രാവണനിഗ്രഹാനന്തരം രാമന് സീതയോടുകൂടി അയോദ്ധ്യയിലെത്തിയ ശേഷം അയോദ്ധ്യാധിപതിയായി പട്ടാഭിഷിക്തനായി. അക്കാലത്ത് ലക്ഷ്മണനോടും അമ്മമാരോടും സീതയോടുമൊപ്പം രാമന് കാശി മുതലായ പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. പുണ്യതീര്‍ത്ഥങ്ങളില്‍ സ്നാനം ചെയ്ത് പലവിധ ദാനധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പിതൃതര്‍പ്പണാദിക്രിയകളും മറ്റും ചെയ്തുപോരവേ പുണ്യതീര്‍ത്ഥമായ ഗയയിലെത്തി. ഫല്ഗു നദീതീരത്തുള്ള വടവൃക്ഷത്തെയും വിഷ്ണുപാദത്തെയും അവര്‍ കണ്ടുവണങ്ങി. ആന്ന് സീതാദേവി പുഷ്പിണിയായിരുന്നതുകൊണ്ട് ഒന്നും തൊട്ടുകൂടാതെ മാറിമാറി നിന്നിരുന്നു. ആ വിഷ്ണുപാദത്തില്‍ അമ്മമാരോടും ലക്ഷ്മണനോടുംകൂടി പിതാവായ ദശരഥന് പിണ്ഡംവയ്ക്കുവാന്‍ രാമന് ഒരുമ്പെട്ടു. അല്പം മാറിനിന്ന സീത ഫല്‍ഗുതീരത്ത്, മണ്ണുകൊണ്ടുള്ള പിണ്ഡം ദശരഥനെ സങ്കല്പിച്ചു സമര്‍പ്പിച്ചു. കര്‍മ്മത്തിനായിട്ട് സമര്‍പ്പിച്ച അത് മര്‍മ്മത്തിലായിട്ടു കൊണ്ടു.
ഗയയിലെത്തി അവിടെ കാണുന്ന വിഷ്ണുപാദത്തില്‍ ആത്മപിണ്ഡം സമര്‍പ്പിച്ചാല്‍ പിതൃക്കള്‍ നേരിട്ടെത്തി പിണ്ഡം കൈകൊണ്ട് സ്വീകരിച്ച് അനുഗ്രഹിക്കും. ശ്രീരാമന് അച്ഛനായിക്കൊണ്ട് വിധിപൂര്‍വം പിണ്ഡം വിഷ്ണുപാദത്തിങ്കല്‍ അര്‍പ്പിച്ചു. പക്ഷെ ദശരഥന് നേരിട്ടുവന്ന് പിണ്ഡം സ്വീകരിച്ചില്ല. മറ്റു പല രാജാക്കന്മാരും സമര്‍പ്പിച്ച പിണ്ഡങ്ങളെല്ലാം അതാത് പിതൃക്കള്‍ വന്ന് നേരിട്ടു വാങ്ങുന്നത് രാമന് കാണുകയും ചെയ്തു. രാമന് അതുകണ്ടപ്പോള്‍ നാണവും കോപവുമുണ്ടായി. തന്റെ പിണ്ഡം സ്വീകരിക്കാന്‍ അച്ഛന് കൂട്ടാക്കാത്തതില്‍ കര്‍മ്മപാകപ്പിഴയെന്ന് വിചാരിച്ചു ലജ്ജിച്ചു. അതോടൊപ്പം തന്റെ യഥാര്‍ത്ഥ പിതാവ് ദശരഥന്‍തന്നെയല്ലേ എന്ന് ശങ്കിച്ച് പെട്ടെന്നുയര്‍ന്ന കോപത്തോടെ ചെങ്കണ്ണുരുട്ടിക്കൊണ്ട് അമ്മയോടു ചേദിച്ചു- “അമ്മേ! ഭവതി പിഴച്ചതുകൊണ്ടല്ലേ എന്റച്ഛന് വരാത്തത്. മറ്റുരാജാക്കള്‍ നല്കിയ പിണ്ഡങ്ങളെല്ലാം അവരവരുടെ പിതൃക്കള്‍ വന്നുവാങ്ങിയത് അമ്മ കണ്ടില്ലേ? ശിവ! ശിവ! ഞാനും ലക്ഷ്മണനും മാത്രം ഈ ഭൂമിയില്‍ അച്ഛനില്ലാത്തവരായിത്തീര്‍ന്നല്ലൊ”!
രാമന് കോപത്തോടെ പറഞ്ഞ വാക്കുകളെല്ലാം കേട്ടിട്ട് കൗസല്യയുടെ ശരീരം വിറച്ചു. അവര്‍ പറഞ്ഞു – “നിന്റെ അച്ഛനെവിട്ട് അന്യപുരുഷനെ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ല.
സൂര്യചന്ദ്രന്മാര് ഉള്‍പ്പെടെയുള്ള പതിനാലു ദേവന്മാരും അതിന് സാക്ഷികളാണ്. അമ്മയുടെ വാക്കുകള്‍ കേട്ട രാമന് പെട്ടെന്ന് ഹനുമാനെ മനസ്സില്‍ വിചാരിച്ചു. ഹനുമാന് പ്രത്യക്ഷനായിട്ട് ശ്രീരാമപാദങ്ങള്‍ കഴുകിയ തീര്‍ത്ഥമാടിയിട്ടു ചോദിച്ചു -“അടിയനെ നിന്തിരുവടി ചിന്തിച്ചത് എന്തിനാണ് ശ്രീപതേ! അങ്ങയുടെ കാരുണ്യമുണ്ടെങ്കില്‍ ഞാന്‍ ഏതു കാര്യവും സാധിക്കുമല്ലൊ. അങ്ങയുടെ മുദ്രാംഗുലീയകം കൈയിലുണ്ടായിരുന്നതുകൊണ്ട് തെക്കന്‍കടല്‍ ചാടിക്കടക്കാന്‍ എനിക്കായി. അങ്ങ് വേണ്ടുന്ന കാര്യം കല്പിച്ചാലും. അങ്ങയുടെ കാരുണ്യകടാക്ഷമുണ്ടെങ്കില്‍ അടിയനാല്‍ എല്ലാം സാധിക്കും പ്രഭോ!
വായുപുത്രന്റെ വാക്കുകള്‍ കേട്ടശേഷം അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് രാമന് പറഞ്ഞു-“എന്റെ പിതാവ് എവിടെയായാലും അങ്ങ് ഉടനെ ഇവിടെ എത്തിക്കണം. രാമവാക്യം കേട്ട മാരുതി ദിവ്യദൃഷ്ടികൊണ്ട് ദശരഥന് എവിടെയെന്ന് പെട്ടെന്നു കണ്ടുപിടിച്ചു. രാമപാദങ്ങളെ വന്ദിച്ചുകൊണ്ട് മാരുതി യാത്രയാരംഭിച്ചു. പെട്ടെന്ന് അദ്ദേഹം സത്യലോകത്തെത്തി. ബ്രഹ്മാവിനോടൊത്ത് രത്നസിംഹാസനത്തില്‍ ഇരിക്കുന്ന ദിവ്യനായ ദശരഥനെ മാരുതി കണ്ടു കൈകൂപ്പി. ബ്രഹ്മാവിനോട് അനുവാദം വാങ്ങി മാരുതി ക്ഷണനേരംകൊണ്ട് ദശരഥനെ തോളിലേറ്റിക്കൊണ്ടുവന്ന് രാമന്റെ മുന്നിലെത്തിച്ചു വന്ദിച്ചുനിന്നു.
രാമന് പിതാവിനെക്കണ്ടു സന്തോഷിച്ചു. കാലടികളില്‍വീണു നമസ്കരിച്ചു. പുഞ്ചിരിയോടുകൂടി ദശരഥന് രാമനെ കൈകൂപ്പിക്കൊണ്ടു പറഞ്ഞു -ചാതുര്യമേറുന്ന നിന്റെ മായയില്‍ ഈ ലോകങ്ങളില്‍ ആരാണ് മയങ്ങാതെയുള്ളത്! ഭവാന് താരകബ്രഹ്മമാണെന്ന സത്യം അറിയാതെ പുത്രനെന്നു കരുതി ഞാന്‍ ലാളിച്ചു. അതുകൊണ്ട് അല്ലയോ ജഗല്പതേ! എനിക്കു സംസാരബന്ധം നശിച്ചില്ലപോലും. ദേഹമുണ്ടെങ്കില്‍ മോഹമുണ്ടാകും. ആ മോഹമാണ് ദുഃഖകാരണമായി ഭവിക്കുന്നത്. അതുകൊണ്ട് ഇനിമേലില്‍ സംസാരസങ്കടം വന്നുചേരാതിരിക്കാന്‍ അടിയനു വരം നല്‍കണേ ഭഗവാനേ! നേരിട്ടുവന്ന് അങ്ങ് സമര്‍പ്പിച്ച ആത്മപിണ്ഡം ഭുജിക്കാതിരുന്നതിന്റെ കാരണം അങ്ങേക്ക് നല്ലവണ്ണം അറിയാവുന്നതാണെങ്കിലും ഇവിടെ ഇരിക്കുന്നവരെല്ലാം കേള്‍ക്കാനായി ഞാന്‍ അതു പറയാം പ്രഭോ! അങ്ങയുടെതന്നെ ശക്തിസ്വരൂപിണിയാകുന്ന ജാനകി ചിച്ഛക്തിസ്വരൂപിണിയായി മാനുഷീഭാവത്തില്‍, ഇപ്പോള്‍ പുഷ്പിണിയാണെങ്കിലും തൃക്കരങ്ങളാല്‍ സമര്‍പ്പിച്ച മൃത്പിണ്ഡം ഈ ഞാന്‍ ഭക്ഷിച്ചു. ഭഗവാനേ! അതിന്റെ പുണ്യംകൊണ്ട് സ്വര്‍ഗലോകത്തുനിന്ന് ഞാന്‍ ബ്രഹ്മലോകത്തേക്ക് സ്ഥാനാരോഹിതനായി. ആ ലോകത്തിന്റെ സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യവാനായി.
ഉണ്ടുവയറുനിറഞ്ഞവന്‍ പെട്ടെന്ന് ഉണ്ണുവാന്‍ കൊതിക്കില്ലല്ലൊ. സ്ത്രീരത്നമാകുന്ന കൗസല്യയ്ക്ക് ആരും അല്പംപോലും ദോഷം കല്‍പ്പിക്കരുത്.ഇത്രയും പറഞ്ഞിട്ട് ദശരഥന് രാമനെ വണങ്ങിയിട്ട് ബ്രഹ്മലോകത്തേക്ക് തിരിച്ചു. ആ രംഗസ്ഥിതരെല്ലാം ആശ്ചര്യംപൂണ്ടു.
ഇനിമേലില്‍ പിതൃക്കളാരും നേരിട്ടുവന്ന് ആത്മപിണ്ഡം സ്വീകരിച്ച് ഉണ്ണുവാന്‍ ഇടവരികയില്ലെന്ന് രാമന് ശാപവാക്യം പറഞ്ഞ് പിരിഞ്ഞു. അന്നുമുതല്‍ ഗയയില്‍ പിതൃക്കളാരും നേരിട്ടുവരാതെ മറഞ്ഞുനിന്നുകൊണ്ട് ആത്മപിണ്ഡം വാങ്ങി ഭുജിച്ച് ബ്രഹ്മപദം പ്രാപിച്ചുവരുന്നുവെന്ന് കരുതപ്പെടുന്നു. ആ ഗയയ്ക്കു തുല്യമാണ് പമ്പാനദി.
(ശ്രീ കല്ലറയ്ക്കല്‍ കൃഷ്ണന് കര്‍ത്താവിന്റെ ‘ശ്രീമദ് ഭൂതനാഥോപാഖ്യാനം’ കിളിപ്പാട്ടിനോട് കടപ്പാട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: