ഭൗതികതയില്‍ സ്ഥിതിചെയ്യുന്ന മനുഷ്യനും മോക്ഷത്തിനുവേണ്ടി സാധന അനുഷ്ഠിക്കുന്ന മനുഷ്യനും ജീവന് ശരീരം ഉപേക്ഷിക്കുന്നതുവരെ കാമക്രോധങ്ങളുടെ പ്രവാഹത്തെ നേരിടേണ്ടിവരും. അതിനെ കീഴടക്കിയാല്‍ മാത്രമേ ആത്മീയമായ ആനന്ദം അനുഭവിക്കാന്‍ കഴിയൂ.
മനുഷ്യദേഹത്തില്‍ ജീവിക്കുന്ന ജീവാത്മാവിന് ജന്തുക്കളുടെ ശരീരത്തിലുള്ള ജീവന്മാരെക്കാള് കാമവും ക്രോധവും ഉണ്ടാവും. മനുഷ്യദേഹം സ്വീകരിച്ച് ജനിക്കുന്നതു മുതല്‍ മരണവേളയില്‍ ശരീരം ഉപേക്ഷിക്കുന്നതുവരെ ഈ ശത്രുക്കള്‍ ജീവനുമായി എതിരിട്ട് മോക്ഷമാര്‍ഗത്തില്‍ വിഘ്നങ്ങള്‍ സൃഷ്ടിക്കും. മനസ്സിന് ഇഷ്ടപ്പെട്ട വസ്തുക്കളെ ഓര്‍ക്കുമ്പോഴും കേള്‍ക്കുമ്പോഴും കണ്മുന്നില് കാണുമ്പോഴും കയ്യില്‍ കിട്ടുമ്പോഴും കിട്ടേണ്ട ആഗ്രഹത്തിന് ശക്തി കൂടിക്കൂടിവരുന്നു എന്നതാണ് കാമത്തിന്റെ വേഗം. ഇഷ്ടമില്ലാത്ത വസ്തുക്കള്‍ കേള്‍ക്കുമ്പോഴും ഓര്‍ക്കുമ്പോഴും കണ്മുന്നില് കാണുമ്പോഴും അനുഭവിക്കുമ്പോഴും ഉണ്ടാവുന്ന ക്രോധത്തിന്റെ പ്രവാഹശക്തി ക്രമേണ കൂടിക്കൂടി വരുന്നു. രണ്ടും അന്തഃകരണത്തില്‍ പ്രക്ഷോഭമുണ്ടാക്കും.
രോമാഞ്ചമുണ്ടാവുക, കണ്ണുകളിലും മുഖത്തും പ്രസാദമുണ്ടാവുക ഇവയാണ് കാമത്തിന്റെ ലക്ഷണം. ശരീരം വിറക്കുക, വിയര്‍ക്കുക, ചുണ്ടുകടിക്കുക, കണ്ണുകള്‍ ചുവക്കുക ഇതാണ് ക്രോധ വേഗത്തിന്റെ ലക്ഷണം. പുരുഷന്മാര്ക്ക് സ്ത്രീസംഗത്തിന് വേണ്ടിയുള്ളതും സ്ത്രീകള്‍ക്ക് പുരുഷസംഗത്തിന് വേണ്ടിയുള്ളതുമായ കാമവേഗമാണ്-കാമപ്രവാഹമാണ് ഈ ലോകത്തിലെ സകലവിധ കാമപ്രവാഹങ്ങളുടെയും ആദികാരണം. ഈ പ്രപഞ്ചമാകുന്ന ചക്രം കറങ്ങുന്നതുതന്നെ ഈ ഒരു കാമത്തെ കേന്ദ്രീകരിച്ചാണ്.
പുംസഃ സ്ത്രീയാ മിഥുനീഭാവമേവം
തയോര്മിഥോ ഹൃദയ ഗ്രന്ഥിമാഹു
അതോ ഗൃഹക്ഷേത്രസുതാപ്ത വിത്തൈഃ
ജനസ്യമോഹേയ മഹം മമേതി.
(ഭാഗവതം 5-5-8)
(സ്ത്രീ പുരുഷന്മാരുടെ മൈഥുന ജന്യമായ ഭാവമാണ് അവരുടെ -മനുഷ്യവശത്തിന്റെ-ഹൃദയങ്ങളെ ഊരാക്കുടുക്കിട്ടുകെട്ടി മോക്ഷത്തിനുവേണ്ടി ചിന്തിക്കാന്‍പോലും സമ്മതിക്കാതിരിക്കുന്നത്. ഗൃഹങ്ങള്‍, കൃഷിസ്ഥലങ്ങള്‍, മക്കള്‍, ബന്ധുക്കള്‍, വര്‍ധിച്ച സമ്പത്ത് ഇവയെല്ലാം ഈ കാമപ്രവാഹം മൂലം ഉണ്ടാവുന്നു. അഹമമതകള് വര്‍ധിപ്പിക്കുന്നതും ഈ കാമപ്രവാഹം തന്നെ).
സ യുക്ത- ജീവന് ശരീരം ഉപേക്ഷിക്കുന്നതുവരെ ഊര്‍ധശ്വാസം വലിക്കുമ്പോള്‍ പോലും മനുഷ്യന് കാമക്രോധങ്ങളുടെ വേഗത്തെ സഹിക്കേണ്ടിവരും. ആ സമയത്ത് ഭാര്യാപുത്രന്മരുടെ കരച്ചിലും നിലവിളിയും കാമക്രോധ വേഗത്തിന്റെ ശക്തി കൂട്ടുകയേ ഉള്ളൂ. അതുകൊണ്ടു മരണത്തിനുമുന്‍പുതന്നെ, കൗമാരകാലം മുതല്‍തന്നെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീകൃഷ്ണഭഗവാനുമായി ബന്ധിപ്പിക്കുന്നവനെ യുക്തന് എന്നു വിശേഷിപ്പിക്കാം.
സ സുഖീ-ദുഃഖ ലേശംപോലുമില്ലാത്തതും അന്തമില്ലാത്തതുമായ ആത്മീയാനന്ദം അനുഭവിക്കുന്നവനെ മാത്രമേ സുഖി-സുഖം അനുഭവിക്കുന്നവന് എന്ന് പറയാന്‍ കഴിയൂ.
സനരഃ- രണ്ടു കൈയും രണ്ടുകാലും ഉള്ളവനെ, ആഹാരം, നിദ്ര, മൈഥുനം. ഇവ ആനന്ദിക്കുവാന്‍ വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്നവനെ, മനുഷ്യന് എന്നു പറയുന്നത് ശരിയല്ല. ശ്രീകൃഷ്ണ ഭഗവാന്റെ സുന്ദരമുഖം ധ്യാനിച്ചും, അവിടുത്തെ നാമങ്ങളും കഥകളും പാടിയും ഭഗവദ്ഭക്തന്മാരുമായി സംവദിച്ചും ജീവിക്കുന്നവന് മാത്രമേ മനുഷ്യന് എന്ന പേരിന് യോഗ്യനാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: