അറിവ് രണ്ടുതരത്തിലുണ്ട് – ജ്ഞാനവും വിജ്ഞാനവും. അറിവിന് മൂന്നു പുടങ്ങളുണ്ടെന്ന് ഋഷിമാര്‍ കണ്ടെത്തിയിരുന്നു. വ്യക്തി അറിയാനാഗ്രഹിക്കുന്ന വസ്തുവിനെ അഥവാ വിഷയത്തെ നോക്കിക്കാണുമ്പോള്‍ അയാള്‍ ജ്ഞാതാവാണ്. ഉണ്ടാകുന്ന അറിവ് ജ്ഞാനം, നിരീക്ഷണത്തിന് വിധേമായ വിഷയം ജ്ഞേയം. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നിവ മൂന്നുമാണ് ആ ത്രിപുടികള്‍. ഇവ മൂന്നും സമ്മേളിക്കാതെ യാതൊരറിവും ഉണ്ടാകുന്നില്ല.
അറിവ് സാമാന്യജ്ഞാനമാണ്. സാമാന്യജ്ഞാനമെന്നാല് ദൃശ്യമാകുന്നതിനെയൊക്കെക്കുറിച്ച് പെട്ടെന്നു കിട്ടുന്ന അറിവ്. സസ്യങ്ങളെക്കുറിച്ച് പലതരത്തിലുള്ള അറിവുകളും നമുക്കുണ്ട്. എന്നാല്‍ സസ്യങ്ങള്‍ ശ്വസിക്കുന്നുവെന്നും വേദനയനുഭവിക്കുന്നുവെന്നും സംഗീതമാസ്വദിക്കുന്നുമൊക്കെയുള്ള അറിവ് സാമാന്യജ്ഞാനമല്ല, വിശേഷപ്പെട്ട ജ്ഞാനമാണ്. വിശേഷപ്പെട്ട ജ്ഞാനമാണ് വിജ്ഞാനം, വിശേഷമായി ഗ്രഹിക്കപ്പെടുന്നതാണ് വിഗ്രഹം എന്നതുപോലെ.
ജ്ഞാനം ലൗകികവിഷയമെന്നും, വിജ്ഞാനമാകട്ടെ അറിയപ്പെടാത്തതും അലൗകികവും സൂക്ഷ്മം ഗ്രഹിക്കാന്‍ പ്രയാസമുള്ളതുമായ ഗുഹ്യജ്ഞാനമെന്നും, അതാണ് വിജ്ഞാനമെന്നും ഗീത സമര്‍ത്ഥിക്കുന്നുണ്ട്. ഇക്കാണപ്പെടുന്ന ദൃശ്യപ്രപഞ്ചത്തിനുമങ്ങേപ്പുറം എല്ലാ പ്രപഞ്ചപ്രതിഭാസങ്ങള്‍ക്കും പിന്നിലായി ഒളിക്കുന്ന യാഥാര്‍ത്ഥ്യമുണ്ടെന്ന് എച്ച്.ജി.വെത്സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അവബോധം വിജ്ഞാനമാണ്. ജ്ഞാനം പകര്ന്നുകൊടുക്കാം, വിജ്ഞാനം പകര്ന്നുകൊടുക്കാനാവില്ലെന്ന് ഹെര്‍മന്‍ ഹെസ്സെ തന്റെ ‘സിദ്ധാര്‍ത്ഥ’ എന്ന കൃതിയില്‍ പറയുന്നതിന്റെ പൊരുളും ഇവ തമ്മിലുള്ള വ്യത്യാസം കാട്ടിത്തരുന്നു.
ജ്ഞാതാവും ജ്ഞേയവും തമ്മിലുള്ള മിഥ്യാപ്രവര്ത്തനത്തില്നിന്നാണ് പ്രപഞ്ചബോധമുണ്ടാകുന്നത്. ഇദന്തയുടെ ജ്ഞാനത്തിന് ആധാരമായി നില്‍ക്കുന്നത് അമിതജ്ഞാനമാണ്. വസ്തുനിഷ്ടതയുടെ അന്തര്ധാരകളില്നിന്ന് ഉടലെടുക്കുന്ന നിഗൂഢതയാര്‍ന്ന അവബോധത്തിന്റെ, പ്രപഞ്ചസത്തയുടെ പിന്നാമ്പുറത്തെ കാരണത്തെ കണ്ടെത്തലാണ് ആപേക്ഷികത്വം. കേവലമായ പ്രപഞ്ചബോധം ജ്ഞാനവും അതിനതീതമായ കാരണബോധം വിജ്ഞാനവുമായി പ്രത്യക്ഷമാകുന്നു.
”ക്ഷേത്രക്ഷേത്രജ്ഞയോര് ജ്ഞാനം യത്” എന്ന ഗീതാവാക്യം ഇതാണ് വെളിപ്പെടുത്തുന്നത്. ക്ഷേത്രം ശരീരമാണ്, പ്രകൃതിയാണ്, പ്രപഞ്ചമാണ്, കാണപ്പെടുന്നതെല്ലാമാണ്. ക്ഷേത്രം ജഡമാണ്. ക്ഷേത്രജ്ഞന് ചേതനയാണ്. എല്ലാ ക്ഷേത്രങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ചൈതന്യമാണ് ക്ഷേത്രജ്ഞന്. ആ ക്ഷേത്രജ്ഞനെ അറിയുന്നതാണ് വിജ്ഞാനമെന്ന് ഗീത പലയാവൃത്തി ബോധ്യപ്പെടുത്തുന്നു. ജഡചേതനങ്ങളെ ബന്ധപ്പെടുത്തിയുള്ള സര്‍വ്വാതിശായിയായ, സമഗ്രമായ ജ്ഞാനമെല്ലാം വിജ്ഞാനങ്ങളാണ്.
വിജ്ഞാനത്തിന്റെ അഭൗമവിഹായസ്സിലേക്ക് വെളിച്ചംവീശുന്ന ഒരുദാഹരണംകൂടി ഇവിടെ വെളിപ്പെടുത്താം. ആധുനിക ഫിസിക്സിന്റെ ആണിക്കല്ലുകളിലൊന്നായ ക്വാണ്ടം തീയറിയുടെ ഉപജ്ഞാതാവായ മാക്സ് പ്ലാങ്കിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, ”ആറ്റം കണികകളുടെ ആന്ദോളനം ഉണ്ടാക്കുന്നതും ആറ്റത്തിന്റെ സൂക്ഷ്മ സൗരയൂഥങ്ങളാക്കി അവയെ അടുക്കുന്നതുമായ ശക്തിയാണ് എല്ലാ ജഡങ്ങളുടെയും സത്തയും ഉദ്ഭവസ്ഥാനവും. പക്ഷെ, പ്രപഞ്ചത്തിനുള്ളില്‍ ബുദ്ധിതത്വമോ ആന്തരികശക്തിയോ ഇല്ലാത്തതുകൊണ്ട് ഈ ശക്തിക്കുപിറകില് ബുദ്ധിയുക്തമായ ഒരു ചൈതന്യസത്തയെ നമുക്ക് അനുമാനിക്കേണ്ടിയിരിക്കുന്നു. ഈ സത്തയാണ് എല്ലാ ജഡങ്ങളുടെയും അടിസ്ഥാനതത്ത്വം”. മാക്സ് പ്ലാങ്കിന്റെ ഈ സിദ്ധാന്തം സാമാന്യജ്ഞാനമല്ല, വിജ്ഞാനമാണ്.
വിജ്ഞാനം രാജവിദ്യ ആണെന്നും അത് വിദ്യകളില്വച്ച് രാജഗുഹ്യം ആണെന്നും ഗീത പറയുന്നു. അതില്‍നിന്ന് ഒന്നു വെളിവാകുന്നു – ജ്ഞാനം പരക്കെ അറിയപ്പെടാം; വിജ്ഞാനം പരക്കെയുള്ള അറിവിന് വിധേയമാകുന്നില്ല. അതുകൊണ്ട് അത് ഗുഹ്യതമമെന്നാണ് ഗീത വെളിപ്പെടുത്തുന്നത്. ഗ്രഹിക്കാന്‍ അതിപ്രയാസമുള്ളതുകൊണ്ടും പരസ്യമാകാത്തതായതുകൊണ്ടുമാണ് വിജ്ഞാനം ഗുഹ്യതമമെന്നു പറഞ്ഞത്. അത് എല്ലാ അറിവിലും ഏറിയ അറിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: