കള്ളപ്പണത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടത് ശക്തമായ തീരുമാനമാണ്. രാഷ്ട്രം ശക്തമായ തീരുമാനം എടുക്കുമ്പോള്‍ ചില പോരായ്മകള്‍ വരും. പലരും ചൂണ്ടിക്കാണിക്കുന്നതുപോലെ 50, 100 രൂപ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുകയും 500 രൂപ നോട്ട് കുറച്ചുകൂടി നേരത്തെ എത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഒരു വിമര്ശനമുയരില്ലായിരുന്നു. സുപ്രധാന പ്രഖ്യാപനം കഴിഞ്ഞ് അടുത്തദിനങ്ങളില്തന്നെ സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ധനമന്ത്രിമാരുടെയും യോഗം വിളിച്ച് സ്വീകരിക്കുന്ന നടപടിക്രമങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചിരുന്നെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കില്ലായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നടപടിമൂലം കുറച്ചുകാലത്തേക്ക് സാമ്പത്തികരംഗത്ത് ഒരു ഇടിവുണ്ടാകും. ഭൂമി, ഫ്ലാറ്റുകള്‍, സ്വര്ണവില്പന എന്നിവയ്ക്ക് ഇടിവു സംഭവിക്കും. ഓരോ സംസ്ഥാനത്തെയും കള്ളപ്പണത്തിന്റെ തോതനുസരിച്ചാണ് ഇതില്‍ വ്യതിയാനം വരിക. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരുമാനം രാജ്യത്തിന് ഗുണം ചെയ്യും. ഭൂമിയിലും സ്വര്ണത്തിലുമടക്കം നിക്ഷേപം നടത്തുന്നവര്‍ ഇനി ജാഗ്രത പാലിക്കും.
പൊതുജനം ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ ശ്രമം നടത്തും. ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാകും. കള്ളപ്പണം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിനാമികള്‍ക്കും ഇരുട്ടടിയായി തീരുമാനം മാറിയിട്ടുണ്ട്.
സമീപകാലത്തെ പുതിയ നിക്ഷേപങ്ങളും ബിസിനസുകളുമെല്ലാം കൂടുതലും സുതാര്യമാണ്. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ രീതിയും ബാങ്ക് ലോണുമെല്ലാമാണ് ഇതിനാധാരം. കണക്ക് കാണിക്കുന്ന തുകയുപയോഗിച്ച് സത്യസന്ധരായി ബിസിനസ് നടത്തുന്നവര്‍ തീരുമാനത്തില്‍ സന്തുഷ്ടരാണ്.
സഹകരണമേഖലയിലെ പ്രതിസന്ധി വരുത്തിവച്ചതാണ്. സഹകരണമേഖല നിക്ഷിപ്ത താല്പര്യങ്ങള്മൂലം റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പിന്തുടരാതിരുന്നതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടുന്നത്. സാധാരണക്കാരന് തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുക സ്വാഭാവികം.
പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍. ഇവിടത്തെപോലെ നാലോ അഞ്ചോ കിലോമീറ്ററുകള്ക്കുള്ളിലല്ല ബാങ്കുകള്‍. അവിടെയെത്തി ഇടപാടുകള്‍ നടത്തുന്ന താല്കാലിക ബുദ്ധിമുട്ടുകള്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പാവപ്പെട്ടവന് ഗുണകരമാകുമെന്നുതന്നെയാണ് വിശ്വാസം.
(മുന്‍ ആസൂത്രണ
ബോര്‍ഡംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: