കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലാക്കി ചെയ്ത കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുളള സിപിഎം ഗൂഢനീക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം. ഫസലിനെ കൊലചെയ്ത സമയം മുതല്‍ സിപിഎം നേതൃത്വം വളറെ ആസൂത്രിതമായി കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍എസ്എസ് ഉള്‍പ്പെടെയുളള സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെക്കാന്‍ നീക്കം നടത്തിവരികയായിരുന്നു. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളുടെ അവസാനത്തെ രാഷ്ട്രീയ നാടകമാണ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനെ അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് യുവാവിന്റേതെന്ന രീതിയിലുള്ള മൊഴി പുറത്തുവിട്ടിരിക്കുന്നത്.
ഫസല്‍ വധം നടത്തിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് വരുത്തി ത്തീര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സിപിഎം സംസ്ഥാന ഭരണസ്വാധീനം ഉപയോഗിച്ച് സംഘപരിവാര്‍ നേതാക്കളെ കളളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ഇപ്പോള്‍ ഭരണത്തണലിലാണ് നീക്കം നടത്തുന്നത്. കൊലപാതകം നടത്തിയ ഉടന്‍ പ്രദേശത്ത് കാവിനിറമുളള രക്തക്കറ പുരണ്ട ടൗവ്വല് ഉപേക്ഷിച്ച സിപിഎം അക്രമിസംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് വരുത്തിത്തീര്‍ത്ത് തലശ്ശേരി മേഖലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആദ്യഘട്ടത്തില്‍ത്തന്നെ സംശയമുടലെടുത്തതോടെ കലാപം ഒഴിവാകുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് പല ഘട്ടങ്ങളിലും അന്വേഷണം വഴിതെറ്റിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിയെങ്കിലും മൂന്ന് സിപിഎം പ്രവര്‍ത്തകരെ അന്നത്തെ സിപിഎം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ പോലീസ് അറസ്റ്റ് ചെയ്തതോടെ ആദ്യ നാടകം പൊളിയുകയായിരുന്നു. പിന്നീട് കേന്ദ്രത്തില്‍ ഇടതുപക്ഷ പിന്തുണയോടെയുള്ള യുപിഎ ഭരണകാലത്തു തന്നെ കേസ് സിബിഐ ഏറ്റെടുക്കുകയും മൂന്ന് സിപിഎം പ്രവര്‍ത്തകരെകൂടി അറസ്റ്റു ചെയ്യുകയും ഗൂഢാലോചനയില്‍ തലശ്ശേരിയിലെ രണ്ട് സിപിഎം നേതാക്കളായ കാരായിമാര്‍ അറസ്റ്റിലാവുകയുമായിരുന്നു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് കളളക്കേസ് ചുമത്തി ജയിലിലടച്ച സുബീഷ് ഉള്‍പ്പെടെയുളള പ്രവര്‍ത്തകരേയും ചില സംഘപരിവാര്‍ നേതാക്കളേയും ഫസല്‍ വധക്കേസില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം നേതൃത്വം ഗൂഢാലോചന നടത്തി വരികയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പാര്‍ട്ടി മുഖപത്രത്തിലും സിപിഎം നേതാക്കളുടെ പ്രസംഗങ്ങളിലുമെല്ലാം ഈ നീക്കത്തിന്റെ അനുരണനങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി പുറത്തു വരുന്നുണ്ടായിരുന്നു. അധികാരത്തിന്റെ അപ്പക്കഷണത്തിനായി ബിജെപി ബന്ധം ഉപേക്ഷിച്ച ജില്ലയിലെ രണ്ട് നേതാക്കളേയും അഖിലേന്ത്യാ പ്രചാരകനായിരുന്നുവെന്ന് സ്വയം ഉദ്ഘോഷിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ കുഴലൂത്തുകാരനായി നടക്കുന്ന മിന്നിയെപ്പോലുളള ചിലരേയും സിപിഎം നേതൃത്വം ഇതിനുപയോഗിച്ച് വരികയായിരുന്നു. അടുത്ത ദിവസം വരെ സുബീഷിനേയും ചില ആര്‍എസ്എസ് നേതാക്കളേയും ചേര്‍ത്ത് ഫെയ്സ് ബുക്കിലും മറ്റും ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടുകയുണ്ടായി. മോശമായ പരാമര്‍ശങ്ങളും ഭീഷണികളും നിറഞ്ഞതായിരുന്നു ഇത്തരം പോസ്റ്റുകള്‍. ഇതെല്ലാം സംബന്ധിച്ച് സുബീഷ് തന്നെ പോണ്ടിച്ചേരി ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. സിപിഎമ്മിന്റെ ഇത്തരം പ്രവര്‍ത്തികളെല്ലാം വിരല്‍ ചൂണ്ടുന്നത് ഇപ്പോള്‍ നടന്നിരിക്കുന്ന നാടകങ്ങള്‍ എത്ര ആസൂത്രിമാണെന്നതിലേക്കാണ്.
ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസിനെ ഉപയോഗിച്ച് മൂന്നാംമുറയുള്‍പ്പെടെ പ്രയോഗിച്ച് തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസുകാരാണെന്ന് പറയിപ്പിച്ച സംഭവം. സിബിഐ അന്വേഷിച്ച് കേസിലെ പ്രതികളായ സിപിഎം നേതാക്കളെ ഉള്‍പ്പെടെയുളളവരെ അറസ്റ്റു ചെയ്ത് കോടതി നാടുകടത്തിയത് മുതല്‍ സിപിഎമ്മിന് നില്‍ക്കക്കളളിയില്ലാത്ത അവസ്ഥയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവാവ് സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണ് കൊല ചെയ്യപ്പെട്ടതെന്ന വാര്‍ത്ത പുറത്തുവന്നതോടെ സിപിഎമ്മിന്റെ കപട ന്യൂനപക്ഷപ്രേമം വെളിപ്പെട്ടിരുന്നു. തലശ്ശേരി മേഖലയില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി ഒറ്റപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, കൊലപാതകത്തിലെ ഗൂഢാലോചനക്കാരായ സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കളായ കാരായിമാരെ പിടികൂടുകയും കോടതി കണ്ണൂരില്‍ കയറരുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇപ്പോഴും എറണാകുളത്ത് ജയിലില്‍ കഴിയുകയാണ് ഇരുവരും. ഇവരെ രണ്ടു പേരെയും ജില്ലയില്‍ തിരിച്ചെത്തിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ നിന്നും വിജയിപ്പിക്കുകയും ചെയ്തിരുന്നു. ജനപ്രാതിനിധ്യ നിയമമനുസരിച്ച് രക്ഷപ്പെടാന്‍ പഴുതുകള്‍ നോക്കിയെങ്കിലും കോടതി ജില്ലയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കാത്തത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി മാറി. കാരായി രാജന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ഏതാനും ദിവസം ആ കസേരയില്‍ ഇരിക്കുകയും ചെയ്തിരുന്നു.
2006 ഒക്ടോബര്‍ 21 ന് പുലര്‍ച്ചെയായിരുന്നു സിപിഎം സംഘം ഫസലിനെ വെട്ടിക്കൊന്നത്. കേസിന്റെ വിചാരണ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സിപിഎം നടത്തിയ നീക്കങ്ങള്‍ വിചാരണ തടസ്സപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണെന്നു കൂടി വ്യക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: