവ പ്രേമയും മക്കളും ദേശീയ പ്രസ്ഥാനങ്ങളില്‍ അണിനിരന്നത് വിജയനും അസുരഗണങ്ങള്ക്കും സഹിക്കുന്നതിനും അപ്പുറമായിരുന്നു. നേതൃത്വം ശിക്ഷ വിധിച്ചു, മകന് പ്രേംജിത്തിന്റെ കൈപ്പത്തി വെട്ടിയെടുക്കാന്‍. 2007 മാര്‍ച്ച് 18ന് വിജയന്റെ അനുചരര്‍ പ്രേംജിത്തിന്റെ ഇടതുകൈപ്പത്തി വെട്ടിയെടുത്തു. വലതു കൈയും വെട്ടിനുറുക്കി. ഇന്ന് യാതൊരു ജോലിയും ചെയ്യാന്‍ കഴിയാതെ സിപിഎം ക്രൂരതയെ ശപിച്ച് ജീവിതം തള്ളിനീക്കുകയാണ് ഈ യുവാവ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപന ദിവസം മാര്‍ക്സിസ്റ്റുകാര്‍ ആദ്യം ലക്ഷ്യമിട്ടതും പ്രേംജിത്തിന്റെ വീടായിരുന്നു. ഇവരുടെ ഇരുനില വീടും ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. സഹോദരന് പ്രനുബിന്റെ സ്കോര്‍പിയോ കാറും അടിച്ചു തരിപ്പണമാക്കി. ഇവരുടെയും സമീപ വീടുകളിലെയും കിണറുകള്‍ മറയുള്‍പ്പെടെ തകര്‍ക്കുക മാത്രമല്ല, ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നു മുടി തള്ളുകയും ചെയ്തു. നാലും അഞ്ചും തവണ കിണര്‍ വൃത്തിയാക്കിയിട്ടും മുടി കാണപ്പെടുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നതാണ് ദുരവസ്ഥ.
അടുക്കളയാണ് ആദ്യം തകര്‍ക്കുന്നത്. പിന്നീട് കുടിവെള്ളം കിട്ടാതാക്കും. ഇങ്ങനെ പിഞ്ചുകുട്ടികളെ വരെ ഭക്ഷണം പോലും ഇല്ലാതാക്കി ദ്രോഹിക്കുക. ഇത്രയും മനുഷ്യത്വരഹിതമായ ക്രൂരത മാര്‍ക്സിസ്റ്റുകാര്‍ക്കല്ലാതെ ആര്‍ക്കും ചെയ്യാനാകില്ല. സ്ത്രീകളെവരെ അക്രമിച്ച സിപിഎമ്മുകാര്‍ കുട്ടികളുടെ പുസ്തകങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പുത്തന്‍കണ്ടമെന്ന പ്രദേശത്ത് പതിനഞ്ച് വീടുകളാണ് ഒരു രാത്രികൊണ്ട് മാര്‍ക്സിസ്റ്റ് അക്രമികള്‍ നിരത്തിയത്. പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും സാധിക്കാതെ കുട്ടികളെയും കെട്ടിപ്പിടിച്ച് സ്ത്രീകള്‍ വാവിട്ടു നിലവിളിച്ചിട്ടും പോലീസ് പോലും തിരിഞ്ഞുനോക്കിയില്ല.
കോടിയേരിയുടെ വരമ്പത്തുകൂലി പ്രഖ്യാപനം അണികള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി.
വിജയനെതിരെ പിണറായിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മത്സരിച്ചതും പ്രചാരണം സജീവമായി നടത്തിയതുമാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചത്. പ്രചാരണത്തിനിടെ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയെ തടഞ്ഞുവയ്ക്കുകകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് വരാനിരിക്കുന്ന കറുത്ത നാളുകളെ കുറിച്ച് പിണറായിയുടെ അനുചരര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തില് വാഹനങ്ങളില്‍ ആളെ കുത്തിനിറച്ച് പാഞ്ഞപ്പോഴുണ്ടായ അപകടത്തില്‍ സിപിഎമ്മുകാരന് രവീന്ദ്രന് മരിച്ചു. തുടര്‍ന്ന് ഇതിന്റെ മറവില്‍ പ്രദേശത്ത് സിപിഎം തേര്‍വാഴ്ച ആരംഭിച്ചു.
പിണറായി വിജയന്റെ ബന്ധുവും കിണര്‍ ജോലിക്കാരനുമായ പുത്തന്‍ കണ്ടത്തെ മാറൊളി വിനോദിന്റെ പണിയായുധങ്ങളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്ത് കിണറ്റിലിട്ടു. ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. വീട് പൂര്‍ണ്ണമായും തകര്‍ന്നതോടെ മാറിയുടുക്കാന്‍ വസ്ത്രംപോലും ഇല്ലാത്ത അവസ്ഥയിലായി വിനോദും കുടുംബവും. സമീപവാസികളായ സിപിഎം സംഘമാണ് അക്രമങ്ങള്‍ നടത്തിയത്. തന്റെ കാരണവരുടെ മകനാണ് പിണറായി വിജയന്, എന്നിട്ടും…… വിനോദിന്റെ അമ്മ രോഹിണിക്ക് വിതുമ്പലടക്കാന്‍ കഴിയുന്നില്ല. അക്രമം കണ്ട് ഭയന്ന് വാവിട്ടു കരയുന്ന വിനോദിന്റെ മകള്‍ ശിവദയുടെ ചിത്രം ഇന്ന് സിപിഎമ്മിനെ വേട്ടയാടുകയാണ്. പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം. മനോജ് ഈ പിഞ്ചുകുട്ടിയുടെ കണ്ണുനീരിനെ പോലും അവഹേളിക്കുകയായിരുന്നു.
സമീപത്തെ മൂര്‍ക്കോത്ത് പ്രകാശന്റെ വീട്ടില്‍ സിപിഎമ്മുകാര്‍ ഒന്നും ബാക്കിവച്ചില്ല. അടുപ്പുകള്‍ പോലും തകര്‍ത്തു. ഷെല്‍ഫ് തകര്‍ത്ത് പതിനായിരം രൂപയും സ്വര്‍ണ്ണവും സിപിഎം സംഘം കവര്‍ന്നതായി പ്രകാശന്റെ ഭാര്യ പറഞ്ഞു. കിഴക്കേകാട്ടില്‍ വീട്ടിലെയും കിണര്‍ തകര്‍ക്കുക മാത്രമല്ല, തലമുടി ഇടുകയും ചെയ്തു. വെണ്ടൂട്ടായിലെ പറമ്പത്ത് രമേശന്റെ വീടും ഓട്ടോറിക്ഷയും തല്ലിത്തകര്‍ത്തു. രമേശന്റെ മക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത് സഫാസില് മധുസൂദനന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ തകര്‍ത്തു. മിനിലോറിക്കും വീടിനും തീയിട്ടു. ഇവിടെ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. മമ്പ്രം ശ്രീനിലയത്തില്‍ ശരത്തിന്റെ വീട്ടിലും അതിക്രമങ്ങള്‍ നടന്നു.
പിണറായിയിലെ സൗപര്‍ണികയില്‍ വിമുക്ത ഭടന് പി.വി. സുരേന്ദ്രന്റെ വീട് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്തു. സുരേന്ദ്രന്റെ ഭാര്യയ്ക്കും മകന്റെ ഭാര്യയ്ക്കും സാരമായി പരിക്കേറ്റു. പടിഞ്ഞാറെ ചാലില്‍ വിധവയായ കമലയെയും സിപിഎമ്മുകാര്‍ വെറുതെ വിട്ടില്ല. നേരത്തെ സിപിഎമ്മുകാര്‍ കൊലചെയ്ത ചാവശ്ശേരി ഉത്തമന്റെ ഭാര്യ നാരായണിയും മകന് രമിത്തും താമസിക്കുന്ന വീടും പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. പിന്നീട് രമിത്തിന്റെ ജീവനും പിണറായി വിജയന്റെ ഗുണ്ടാസംഘം കവര്‍ന്നു.
ഇത്രയും വീടുകള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിട്ടും അയല്‍വാസികള്‍ അന്വേഷിക്കാന്‍ പോലും തയ്യാറായില്ല. ഈ വീടുകളില്‍ പോയാല്‍ അടുത്ത ഇരകള്‍ തങ്ങളായിരിക്കുമെന്ന് അവര്‍ക്ക് നന്നായറിയാം. ഒരു ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ചു എന്നത് മാത്രമാണ് അക്രമത്തിനിരയായവര്‍ ചെയ്ത ഏക തെറ്റ്. വിജയനും അനുചരരും പറയുന്നത് അനുസരിച്ചാല്‍ ജീവിക്കാം. അല്ലെങ്കില്‍ നാടുവിടാം.
ദേശീയതയില്‍ വിശ്വസിക്കുന്നവര്‍ക്ക് പിണറായിയില്‍ ഇടമില്ല, കൊന്നൊടുക്കും, അല്ലെങ്കില്‍ വഴിയാധാരമാക്കും. ഇവിടെ നീതിയും നിയമവും ശിക്ഷയും ഒക്കെ നിശ്ചയിക്കുന്നത് മാര്‍ക്സിസ്റ്റ് നേതൃത്വമാണ്. കണ്ണൂരിന്റെ മണ്ണില്‍ സിപിഎം വേട്ടക്കാരുടെ റോളിലാണ്. ഇരകളുടെ നിലവിളികള്‍ കേള്‍ക്കാന്‍ ആരുമില്ല. ഒഴുകുന്ന കണ്ണുനീരും ആരും കാണാനില്ല. തങ്ങള്‍ കൊന്നൊടുക്കിയവരുടെ കുടംബങ്ങളെ വീണ്ടും വേട്ടയാടുന്നു, മാത്രമല്ല ഇല്ലായ്മ ചെയ്യുന്നു.
കണ്ണൂരിലെ ജനങ്ങളെ അടക്കി ഭരിക്കുകയാണ് സിപിഎമ്മിന്റെ സ്വയം പ്രഖ്യാപിത രാജാക്കന്മാര്. ഭരണകൂടവും ഇവര്‍ക്ക് വിധേയരാകുമ്പോള്‍ ഇവിടെ ചോരച്ചാലുകള്‍ക്ക് ശമനമുണ്ടാകില്ല, സമാധാനം അതിവിദൂരമാണ്.
നാളെ: അച്ഛനെ കൊന്നവര്‍ മകളേയും തേടിയെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: