കൊലപാതകികളെയും ഭീകരവാദികളെയും പാടിപ്പുകഴ്ത്തുന്ന പ്രസ്ഥാനമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂര്‍ മോഡല്‍ അക്രമങ്ങള്‍ മാതൃകയാക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തത് മറ്റാരുമല്ല, സാക്ഷാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ് കണ്ണൂരില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു കാരാട്ടിന്റെ സാരോപദേശം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നതാണ് സിപിഎം ക്രിമനല്‍ നേതാക്കളുടെ ശൈലി. കാരാട്ടിന്റെ ആഹ്വാനം അണികള്‍ കൂടുതല്‍ കരുത്തോടെ നടപ്പാക്കിത്തുടങ്ങിയതിന്റെ ദുരന്തങ്ങളാണ് പിണറായി ഭരണത്തില്‍ കണ്ണൂരുകാര് അനുഭവിക്കുന്നത്.
”വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനു മുന്നിലും ബോംബുണ്ടാക്കുമെന്ന്” ഭീഷണിപ്പെടുത്തിയ നേതാവാണ് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. കണ്ണൂരില്‍ ഒരു പൊതുയോഗത്തിലായിരുന്നു അന്ന് എംഎല്‍എ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭീഷണി. 1971ല്‍ കരിമ്പില്‍ സതീശനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു കോടിയേരി ബാലകൃഷ്ണന്. എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊന്ന സംഭവം വര്‍ഗ്ഗീയ കലാപമാക്കി മാറ്റി നാടുകത്തിക്കാന്‍ പിന്നീട് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി നടത്തിയ പ്രസ്താവനയും നടപടികളും കേരള മനസ്സക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
1969ല്‍ തലശ്ശേരി വാടിക്കല്‍ എന്ന സ്ഥലത്ത് ആര്‍എസ്എസ് പ്രവര്ത്തകന് വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസില്‍ പ്രതിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. തുടര്‍ന്നിങ്ങോട്ട് കണ്ണൂരിലെ ക്രിമിനല്‍ സംഘങ്ങളെയെല്ലാം നിയന്ത്രിച്ചത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയായിരുന്നു. പിണറായിയെയും കോടിയേരിയെയും ഗുണ്ടായിസത്തിലും കൊലപാതകങ്ങളിലും കടത്തിവെട്ടി പി. ജയരാജന്. നിലവില്‍ രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയാണ് ജയരാജന്. കണ്ണൂരിലെ എതാണ്ട് എല്ലാ അക്രമങ്ങളുടെയും അണിയറയിലെ ശക്തിയും മറ്റാരുമല്ല. പാര്‍ട്ടിയും സര്‍ക്കാരും ക്രിമിനലുകള്‍ നയിക്കുമ്പോള്‍ നാട് അശാന്തിയിലേക്ക് മാത്രമേ നീങ്ങുകയുള്ളൂ.
പയ്യന്നൂര്‍ അന്നൂര്‍ ആര്‍ഷ വിദ്യാലയത്തില്‍ നടന്ന അക്രമങ്ങള്‍ സാംസ്കാരിക കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. രാവിലെ സ്കൂളിലെത്തിയ പിഞ്ചുവിദ്യാര്‍ത്ഥികള്‍ കണ്ടത് തങ്ങളുടെ ക്ലാസ് മുറികള്‍ തകര്‍ത്ത് തരിപ്പണമാക്കിയ കാഴ്ചകളാണ്. കസേരകളും ഫര്‍ണിച്ചറുകളും ഓഫീസ് ഉപകരണങ്ങളും ഒന്നൊഴിയാതെ തകര്‍ത്തു. അക്ഷരവിരോധികള്‍ എന്തിനാണ് തങ്ങളോട് ഈ ക്രൂരത കാട്ടിയതെന്ന കുട്ടികളുടെ ചോദ്യത്തിന് ഉത്തരമില്ല. പാര്‍ട്ടി നേതൃത്വം ഉത്തരവിറക്കിയാല്‍ സ്കൂളല്ല, ആശുപത്രിയും തകര്‍ക്കും സഖാക്കള്‍. കണ്ണൂരിലെ സിപിഎം ചരിത്രം ഇത്തരം ക്രൂരതകളുടേതാണ്. പാര്‍ട്ടിയാണ് എല്ലാം. രക്തബന്ധങ്ങളും സൗഹൃദങ്ങളും ഇവിടെയില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കും. അനുസരിച്ചാല്‍ ജീവിക്കാം, അല്ലെങ്കില്‍ തകര്‍ക്കും.
ഒരു വിദ്യാലയം സമ്പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടിട്ടും പ്രതികരണതൊഴിലാളികള്‍ അറിഞ്ഞ മട്ടില്ല. മാര്‍ക്സിസ്റ്റ് മാടമ്പികള്‍ക്ക് നട്ടെല്ല് പണയം വച്ച സാംസ്കാരിക നായകരും പ്രതികരിക്കാന്‍ തയ്യാറായില്ല.
ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാലയത്തില്‍ 231 കുട്ടികളാണ് പഠിക്കുന്നത്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളാണിവിടെയുള്ളത്. അനദ്ധ്യാപകരും അദ്ധ്യാപകരും ഉള്‍പ്പെടെ 16 ജീവനക്കാരും ഇവിടെയുണ്ട് പ്രദേശത്തെ മികച്ച വിദ്യാലയം എന്ന സല്‍ക്കീര്‍ത്തി ഉള്ളതിനാല്‍ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിക്കുന്നു. ഇരുപതു വര്‍ഷമായി നാടിന്റെ വെളിച്ചമായി നിലകൊള്ളുന്ന വിദ്യാലയത്തെയാണ് ഇരുട്ടിന്റെ ശക്തികള്‍ തകര്‍ത്തത്.
ഇവിടെ പഠിക്കുന്ന കുട്ടികളില്‍ ബഹുഭൂരിപക്ഷവും സിപിഎം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. എല്ലാ മതസ്ഥരും രാഷ്ട്രീയക്കാരും തങ്ങളുടെ മക്കളെ ഇങ്ങോട്ടേക്ക് അയയ്ക്കുന്നു. ഈ മികവ് കണ്ടാണ് താന്‍ സ്കൂളിന്റെ പ്രിന്‍സിപ്പലായി ചുമതലയേറ്റതെന്ന് മുന്‍ എഇഒ കൂടിയായ എന്‍. കുഞ്ഞിരാമന് പറയുന്നു. ”ഞാന്‍ ആര്‍എസ്എസ്സുകാരനല്ല, വിദ്യയ്ക്ക് രാഷ്ട്രീയമില്ല, സ്കൂള്‍ നല്ല രീരിയില്‍ പ്രവര്‍ത്തിക്കുന്നു, സിപിഎമ്മുകാരെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണെന്ന് എനിക്കറിയില്ല” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സ്മാര്‍ട്ട് ക്ലാസ് റൂം, നൂറുകണക്കിന് പുസ്തകങ്ങള്‍ എന്നിവ നശിപ്പിച്ചു.
ഇതിനു മുമ്പും സ്കൂളിനെതിരെ മാര്‍ക്സിസ്റ്റ് ഭീകരര്‍ ഭീഷണി ഉയര്‍ത്തി പോസ്റ്ററുകള്‍ പ്രചരിപ്പിച്ചിരുന്നു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനം രണ്ടുവട്ടം കത്തിച്ചു. സിപിഎം അക്രമത്തെ അതിജീവിച്ച സ്കൂളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നല്ലരീതിയില്‍ നടക്കുന്നു. അക്രമികളുടെ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് ഒരുദിവസം മാത്രമാണ് അദ്ധ്യയനം മുടങ്ങിയത്. രക്ഷകര്‍ത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സംഘപ്രവര്‍ത്തകരുടെയും സഹകരണത്തോടെ പുതുക്കിപ്പണി പൂര്‍ത്തിയായി വരുന്നു.
ബിഎംഎസ് പ്രവര്ത്തകന് രാമകൃഷ്ണനെ കൊലചെയ്ത രാത്രിയിലായിരുന്നു സമീപപ്രദേശങ്ങളിലെ സിപിഎം തേര്‍വാഴ്ച.ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കാരയിലെ ടി. രാജേഷിന്റെ വീടിനുനേരെ തുടര്‍ച്ചയായി മൂന്നു തവണയാണ് അക്രമങ്ങള്‍ നടന്നത്. ബോംബേറില്‍ ഭിത്തികള്‍ തകര്‍ന്നു. ഉപജീവന മാര്‍ഗ്ഗമായ കടയും തകര്‍ത്തു. രാജേഷും സഹോദരന്മാരും വായ്പയെടുത്തുവാങ്ങിയ ബസ്, രണ്ടു ട്രാവലറുകള്‍, കാര്‍, രണ്ടു ബൈക്കുകള്‍, ട്രക്കര്‍ എന്നിവ പൂര്‍ണ്ണമായും കത്തിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഇവിടെ സംഭവിച്ചത്. വധഭീഷണി ഉള്ളതിനാല്‍ രാജേഷിന് വീട്ടില്‍പോലും എത്താന്‍ കഴിയുന്നില്ല. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ജില്ലാതല നേതാക്കള്‍ വരെ അനുഭവിക്കുന്ന ദുരിതത്തിന്റെ പൊള്ളുന്ന നേര്‍സാക്ഷ്യമാണിത്.
നിരവവധി കൊലപാതകക്കേസുകളില്‍ വരെ പ്രതികളായ സിപിഎം ജില്ലാ, സംസ്ഥാന നേതാക്കള്‍ നാട്ടില്‍ ഭരണത്തണലിലും ക്വട്ടേഷന്‍ സംഘങ്ങളുടെ പിന്തുണയിലും സൈ്വരവിഹാരം നടത്തുമ്പോഴാണ് സംഘപരിവാര്‍ നേതാക്കള്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വരുന്നത്. പ്രദേശത്തെ നിരവധി വീടുകള്‍ക്കുനേരെ അക്രമങ്ങളും കൊള്ളയും നടന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ വടിവാളുകള്‍ വച്ചുവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനല്‍ച്ചില്ലുകള്‍ വീണ് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വരെ പരിക്കേറ്റു.
സിപിഎം ജില്ലാ നേതൃത്വം ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് അരങ്ങേറിയത്. എല്ലാം ഏതാനും മണിക്കൂറുകള്‍ക്കകം പൂര്‍ത്തിയായി. പതിവുപോലെ പോലീസിന്റെ അകമ്പടിയിലായിരുന്നു സിപിഎം തേര്‍വാഴ്ച.
21 സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളാണ് പയ്യന്നൂര്‍ മേഖളയില്‍ ഏതാനും മണിക്കൂറുകള്‍ക്കകം തകര്‍ത്തത്. ഇതില്‍ പകുതിയിലേറെയും പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. ആകെ തകര്‍ത്തത് 29 വാഹനങ്ങള്‍. ഒരു ബസ്, അഞ്ചുകാറുകള്‍, ഏഴ് ഓട്ടോറിക്ഷകള്‍, 11 ബൈക്കുകള്‍, മൂന്നു ട്രാവലറുകള്‍, ഒരു ട്രക്കര്‍ എന്നിങ്ങനെയാണ് അഗ്നിക്കിരയാക്കിയത്.
സി.കെ. രാമചന്ദ്രന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയവര്‍ വീടും തകര്‍ത്തു. കാരയിലെ ടി.വി. നന്ദകുമാറിന്റെ പുതുതായി നിര്‍മ്മിച്ച വീടും ബൈക്കും നശിപ്പിച്ചു. കാരയിലെ ഉണ്ണികൃഷ്ണന്റെ വീട്, ഓട്ടോറിക്ഷ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. അരുണ്‍കുമാറിന്റെ വീടും വീട്ടുപകരണങ്ങളും പൂര്‍ണ്ണമായും തകര്‍ത്തു. കുഞ്ഞിമംഗലം ജിഷ്ണു, ചിറ്റടി സഹദേവന്, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി നാരായണന്, താട്ടില്‍ കുഞ്ഞികൃഷ്ണന്, കോരോത്തെ പ്രകാശന്, പനക്കല്‍ ബാലകൃഷ്ണന്, കെ.വി. റജില്‍, ടി.വി. രാജേഷ്, പി. ഷൈജു, മുതിലയത്തില്‍ സുരേന്ദ്രന്, പുഞ്ചക്കാട്ട് വിനോദ്, കരിവള്ളൂര്‍ ചിറ്റയില്‍ സത്യന്, ചിറ്റയില്‍ രാമചന്ദ്രന്, ബിജെപി മണ്ഡലം പ്രസിഡന്റ് കരിവള്ളൂരിലെ എം.പി രവീന്ദ്രന് എന്നിവരുടെ വീടുകളും വാഹനങ്ങളുമാണ് തകര്‍ക്കപ്പെട്ടത്.
അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഭീഷണിമുഴക്കിയാണ് സിപിഎം ക്രിമിനലുകള്‍ മടങ്ങിയത്. നിരന്തരം അക്രമം നടത്തിയിട്ടും കണ്ണൂരിലെ സിപിഎം നേതാക്കളുടെ രക്തദാഹം ശമിക്കുന്നില്ല. കഴിഞ്ഞ 46 വര്‍ഷങ്ങള്‍ക്കിടെ 87 സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ജീവനുകളാണ് സിപിഎം നരഭോജികള്‍ കൊലക്കത്തിക്കിരയാക്കിയത്. അഞ്ചുമാസത്തെ പണറായി ഭരണകാലത്ത് മാത്രം തകര്‍ക്കപ്പെട്ടത് 150ഓളം വീടുകള്‍. ലോകം കണ്ട ഏറ്റവും കൂരരായ നരഭോജികളുടെ പട്ടികയില്‍ കണ്ണൂരിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ എന്നേ ഉള്‍പ്പെട്ടു കഴിഞ്ഞു.
നാളെ: ദളിതരെ തെരഞ്ഞുപിടിച്ച്
വേട്ടയാടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: