നാല്പ്പത്തിനാല് നദികളും രണ്ടു മണ്‍സൂണുകളുമുള്ള കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമ്പോള്‍ കുടിവെള്ള ക്ഷാമം പോലും അനുഭവപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കേരളത്തിലെ 14 ജില്ലകള്‍ക്കും ഈ മുന്നറിയിപ്പ് ബാധകമാണ്.
ഈ വര്‍ഷം മഴയില്‍ 34 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വടക്കു-കിഴക്കന്‍ കാലവര്‍ഷത്തിലും 69 ശതമാനം കുറവുണ്ടായേക്കാമെന്ന പ്രവചനം ശരിവെക്കും വിധമാണ് ഇതുവരെയുള്ള കാലാവസ്ഥയുടെ സ്ഥിതി.
കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്ക് കേന്ദ്രസഹായം അഭ്യര്‍ത്ഥിക്കാമെന്നും അറിയിപ്പുണ്ട്. 26 ഇനം നിര്‍ദ്ദേശങ്ങളാണ് ഇതിനുവേണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ 30 വരെ 1352.3 മി.മീ. മഴയാണ് ലഭിച്ചത്. കിട്ടേണ്ട മഴ 2039.7 മി.മീ. 34 ശതമാനത്തിന്റെ കുറവ്. തുലാവര്‍ഷം ഇക്കുറി ലഭിച്ചതേയില്ല. ഇത് കേരളത്തിലെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കും.
വരള്‍ച്ചാ മുന്നറിയിപ്പുകള്‍ കേരളം ഒരിക്കലും സ്വീകരിച്ചിട്ടില്ല. മഴവെള്ള സംഭരണം വേണമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുകളും അവഗണിക്കുകയാണ് പതിവ്. ഒരു വൈപ്പിന്‍ കര നിവാസി മഴവെള്ളം എങ്ങനെ സംഭരിക്കാമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണിച്ചുതന്നതാണ്.
വരള്‍ച്ച മുന്നില്‍ കണ്ട് അതിനെ പ്രതിരോധിക്കാന്‍ നടപടി എടുക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത് വളരെ മുന്‍പാണ്. ഒന്‍പത് ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം അനുഭവിക്കേണ്ടിവരുമെന്നും അറിയിപ്പുണ്ടായിരുന്നു. കിണറുകള്‍ വറ്റും. അണക്കെട്ടുകളിലെ ജലനിരപ്പ് കുറയും.
അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞാല്‍ അതിന്റെ അനന്തരഫലം വൈദ്യുതിക്ഷാമമാണ്. കേരളത്തില്‍ പവര്‍കെട്ട് വരാനും സാധ്യതയുണ്ട്. കടുത്ത ചൂടില്‍ വൈദ്യുതി ഇല്ലാതെ വന്നാല്‍ ജനം വലയും.അണക്കെട്ടുകളില്‍ 40 ശതമാനം വെള്ളം കുറഞ്ഞുകഴിഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞത് ഈ വര്‍ഷം 100 ശതമാനം മഴ കിട്ടിയാലും ജലനിരപ്പില്‍ 30 ശതമാനം കുറയുമെന്നാണ്. തെക്കു കിഴക്കന്‍ കാലവര്‍ഷത്തില്‍ 1352.3 മി.മീറ്ററിന്റെ കുറവാണുണ്ടായിരുന്നത്.
കേരളത്തില്‍ മഴവെള്ള സംഭരണം ഒഴിച്ചുകൂടാന്‍ വയ്യാത്ത സ്ഥിതിയാണ്. പക്ഷേ സ്വന്തം അനുഭവത്തില്‍നിന്ന് മലയാളി പാഠം പഠിക്കുകയില്ല. വൈദ്യുതി ഉല്‍പ്പാദനത്തിന് കാറ്റാടി യന്ത്രം ഉപയോഗിക്കണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പെ ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് തന്നതാണ്. ഇപ്പോള്‍ മഴ ലഭ്യത കുറവായ തമിഴ്നാട്ടില്‍ കാറ്റാടികള്‍ എത്ര ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്നാട്ടില്‍ പോയില്ലെങ്കിലും തമിഴ് സിനിമ കാണുന്നവര്‍ക്ക് അറിയാം.
ധാരാളം വെയില് കിട്ടുന്ന കേരളത്തില്‍ സൗരോര്‍ജ്ജം ഉണ്ടാക്കാന്‍ സാധിക്കും. ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ സോളാര്‍ പാനല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് ഇതിനുദാഹരണം.
വരള്‍ച്ച മുന്നില്‍ വന്നപ്പോഴാണ് മലയാളികള്‍ അതിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നത്. സ്വയം കൃതാനര്‍ത്ഥമാണ് മലയാളികള്‍ അനുഭവിക്കുന്നത്. കുന്നും മലയും ഇടിച്ചുനിരത്തി പാടങ്ങള്‍ നികത്തി ഭൂഗര്‍ഭജല സംഭരണം പരാജയപ്പെടുത്തുകയാണ്. ജനങ്ങള്‍ക്ക് കുടിവെള്ള ടാങ്കറുകളെ ആശ്രയിക്കേണ്ടിവരും.
മഴയില്‍ കുറവ് വന്നാല്‍ പരിസര മലിനീകരണത്തിനും അതുമൂലം ഉണ്ടാകാവുന്ന രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. പണ്ട് എല്ലാ വീടുകളിലും വെള്ളം ലഭിച്ചിരുന്നത് കിണറുകളില്‍നിന്നാണ്. പൈപ്പ് വെള്ളം ലഭ്യമായതോടെ കിണറുകള്‍ അവഗണിക്കപ്പെട്ടു. തുറന്ന കിണറുകളും കടുത്ത ചൂടില്‍ വറ്റാന്‍ ഇടയുണ്ടത്രെ. കുളങ്ങളും ഭൂഗര്‍ഭജലം സംഭരിക്കാന്‍ ഉപയോഗപ്രദമായിരുന്നു. പക്ഷെ പല കുളങ്ങളും ഇപ്പോള്‍ നികത്തപ്പെട്ടിരിക്കുകയാണ്.
കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതോടെ ജലസമൃദ്ധി ഒരിക്കലും അപ്രത്യക്ഷമാകില്ലെന്ന മലയാളിയുടെ വിശ്വാസം അവന്റെ രക്ഷയ്ക്കെത്തിയില്ല. വരള്‍ച്ച അനുഭവിക്കുമ്പോഴെങ്കിലും മലയാളികള്‍ മഴവെള്ളം സംഭരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുമെന്ന് പ്രത്യാശിക്കാം. മഴവെള്ളം സംഭരിക്കാന്‍ പഠിക്കണം എന്നു പറയുമ്പോള്‍ പഴയ പല്ലവി പാടുകയാണെന്ന് പ്രതികരിക്കുന്നവരുണ്ട്.
വരള്‍ച്ച കേരള ടൂറിസത്തേയും ബാധിക്കുമെന്നുറപ്പാണ്. ഇവിടത്തെ ടൂറിസം എന്നത് അധികവും പുഴയും കടലും കായലും ലക്ഷ്യമിട്ടാണ്. കായലുകളിലെ ഹൗസ് ബോട്ട് യാത്രകള്‍ സഞ്ചാരികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. തേക്കടി തടാകവും അവിടെ വെള്ളം കുടിക്കാനെത്തുന്ന കാട്ടുമൃഗങ്ങളും ടൂറിസ്റ്റ് ആകര്‍ഷണം കൂടിയാണ്.
ആലപ്പുഴയിലും പ്രകൃതിയോട് ചേര്‍ന്നുള്ള യാത്രകളും കര്‍ഷകരുടെ ജീവിതം കാണലും സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. കോവളത്ത് മത്സ്യത്തൊഴിലാളികളുടെ വീട്ടില്‍ താമസിച്ച് ഭക്ഷണം കഴിക്കുന്ന സഞ്ചാരികളുണ്ട്. കേരളത്തിലെ 10,000 അമ്പലക്കുളങ്ങള്‍ ശുദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇവ ഉപയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറായാല്‍ കുളിവെള്ളം കുടിവെള്ളമാകും. പണ്ടത്തെപ്പോലെ അമ്പലക്കുളത്തില്‍ പോയി കുളിക്കാന്‍ സ്ത്രീകള്‍ ധൈര്യപ്പെടില്ലല്ലോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: