പുലര്‍ച്ചെ 4.30 ആയപ്പോള്‍ തന്നെ എഴുന്നേറ്റു. മനസ്സുനിറയെ ഇന്നു തുടങ്ങുന്ന കൈലാസയാത്രയുടെ ആകാംക്ഷകളാണ്. വൃത്തിയായി കുളിച്ചു. നീലഗിരിയിലെ കാലാവസ്ഥയുള്ള കാഠ്മണ്ഡുവില്‍ ആരോഗ്യം സുരക്ഷിതമാണ്. പക്ഷേ എണ്ണപ്പലഹാരങ്ങളും പാലുല്‍പ്പന്നങ്ങളും മിക്കവരും നന്നായി കഴിക്കുന്നത് കണ്ടിരുന്നു. വയര്‍ ചതിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. പാലുല്‍പ്പന്നങ്ങളില്‍ ഏതായാലും കുഴപ്പമില്ല.
രാവിലെ നേരത്തെതന്നെ ഗൈഡ് നൂറി എത്തി. സഹായികളായി രണ്ടുപേര്‍ കൂടെയുണ്ട്. രാജ്കുമാര്, നീമ. ബസ്സ് വളരെ പെട്ടെന്ന് റെഡിയായി. പ്രാര്‍ത്ഥനകള്‍ ചൊല്ലി, ഭൂമിയെ വന്ദിച്ചു. തേങ്ങയുടച്ച് ഏഴ് മണിക്ക് യാത്രയാരംഭിച്ചു. സാംഗ്യാജി ഭാര്യയെയും കൂട്ടി എത്തിയിരുന്നു. യാത്രാമംഗളം നേരാന്‍.
നൂറ്റമ്പതു കിലോമീറ്ററാണ് കാഠ്മണ്ഡുവില്‍നിന്ന് ചൈന അതിര്‍ത്തിയായ കോഡാരിയിലേക്ക്. പ്രാതല്‍ പൊതിഞ്ഞു തന്നിട്ടുണ്ട്. ബസ്സിനുമുകളില്‍ ബാഗുകള്‍ വലിച്ചുകയറ്റി. പാവം കുട്ടി. സുനിലാണ് ലഗ്ഗേജുകള്‍ കയറ്റുന്നത്. ബസ്സിലിരുന്ന് എല്ലാവരും ഒരിക്കല്‍ കൂടെ പ്രാര്‍ത്ഥനയില്‍ മുഴുകി. ബസ്സ് നീങ്ങി കയറ്റവും ഇറക്കവും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ മലമ്പാതയിലേക്ക് പ്രവേശിച്ചു. അതിര്‍ത്തിയിലേക്കുള്ള റോഡ് കുറ്റമറ്റതാണ്. കുണ്ടും കുഴികളുമില്ലാത്ത മനോഹരമായ റോഡ്. നഗരം പിന്നിട്ടതോടെ മഹാദേവന്റെ ഭീമാകാരമായ പ്രതിമ അങ്ങകലെ മലമുകളില്‍ കാണാന്‍ തുടങ്ങി. ഏകദേശം ഇരുപതു കിലോമീറ്ററോളം അതുകണ്ടുകൊണ്ടിരുന്നു.
സൂര്യന് ഉദിച്ചുവരുന്നതേയുള്ളൂ. നേരിയ തണുപ്പുണ്ട്. മാനം മുട്ടുന്ന പര്‍വതങ്ങളാണ് കണ്ണിനു മുന്നില്‍. പര്‍വതങ്ങളുടെ മുകളില്‍ വീടുകളുണ്ട്.
തീപ്പെട്ടിക്കൂടുകള്‍ അടുക്കി വച്ചതുപോലെയുള്ള ചെറിയ ഫ്ളാറ്റുകള്‍ നേപ്പാളി ഗ്രാമങ്ങളിലെല്ലാം കാണാം. റോഡിനിരുവശവും തട്ടുതട്ടായി കൃഷി സ്ഥലങ്ങള്‍. ഊട്ടിയിലേക്കു പോകുന്നതുപോലെയുള്ളനുഭവമാണ് വഴിയില്‍. ഇടതിങ്ങി വളര്ന്നുനില്ക്കുന്ന വന്മരങ്ങള് നിറഞ്ഞ കാട്ടുപ്രദേശങ്ങളിലൂടെ ബസ്സ് നീങ്ങിക്കൊണ്ടിരുന്നു. കൊഡാരിവരെ ഇന്ദ്രാവതി നദിക്കരയിലൂടെയാണ് ബസ്സ് പോകുന്നത്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് എങ്ങോട്ടു നോക്കിയാലും. നദിക്കിരുവശവും മാനംമുട്ടുന്ന പര്‍വതങ്ങള്‍. വന്മരങ്ങള് നിറഞ്ഞ പര്‍വതങ്ങള്‍ക്കൊപ്പം വിവിധ നിറങ്ങളിലുള്ള പാറക്കെട്ടുകളുമുണ്ട്. നദിക്ക് തീരെ വീതി കുറവാണ്. വളപട്ടണം നദിയുടെ തീരത്തുനിന്ന് വരുന്ന എനിക്കിത് ഒരു നദിയാണെന്ന് തന്നെ തോന്നിയില്ല. പക്ഷേ നല്ല ഒഴുക്കുണ്ട്. മാനംമുട്ടുന്ന പര്‍വതങ്ങളില്‍നിന്ന് താഴോട്ടു പതിക്കുന്ന ജലപ്രവാഹങ്ങള്‍ അതിമനോഹരമായ ദൃശ്യാനുഭവം സമ്മാനിക്കുന്നു. ചിലയിടങ്ങളില്‍ ജലധാരകള്‍ റോഡു മുറിച്ചു കടന്നുപോകുന്നുണ്ട്. ഒരിടത്തു കണ്ട കാഴ്ച അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു മല മുഴുവനും തേനീച്ചക്കൂടുകള്‍. ഏറെ അകലത്തുനിന്നുപോലും കാണാമായിരുന്നു.
ഏകദേശം ഒന്‍പത് മണിയോടെ സംഘം പ്രാതല്‍ കഴിക്കുന്ന ആലിന്‍ചുവട്ടിലെത്തി. ചെറിയ ഒരു ചായക്കടയുണ്ട് അവിടെ. വേണ്ടത്ര ചായ അവര്‍ ഉണ്ടാക്കിത്തരും. ചായയും കാപ്പിയും പണ്ടേ കഴിക്കാറില്ല. വെള്ളം മാത്രം കുടിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. അതിസുന്ദരമായ പ്രകൃതി. മണ്ണിന്റെയും വെള്ളത്തിന്റെയും സമൃദ്ധി പ്രകൃതി വിഭവങ്ങളില്‍ കാണാം. മുറ്റിത്തഴച്ചു വളര്ന്നുനില്ക്കുന്ന കൃഷിയിടങ്ങള്‍. വാഴയും പച്ചക്കറികളുമാണ് കൂടുതല്‍. കാബേജ്, പയര്‍ ഒക്കെ കണ്ടു. എല്ലായിടത്തും പ്രസന്നവദനരായ നാട്ടുകാര്‍ ഉത്സാഹത്തോടെ പണിയെടുക്കുന്നു. വഴിയോരത്തുള്ള കടകള്‍ ഓരോന്നായി തുറക്കുന്നതേയുള്ളൂ.
രാജ്കുമാര്, നീമ. എവറസ്റ്റ് ബേസ് ക്യാമ്പിനടുത്ത പര്‍വതങ്ങളിലാണ് നീമയുടെയും രാജുവിന്റെയും വീടുകള്‍. സ്കൂള്‍ വിദ്യാഭ്യാസമേയുള്ളൂ. എങ്കിലും മൂന്നുപേര്‍ക്കും നന്നായി ഇംഗ്ലീഷ് അറിയാം. ഡോലാഘാട്ട് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഗൈഡ് നൂറി ഉത്സാഹഭരിതനായി. ബംഗിജംബിങ് പരിശീലിക്കുന്നതിവിടെയാണ്. പര്‍വതങ്ങളില്‍നിന്ന് കുത്തിയൊലിച്ചുവരുന്ന ഇന്ദ്രാവതി നദിയിലേക്ക് തൂക്കുപാലങ്ങളില്‍ നിന്നും എടുത്തുചാടുന്നു. റാഫ്റ്റിങ്ങ് പരിശീലനവും ഉണ്ട്. ഗൈഡ് പലതവണ റാഫ്റ്റിങ് ചെയ്തിട്ടുണ്ടിവിടെ. അവന്റെ ആവേശം കണ്ടപ്പോള്‍ തോന്നി, ഇപ്പോള്‍ എടുത്തുചാടുമോ..? ”എക്സൈറ്റിങ് സോ…എക്സൈറ്റിങ്” അവന് ആവേശത്തോടെ പറഞ്ഞുകൊണ്ടിരുന്നു. വീതി കുറവാണെങ്കിലും അതിശക്തമായ ഒഴുക്കുണ്ട് നദിക്ക്.
നേപ്പാളിലൂടെ ഒഴുകുന്ന നദികളാണ് കോശി, കര്‍ണലി, ഗണ്ഡകി എന്നിവ.
ഹിമാലയത്തിലെ ഹിമാനികള്‍ ഉരുകിയുണ്ടാകുന്ന ഇവ വടക്കുനിന്നും തെക്കോട്ടൊഴുകി നേപ്പാളിലൂടെ ഗംഗയിലെത്തിച്ചേരുന്നു. ധാരാളം കൈവഴികളുള്ള ഇവ പല പേരുകളില്‍ അറിയപ്പെടുന്നു. ജീരി എന്ന സ്ഥലത്തെത്തിയപ്പോള്‍ നദിക്കു കുറുകെ ഒരു തൂക്കുപാലം കണ്ടു. ഗൈഡ് നൂറു വിളിച്ചു പറഞ്ഞു. ”എവറസ്റ്റ് ക്യാമ്പിലേക്കുള്ള എളുപ്പവഴി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: