നോട്ടുകള്‍ അസാധുവാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം മണ്ടത്തരമെന്നു പറയുന്നവരുടെ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണ്. ചരിത്രത്തിലേക്കുപോവുകയാണെങ്കില് നമ്മുടെ രാജ്യത്തുതന്നെ പലതവണ കള്ളപ്പണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 250 വര്‍ഷത്തെ ജനാധിപത്യപാരമ്പര്യമുള്ള അമേരിക്കയില്‍ ഡോളര്‍ കറന്‍സി തന്നെ പലതവണ മാറ്റേണ്ടിവന്നു. നരേന്ദ്ര മോദിയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്ന ഇടതുകക്ഷികള്‍ മറന്നുപോയ ഒന്നുണ്ട്. സോവിയറ്റ് യൂണിയനില്‍ 1917ലെ ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റു ഭരണകൂടത്തിന്റെ ആദ്യ സുപ്രധാന പണനയം റൂബിള്‍ കറന്‍സി അസാധുവാക്കുക എന്നതായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷമാണ് അവിടെ റൂബിള്‍ കറന്‍സി പുനഃസ്ഥാപിച്ചതുപോലും.
500, 1000 നോട്ടുകള്‍ പിന്‍വലിക്കുകയും ചെറിയ 50,100 രൂപ നോട്ടുകള്‍ വ്യാപകമാക്കുകയും ചെയ്യുന്ന നടപടിയില്‍ ബഹളം വയ്ക്കേണ്ടതില്ല. 2016-17ലെ ബജറ്റ് അവതരണത്തില്‍ രണ്ട് സുപ്രധാന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നു. ഉറവിടം കാണിക്കാതെതന്നെ സ്വമേധയാ കള്ളപ്പണം വെളിപ്പെടുത്താനുള്ള അവസരമായിരുന്നു ഒന്ന്. ബാങ്കുകള്‍ വഴി 40 ശതമാനം നികുതിയടച്ച് കള്ളപ്പണം വൈറ്റ് മണിയാക്കാന്‍ അവസരം നല്കി.
ഈ അവസരം പലതവണ നീട്ടിക്കൊടുത്തു. മറ്റൊരു നടപടി രണ്ടുലക്ഷത്തിനുമുകളില്‍ മൂല്യമുള്ള സ്ഥാവരജംഗമവസ്തുക്കള്‍ വാങ്ങുമ്പോഴും അഞ്ചുലക്ഷത്തിനുപരി സ്വര്‍ണം വാങ്ങുമ്പോഴും പാന്‍കാര്‍ഡുമായി ബന്ധപ്പെടുത്തണം. ഇത് കള്ളപ്പണം കൈകാര്യം ചെയ്തിരുന്നവര്‍ക്ക് അടിയായിരുന്നു. ഇതിന്റെ പ്രതിഫലനം പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും ഉണ്ടായി. വിവിധ ട്രേഡ് യൂണിയനുകള്‍, സംഘടനകള്‍, കോര്‍പ്പറേറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കോടികളുടെ കള്ളപ്പണം തെരഞ്ഞെടുപ്പില്‍ ഒഴുകി. ഇതില്‍ ഏറിയ പങ്കും നേതാക്കളുടെയും ബിനാമികളുടെയും കൈവശം പണമായിതന്നെ സൂക്ഷിക്കപ്പെട്ടു എന്നത് വാസ്തവമാണ്.
കള്ളപ്പണം കയ്യില്‍ സൂക്ഷിച്ചവരും കള്ളനോട്ടുകളുടെ പ്രചാരംമൂലം അസന്തുലിതാവസ്ഥ സൃഷ്ടിച്ചവരും ഇപ്പോഴത്തെ നടപടിമൂലം പ്രതിസന്ധിയിലായി. ഈ തീരുമാനംകൊണ്ട് രാജ്യത്തെ മുഴുവന്‍ കള്ളപ്പണവും കുഴല്‍പണവും തുടച്ചുമാറ്റാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കുന്നുണ്ടാവില്ല. എന്നാല്‍ കള്ളപ്പണക്കാരെ മാനസികമായി തളര്‍ത്താന്‍ ഈ നടപടിമൂലം കഴിഞ്ഞിട്ടുണ്ട്.
മോദി ബജറ്റില്‍ പ്രഖ്യാപിച്ച ജന്‍ധന്‍ യോജന പദ്ധതി നിലവില്‍ വന്നശേഷം 25 കോടി ബാങ്ക് അക്കൗണ്ടുകളാണ് ഉണ്ടായത്. ഒരു രൂപമാത്രം നവംബര്‍ 8 വരെ ഉണ്ടായിരുന്ന ഭൂരിപക്ഷം അക്കൗണ്ടുകളില്‍ നവംബര്‍ 14 വരെ 49,000 രൂപ വരെ വ്യാപകമായി നിക്ഷേപിക്കപ്പെട്ടു. സാധാരണക്കാരനെ മറയാക്കി കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ സ്പഷ്ടമായ ഉദാഹരണമാണിത്.
കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2012 മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ് അടുത്തിടെ പുറത്തുവിട്ട ക്രെഡിറ്റ് സര്‍വേ റിപ്പോര്‍ട്ടനുസരിച്ച് കേരളം കടുത്ത കടക്കെണിയിലാണ്. ദേശീയ കടം – നിക്ഷേപ സര്‍വേ അനുസരിച്ച് കേരളത്തിലെ ഗ്രാമീണ കര്‍ഷക കുടുംബങ്ങളില്‍ 68.07 ശതമാനവും കടത്തിലാണ്. ഓരോ കുടുംബത്തിന്റെയും ശരാശരി കടവും പലിശയും ചേര്‍ക്കുമ്പോള്‍ 6,48,734രൂപയാകും. ഗ്രാമീണ കര്‍ഷകേതര കുടുംബങ്ങളില്‍ 49.10 ശതമാനം കടക്കെണിയിലാണ്. ഇവരുടെ കുടുംബ ശരാശരി കടം 2,87,212 രൂപയാണ്. ഇങ്ങനെ കടക്കെണിയിലായ ഒരു സംസ്ഥാനത്താണ് നോട്ട് അസാധുവാക്കിയ നവംബര്‍ 8 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ പ്രാഥമിക സഹകരണസംഘങ്ങളിലൂടെമാത്രം 28,000 കോടിരൂപ നിക്ഷേപിക്കപ്പെട്ടത്.
റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്ത് ക്രയവിക്രയം ചെയ്യുന്ന പണത്തിന്റെ 23.5 ശതമാനം കള്ളപ്പണമാണ്. അനൗദ്യോഗിക കണക്കുകള്‍പ്രകാരം ഇത് 40-50 ശതമാനം വരെ വരും. ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് കേരളത്തിലെ കള്ളപ്പണത്തിന്റെ വ്യാപനം. അതില്‍തന്നെ ബഹുഭൂരിപക്ഷവും കുഴല്‍പ്പണമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഒരുവര്‍ഷം വിറ്റഴിക്കുന്നത് 800-1000 ടണ്‍ സ്വര്‍ണമാണ്. ഇതില്‍ 20 ശതമാനവും കേരളത്തിലാണ്.
1970കളുടെ ഉത്തരാര്‍ദ്ധം മുതലാണ് ഗള്‍ഫ് നാടുകളില്‍നിന്നുള്ള കുഴല്‍പ്പണം കേരളത്തിലേക്ക് പ്രവഹിച്ചത്. ഇതിനുശേഷമാണ് കേരളത്തിലെ ഭൂമി വില കുത്തനെ ഉയര്‍ന്നത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുപോലും ഏറ്റെടുക്കാന്‍ ഭൂമിയില്ലാതായി. കൃഷിഭൂമികള്‍ ഭൂമാഫിയ വാങ്ങി തരിശിട്ട് സൗധങ്ങള്‍ കെട്ടിപ്പടുത്തു. കാര്‍ഷിക സംസ്ഥാനമായിരുന്ന കേരളത്തെ തകര്‍ത്തത് കള്ളപ്പണവും കുഴല്‍പ്പണവുമാണ്. ജന്‍ധന്‍ യോജന അക്കൗണ്ടുകളിലൂടെയും സഹകരണസംഘങ്ങളിലൂടെയും ബാങ്കുകളില്‍ നോട്ട് മാറിയെടുക്കാവുന്ന സാധ്യതകളിലൂടെയും കോടികള്‍ വെളുപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തന്നെ കള്ളപ്പണത്തിന്റെ ഭീമമായ സ്വാധീനം വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ടുകളുണ്ട്. ഇവര്‍ ഇത്രയുംകാലം പണിയെടുത്ത സ്ഥാപനങ്ങള്‍ക്കും അക്കൗണ്ടുകളുണ്ട്. പക്ഷേ ബാങ്കുകള്‍ക്കു മുന്നില്‍ ഇവരുടെ നോട്ട് മാറാനുള്ള നീണ്ട ക്യൂ എന്തിന്റെ സൂചനയാണ് എന്ന് വ്യക്തമാണല്ലോ. കള്ളപ്പണത്തിന്റെ വ്യാപനം ഉപ്പുതൊട്ടു കര്‍പ്പൂരംവരെയുള്ള സമസ്ത മേഖലകളിലും വിലക്കയറ്റമുണ്ടാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയിലൂടെ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതിനൊപ്പം വിലക്കയറ്റം നിയന്ത്രിച്ചുനിര്ത്താനുമാവും. ഈ നടപടിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് സാധാരണക്കാനായി മാറും.
നിലവിലെ നടപടികള്‍ തുടരുമ്പോള്‍ തന്നെ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെയും കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുന്നവരെയും അവരെ സഹായിക്കാന്‍ ശ്രമിക്കുന്നവരെയും നിയമവ്യവസ്ഥയ്ക്കു മുന്നില്‍ കൊണ്ടുവരണം. ഇത്തരക്കാരെ കയ്യാമം വയ്ക്കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് അനേ്വഷണ ഏജന്‍സികളുടെ സഹകരണത്തോടെ പ്രാവര്‍ത്തികമാക്കണം.
ജനാര്‍ദ്ദന റെഡ്ഡിയെപോലുള്ള ഖനി മുതലാളിമാരുടെ സ്വത്ത് സാധാരണക്കാരന് അവകാശപ്പെട്ടതാണ്. ഇത്തരം മാഫിയകള്‍ എവിടെ, ഏതൊക്കെ മേഖലകളില്‍ വിഹരിക്കുന്നുവോ അവര്‍ക്കൊക്കെ ചങ്ങല വീഴട്ടെ. അപ്പോള്‍ ഇന്ത്യയുടെ ജയാരവം അനുഗ്രഹവര്‍ഷമായി നരേന്ദ്ര മോദിയുടെ മേല്‍ ചൊരിയും. സാധാരണക്കാര്‍ ഏതാനും ദിവസം അനുഭവിക്കുന്ന ചില്ലറ ബുദ്ധിമുട്ടുകളുടെ അനന്തരഫലം അവര്‍ക്ക് മധുരിക്കുന്നരായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
(മുന്‍ പബ്ലിക് എക്സിപെന്‍ഡിച്ചര്‍ റിവ്യൂ കമ്മറ്റി ചെയര്‍പേഴ്സനാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: