സ്ത്രീ ലൈംഗിക ഉപഭോഗവസ്തുവാണെന്ന കാഴ്ചപ്പാട് വളര്‍ത്തിക്കൊണ്ടുവന്നതാണ് സ്ത്രീസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായി നില്ക്കുന്ന പ്രധാന ഘടകം. ഏതു രാജ്യത്തും എക്കാലവും സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങളില്‍ ഏറിയപങ്കിനും കാരണവുമിതാണ്. ഇതിനാണ് മനുഷ്യന് സംസ്കാരസമ്പന്നനാകുന്നത്.
എന്നാല്‍ മനഃസംസ്കരണമില്ലാത്ത മനുഷ്യമനസ് മൃഗത്തെക്കാള്‍ അപകടം വിതക്കുന്നുവെന്നത് വര്‍ത്തമാനയാഥാര്‍ത്ഥ്യവും അനുഭവവുമാണ്. ശാന്തമായ ബോധമനസിലേക്ക് കാമനകളുടെ കാറ്റടിക്കുമ്പോള്‍ സുഖദുഃഖങ്ങളുടെ തിരയിളക്കം തുടങ്ങും. മനുഷ്യജീവിതം ദുസ്സഹമാക്കുന്നത് വിവേകമില്ലാത്ത മനുഷ്യന്റെ മോഹങ്ങളും കാമനകളുമാണ്. ധനാഗമതൃഷ്ണയും വിഷയവസ്തുക്കളോടുളള അതിരുകടന്ന ഭ്രമവുമാണ് ഇതിനുളള കാരണം. ഇത് ആണെന്നോ പെണ്ണെന്നോ ഭേദമില്ല. അതുകൊണ്ട് ആഹാരം, നിദ്രാ, ഭയം, മൈഥുനം എന്നീ ജീവിസഹജമായ കാര്യങ്ങളെ എങ്ങനെ വിവേകത്തോടെ നോക്കിക്കാണണമെന്ന ഉപദേശങ്ങളാണ് ശങ്കരകൃതികളുടെ അടിസ്ഥാനാശയങ്ങളിലൊന്ന്. വിവേകചൂഡാമണിയെന്ന ഗ്രന്ഥത്തിന്റെ പേര് സൂചിപ്പിക്കുന്നത് അതാണ്. ശരിതെറ്റുകളെയും ധര്‍മ്മാധര്‍മ്മങ്ങളെയും നന്മതിന്മകളെയും തിരിച്ചറിയുന്നതിനുള്ള അറിവാണ് വിവേകം. മോഹമുദ്ഗരം എന്നുപേരുളള ഭജഗോവിന്ദസ്തോത്രവും ഇക്കാര്യം പറയുന്നവയാണ്.
വെറും കാമപൂര്‍ത്തിക്കുളള ഉപകരണമല്ല ഭാര്യ, ഗാര്‍ഹ്യസ്ഥ്യത്തിന്റെ പവിത്രതയും മാതൃത്വത്തിന്റെ മഹത്വവും സമ്മേളിക്കുന്ന ഉദാത്തമായൊരു സങ്കല്പമാണ്. ഇതറിയാന്‍ ഈശ്വരനാല്‍ വ്യാപ്തമാണ് ഇവിടുളളതെല്ലാം, അന്യമായി മറ്റൊന്നില്ല എന്ന വിവേകമാവശ്യമാണ്. മോഹതിമിരം ബാധിച്ച മനുഷ്യനാവട്ടെ ഈ തിരിച്ചറിവുണ്ടാകുന്നില്ല. വൃദ്ധന് ബാലികയെ പീഡിപ്പിച്ചു, അച്ഛന് മകളെ പീഡിപ്പിച്ചു തുടങ്ങിയ നികൃഷ്ടമായ വാര്‍ത്തകള്‍ വായിക്കാനിടവരുമ്പോള്‍ നാമോര്‍ക്കുക എത്ര സത്യമായിട്ടാണ് ആചാര്യസ്വാമികള്‍
”കാലഃ ക്രീഡതി ഗച്ഛത്യായുഃ തദപി
ന മുഞ്ചത്യാശാവായുഃ” എന്ന് കുറിച്ചിട്ടതെന്ന്.
മാനവകുലത്തിന്റെ സൃഷ്ടിക്കും സംരക്ഷണത്തിനും കാരണഭൂതയായ ജഗത്മാതാവിന്റെ പ്രതിനിധിയാണ് സ്ത്രീ. സ്ത്രീയെ ദേവതാതുല്യം ആരാധിച്ചിരുന്ന പാരമ്പര്യവും സംസ്കാരവുമുളള നാടാണ് ഭാരതം. വൈദികവാങ്മയത്തിലെ ബ്രഹ്മരുപാ, ശൈവദര്‍ശനത്തിലെ ശക്തി, സാംഖ്യത്തിലെ പ്രകൃതി, പുരാണങ്ങളിലെ നവദുര്‍ഗാ, അഷ്ടമാതൃകാ, പഞ്ചകന്യക അറുപത്തിനാല് യോഗിനികള്‍ എന്നീ സങ്കല്പങ്ങളെല്ലാം ”സ്തിയാഃ സമസ്താഃ സകലാ ജഗത്സു-ത്വയൈകയാ പൂരിതമംബയേതത്” എന്ന ദേവീമാഹാത്മ്യത്തിലെ പ്രസ്താവനയെ വെളിവാക്കുന്നതാണ്.
ദ്വിധാ കൃത്വാത്മനോ ദേഹമര്‍ദ്ധേന പുരുഷോഭവത്
അര്‍ദ്ധേന നാരീ സ തസ്യാം വിരാജമസൃജത് പ്രഭുഃ (ഋക് – 8.5.8)
ത്വം സ്തീ ത്വം പുമാനമസി ത്വം
കുമാര ഉതവാ കുമാരീ (അഥ. 10.8.27)
പുരുഷനും സ്ത്രീയും ഒരേ ചൈതന്യത്തിന്റെ ഭാവഭേദങ്ങള്‍ മാത്രമാണെന്ന് വേദങ്ങളും പ്രകീര്‍ത്തിക്കുന്നുണ്ട്. സ്ത്രീയില്‍ പുരുഷനും പുരുഷനില്‍ സ്ത്രീയുമുണ്ടെന്ന് പറയുന്നതിന് കാരണമിതാണ്. സ്ത്രീപുരുഷ പാരസ്പര്യത്തിന്റെ മടിത്തട്ടിലാണ് മഹിതവും കുലീനവുമായ സംസ്കാരം പിറവിയെടുക്കുന്നത്. വിവാഹമെന്ന പുണ്യകര്‍മ്മം പരസ്പരമുളള പങ്കുവെക്കലിന്റെ സാക്ഷാത്കാരമാണ്. സ്ത്രീത്വവും പുരുഷത്വവും ചേരേണ്ടതുപോലെ ചേര്‍ന്നാലേ അവര്‍ക്കും സന്തതിപരമ്പരയ്ക്കും മനുഷ്യത്വമുണ്ടാകൂ. അല്ലാതെയായാല്‍ പ്രകൃതിയുടെ താളം തെറ്റും. ഇക്കാര്യങ്ങളുടെ ബോധ്യമാണ് ആചാര്യന് അര്ദ്ധനാരീശ്വരസ്തവത്തിലൂടെ പ്രതിപാദിക്കുന്നത്.
വിശാല നീലോല്പല ലോചനായൈ
വികാസിപങ്കേരുഹ ലോചനായ
സമേക്ഷണായൈ വിഷമേക്ഷണായ
നമഃ ശിവായൈ ച നമഃ ശിവായ
ആചാര്യസ്വാമികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സംഭവമാണ് മണ്ഡനമിശ്രനുമായുളള സംവാദം. മണ്ഡനമിശ്രന്റെ ഭാര്യയായിരുന്ന വിദുഷി ഭാരതീദേവിയാണ് പ്രസ്തുതസംവാദത്തില് അധ്യക്ഷയായിരുന്നത്. ഒരു സ്ത്രീയാണെന്ന കാരണത്താല്‍ താന്‍ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന സമീപനം ഉണ്ടായില്ലെന്നു മാത്രമല്ല അങ്ങേയറ്റം ബഹുമാനത്തോടെയായിരുന്നു അതില്‍ പങ്കുചേര്‍ന്നത്. വാദത്തില്‍ പൂര്‍വ്വമീമാംസയുടെ ആചാര്യനായിരുന്ന മണ്ഡനമിശ്രന് പരാജയപ്പെട്ടു. ജയിക്കണമെങ്കില്‍ തന്നെയും വാദത്തില്‍ തോല്പിക്കണമെന്നായി ഭാരതീദേവി. കാമശാസ്ത്രസംബന്ധിയായ ആ വിദുഷിയുടെ ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള യാത്രയുടെ ഭാഗമാണ് ‘പരകായപ്രവേശം’. ഈ മണ്ഡനമിശ്രനാണ് സുരേശ്വരാചാര്യര്‍ എന്ന ശിഷ്യനായി മാറിയത്. ഭാരതീദേവിയും മണ്ഡനമിശ്രനെ പിന്തുടര്ന്ന് സന്യാസം സ്വീകരിച്ചു.
”അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ” എന്നു തുടങ്ങുന്ന കനകധാരാസ്ത്രോത്രത്തിന്റെ രചനയ്ക്കാധാരമായി പറയുന്ന സംഭവം ‘മാതൃവത് പരദാരേഷു’ എന്ന ആര്‍ഷവചനത്തിന്റെ ജീവിതവ്യാഖ്യാനമാണ്. ബ്രഹ്മചാരിയായിരിക്കെ ഭിക്ഷയാചിക്കാന്‍ പോയ ഒരു വീട്ടില്‍ ഒന്നും നല്കാനില്ലാത്തതിനാല് അവിടുത്തെ വീട്ടമ്മ ഉണങ്ങിയ ഒരു നെല്ലിക്കയാണത്രെ നല്‍കിയത്. ആ സ്ത്രീയുടെ കടുത്ത ദാരിദ്ര്യംകണ്ട് മനസലിഞ്ഞ ബ്രഹ്മചാരിയായ ശങ്കരന് തന്റെ തപോബലത്താല്‍ കനകധാരാസ്തവത്തിലൂടെ ദേവിയോട് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ദേവി ആ വീട്ടില്‍ സ്വര്‍ണ്ണനെല്ലിക്ക പൊഴിച്ചുവെന്നും ആ സ്ത്രീയുടെ ദാരിദ്ര്യത്തെ ഇല്ലാതാക്കിയെന്നുമാണ് ഐതിഹ്യം. പരസ്ത്രീകളോട് ശ്രീശങ്കരന് ഉണ്ടായിരുന്ന അനുകമ്പ നിറഞ്ഞ മനോഭാവമായാണ് ഇതിനെ പണ്ഡിതലോകം വിലയിരുത്തിയിട്ടുള്ളത്.
ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായിരുന്ന ശങ്കരന് മാതൃദേവനായിരുന്നു. ഈ മകന് അമ്മയോടുണ്ടായിരുന്ന ആദരവും സ്നേഹവും മാനവകുലത്തിന് പാഠപുസ്തകമായി മാറിയ അവിസ്മരണിയമായ ഒരധ്യായമാണ് അമ്മയുടെ അനുഗ്രഹത്തോടെ സന്യാസവൃത്തി സ്വീകരിക്കുന്നതും, അമ്മയ്ക്ക് കൊടുത്ത വാക്ക് പ്രകാരം മരണസമയത്ത് സ്മരിച്ചപ്പോള്‍ അമ്മയ്ക്കരികില്‍ എത്തുന്നതും. മകനെ കണ്‍കുളിര്‍ക്കെ കണ്ട് മരിക്കാന്‍ ആര്യാംബക്ക് ഭാഗ്യം ലഭിച്ചു. എന്നാല്‍ സന്യാസി മാതൃസംസ്കാരം നടത്തുന്നത് ശാസ്ത്രവിരുദ്ധമാണെന്ന് പറഞ്ഞ് ബന്ധുക്കളും നാട്ടുകാരും ശങ്കരനെ ഒറ്റപ്പെടുത്തി. അമ്മയുടെ അന്ത്യേഷ്ടി ഒറ്റക്ക് നിര്‍വ്വഹിക്കേണ്ടിവന്നു ആ സന്യാസിക്ക്. ചേതനയറ്റ അമ്മയുടെ ശരീരത്തിനടുത്ത് വേദനിച്ചു നില്ക്കുന്ന യുവാവായ ഒരു സന്യാസിയുടെ രൂപം നമ്മുടെ മനസ്സില്‍ എത്രയോ നൊമ്പരമാണുണ്ടാക്കുന്നത്. ആ നൊമ്പരത്തിനുപോലും ഒട്ടേറെ ജീവിത പാഠങ്ങള്‍ പകര്‍ന്നുതരാനുണ്ട്.
ആചാര്യപാദരുടെ ‘മാതൃപഞ്ചക’മെന്ന കൃതി മക്കള്‍ക്ക് അമ്മമാരോട് ഉണ്ടാകേണ്ട കടപ്പാടിന്റെയും കാഴ്ചപ്പാടിന്റെയും ഇതിവൃത്തമാണ്.
ആസ്താം താവദിയം പ്രസൂദിസമയേ
ദുര്‍വാരശൂലവൃഥാ
നൈരുച്യം തനുശോഷണം മലമയീ
ശയ്യാ ച സാംവത്സരീ……
സ്ത്രീ, ഭാര്യയും അമ്മയും അമ്മൂമ്മയുമായി വളരുന്നത് ആത്മീയമായ രൂപാന്തരമാണ്. ഭാര്യക്ക് (ഭര്‍ത്താവിനോട്) എന്തും ആവശ്യപ്പെടാം, സ്വീകരിക്കാം. എന്നാല്‍ അമ്മ മക്കള്‍ക്ക് വേണ്ടി എല്ലാ സുഖങ്ങളും ത്യജിക്കുകയാണ്. ത്യജിക്കലും കൊടുക്കലും മറ്റുള്ള മക്കള്‍ എന്റെതാണെന്ന ഭാവവും വളരുമ്പോള്‍ അമ്മ, അമ്മുമ്മയും മുത്തശ്ശിയുമാകുന്നു. മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന നിസ്വാര്‍ത്ഥസേവനവും വാത്സല്യവും അതിര്‍വരമ്പുകളില്ലാതെ ചുരത്തുമ്പോള്‍ അവര്‍ ജഗജ്ജനനിയും ജഗന്മാതാവുമായി മാറുന്നു.
ശാരദാദേവിയെയും അമൃതാനന്ദമയി അമ്മയെയും ജഗദംബയെന്ന് അനുഭവമുള്ള മക്കള്‍ വിളിക്കുന്നത് ഇക്കാരണത്താലാണ്. നിസ്വാര്‍ത്ഥതയും വാത്സല്യവും നുകരാന്‍ കഴിയുന്നതിലെല്ലാം മാതൃത്വം ദര്‍ശിക്കുന്ന സംസ്കാരം അങ്ങനെയാണ് ഇവിടെ വളര്‍ന്നത്. ആചാര്യ സ്വാമികളുടെതായി നമുക്ക് ലഭിക്കുന്ന ഗംഗാഷ്ടകം, യമുനാഷ്ടകം, മണികര്‍ണികാഷ്ടകം, നര്‍മ്മദാഷ്ടകം, മന്ത്രമാതൃകാസ്തവം, കല്യാണവഷ്ടിസ്തവം എന്നീ കൃതികളില്‍ നിറഞ്ഞുനില്ക്കുന്ന ഭാവവും സന്ദേശവുമിതാണ്. മാതൃത്വം നുകരാന്‍ കഴിയുന്ന പ്രകൃതിയിലെ എന്തിനെയും അമ്മ ഭാവത്തില്‍ കാണുകയും ആദരവോട് പരിപാലിക്കുകയും ചെയ്യുന്ന സംസ്കാരമുളളിടത്താണ് വൃക്ഷലതാദികളും, നദീ-പര്‍വ്വതങ്ങളും, മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടുന്നത്.
(പരമ്പര അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: