കേരളത്തില്‍നിന്ന് ഉത്ഭവിക്കുന്ന വാര്‍ത്തകളെല്ലാം ‘ജനം’ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാത്രമാണ്. നരേന്ദ്രമോദിയെ വില്ലനായി ചിത്രീകരിക്കുന്ന വാര്‍ത്തകളും അദ്ദേഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണുകളുംകൊണ്ട് സമ്പുഷ്ടമാണ് മലയാളം ചാനലുകളും പത്രങ്ങളും.
മലയാള മാധ്യമങ്ങളുടെ പ്രവര്‍ത്തനശൈലി പഠിച്ചുവരുന്ന ഈ ലേഖകന്‍ ഇതില്‍ അദ്ഭുതം തോന്നുന്നില്ല. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് അസാമാന്യ മെയ്വഴക്കത്തോടെയാണ്. ഏതൊരു ക്രിമിനല്‍ കുറ്റത്തിലും, ഗൂഢാലോചനയിലും ഭാഗഭാക്കാകുന്നവര്‍, അറിയാതെയാണെങ്കിലും ഒരു തെളിവ് അവശേഷിപ്പിക്കും. മോദി നടപ്പിലാക്കിയ 500 രൂപ, 1000 രൂപ കറന്‍സി നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ച നടപടിക്കെതിരായ ‘ജനരോഷം’ അങ്ങനെ അവശേഷിക്കുന്ന തെളിവാണ്. കേരളത്തില്‍ ഇത്രയുമധികം ജനങ്ങള്‍ 500 രൂപ, 1000 രൂപ കറന്‍സി നോട്ടുകളെ ആശ്രയിച്ചാണ് കഴിയുന്നതെങ്കില്‍, ഇത് ഭാരതത്തിലെ തന്നെ ഏറ്റവും സമ്പന്ന സംസ്ഥാനമായിരിക്കണം!
ഒരു വ്യക്തിക്ക് കഴിഞ്ഞുകൂടാന്‍ പ്രതിദിനം എന്തു ചെലവുവരും കേരളത്തില്‍? ഒരു വ്യക്തി (മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വാക്കുകളില്‍ ”പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന അദ്ധ്വാനവീരന്മാര്”) എത്ര 500 രൂപ, 1000 രൂപ നോട്ടുകളാണ് കൈവശം സൂക്ഷിക്കുക? ഒരു നാട്ടില്‍ പ്രതിദിനം എത്ര കല്യാണങ്ങളാണ് നടക്കുക? ഇതിന്റെയൊക്കെ സത്യസന്ധതമായ ഉത്തരങ്ങള്‍ ലഭിക്കുന്നതോടെ ഒരു കാര്യം വ്യക്തമാകും. പ്രതിഷേധ സ്വരങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന തന്നെ. എവിടങ്ങളിലൊക്കെയോ, ആര്‍ക്കൊക്കെയോ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിയമവിരുദ്ധമായ ശേഖരങ്ങള്‍ ഉണ്ട്. എല്ലാം തകരാന്‍ പോകുന്നുവെന്ന ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നത് ഇക്കൂട്ടരും അവരുടെ സില്‍ബന്തികളുമാണ്.
മോദിയുടെ രാഷ്ട്രത്തോടുള്ള പ്രക്ഷേപണം ഒന്നുമതി പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍. ”ഏകദേശം രണ്ടുമാസത്തേക്ക് ഭാരതീയര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. നിങ്ങള്‍ എല്ലാവരും എന്നെ വിശ്വസിക്കണം. ഇതൊരു നല്ല നാളേക്കുള്ള തുടക്കമാണ്. നിയമവിധേയമായി, നിങ്ങളുടെ പക്കലുള്ള ഒരു രൂപ പോലും നിങ്ങള്‍ക്ക് നഷ്ടപ്പെടില്ല. ഞാന്‍ ഉറപ്പു തരുന്നു….” ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഒരു രാഷ്ട്രത്തലവന് ഇതാദ്യമായാണ് സ്വന്തം ജനതയോട് ഇങ്ങനെ അഭ്യര്‍ത്ഥിക്കുന്നത്. ഈ അഭ്യര്‍ത്ഥനയോട് സത്യസന്ധരായ ജനങ്ങളും ബാങ്ക് ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി പ്രതികരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ ബാങ്ക് ജീവനക്കാരെയും, ഉദ്യോഗസ്ഥരെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു. പക്ഷെ, ചില പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് പകല്‍പോലെ വ്യക്തം. ഇതിന്റെ തെളിവല്ലെ, ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കെ, ബാങ്ക് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്ത് അവരുടെ ട്രേഡ് യൂണിയന് സമ്മേളനത്തിന് പോയത്? ജനങ്ങളോട് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്? സമ്മേളനം ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് കൂടിയാല്‍ മതിയെന്ന് തീരുമാനിക്കണം.
രാജ്യം നേരിടുന്ന ബുദ്ധിമുട്ടിനിടയിലാണോ മൂന്നുനാലു ദിവസത്തേക്ക് വാര്‍ഷിക യോഗം ചേരേണ്ടതും തീനും കുടിയും നടത്തേണ്ടതും! ഒരു ബാങ്കര്‍ എന്ന നിലയില്‍, 500 രൂപ, 1000 രൂപ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട രീതിയില്‍ തന്നെയാണ് നടപ്പാക്കിയത്. ഭാരതത്തില്‍ ഇരുപതുലക്ഷം കോടി രൂപയുടെ കറന്‍സിനോട്ടുകളാണ് സമ്പദ്വ്യവസ്ഥയില് പ്രചാരത്തിലിരിക്കുന്നത്. അതില്‍ 14 ലക്ഷം കോടി രൂപയോളം അഞ്ഞൂറ്, ആയിരം രൂപയുടെ കറന്‍സിനോട്ടുകളുടെ രൂപത്തിലാണ്. ഇതുതന്നെ ദുരൂഹത നിറഞ്ഞ വസ്തുതയാണ്.
85 ശതമാനം ജനങ്ങളും ദുരിതക്കടലില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നവരാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ഇടതുപക്ഷവും ആരോപിക്കുന്നു. 85 ശതമാനം ജനങ്ങളും ദുരിതക്കടലിലായ രാജ്യത്ത്, പ്രചാരത്തിലിരിക്കുന്ന കറന്‍സി നോട്ടുകളും 85 ശതമാനവും അഞ്ഞൂറും, ആയിരത്തിന്റെയും കറന്‍സി നോട്ടുകളാണ് എന്നത് സൂചിപ്പിക്കുന്നത് അപചയമാണ്. 2004 ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍, ഭാരതീയ കറന്‍സിക്ക്, അമേരിക്കന്‍ ഡോളറുമായുള്ള വിനിമയ നിരക്ക് എത്രയാണെന്ന് അന്വേഷിക്കൂ. ഇപ്പോഴത്തെ നിരക്ക് എത്രയാണെന്നും കണ്ടെത്തൂ. അപ്പോള്‍ മനസ്സിലാകും, ഈ അപചയത്തിനു പിന്നില്‍ കളിച്ചവര്‍ ആരാണെന്ന്! കല്‍ക്കരി, 2 ജി, കോമണ്‍വെല്‍ത്ത് ഗെയിംസ്, പ്രതിരോധസേനക്കുവേണ്ടി ആയുധം വാങ്ങിയ വക തുടങ്ങി നൂറുകണക്കിന് വാണിജ്യ ഇടപാടുകളിലൂടെ സമാഹരിച്ച കമ്മീഷന് എളുപ്പത്തില്‍ സൂക്ഷിക്കുന്നതിനാണ് 2004-2014 കാലത്ത് 500 രൂപ, 1000 രൂപ കറന്‍സി നോട്ടുകള്‍ അച്ചടിച്ചുകൂട്ടിയത്.
ഓര്‍ക്കുന്നില്ലേ, 2010 നുശേഷം ഡോളര്‍ വില അകാരണമായി കുത്തനെ വര്‍ധിച്ച ദിനങ്ങള്‍? കേന്ദ്രമന്ത്രിസഭയിലെ പ്രമുഖനും, അദ്ദേഹത്തിന്റെ ഏക മകനുംകൂടി ഇരുപതോളം രാജ്യങ്ങളില്‍ വന്‍സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയത് നാട്ടില്‍ പാട്ടാണ്. 1000 രൂപ, 5000 രൂപ, 10,000 രൂപ കറന്‍സി നോട്ടുകള്‍ 1978 ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി നിരോധിച്ചിരുന്നു. അന്ന്, സമ്പദ്വ്യവസ്ഥ ഒഴുകിയിരുന്ന മൊത്തം കറന്‍സി നോട്ടുകളുടെ 15 ശതമാനത്തോളം മാത്രമേ നോട്ടുകള്‍ കയ്യടിക്കിയിരുന്നുള്ളൂ. പക്ഷേ ആ നടപടിയെത്തുടര്‍ന്ന് ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചുവന്നത് ആ നോട്ടുകളുടെ 15% മാത്രം. അതായത് കള്ളപ്പണത്തിന്റെയും നിയമവിരുദ്ധ കറന്‍സികളുടെയും 85 ശതമാനവും (മലയാളികളുടെ ഇപ്പോഴത്തെ ശൈലി കടമെടുത്താല്‍) എട്ടുതട്ടില്‍ പൊട്ടി.
ഗൂഢാലോചനകള്‍ തകര്‍ന്നാല്‍, 2016 ലെ നടപടിയെത്തുടര്‍ന്ന്, ഭാരതത്തില്‍ പ്രചാരത്തിലുള്ള കള്ളപ്പണത്തിന്റെ 85 ശതമാനവും പൊട്ടും. അത് പൊട്ടാതിരിക്കേണ്ടതിന്റെ ആവശ്യകത ഏറ്റവും കൂടുതല്‍ ഉള്ളത് കള്ളപ്പണവും അനധികൃത സമ്പത്തും കൈവശമുള്ളവര്‍ക്കാണ്. അവരാണ് ഈ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. അതുകൂടാതെ, മറ്റൊരു വിഭാഗക്കാര്‍ക്കുകൂടി ആശങ്കയും സംഭ്രാന്തിയുമുണ്ട്. വ്യാജ കറന്‍സി നോട്ടുകള്‍ കൈവശം വച്ചിരിക്കുന്നവര്‍! മോദി രാഷ്ട്രത്തോട് ചെയ്ത പ്രക്ഷേപണത്തിലെ പ്രധാന വാക്കുകള്‍ ഇതു സംബന്ധിച്ചായിരുന്നു. പാക്കിസ്ഥാനില്‍ അച്ചടിച്ച കറന്‍സി നോട്ടുകള്‍ കണ്ടെയ്നറുകളിലാണ് ഭാരതത്തില്‍ എത്തുന്നത്.
അന്താരാഷ്ട്ര തലത്തില്‍ തന്നെ കുപ്രസിദ്ധമാണ് മാള്‍ഡ. ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് വ്യാജകറന്‍സി നോട്ടുകളുടെ അന്താരാഷ്ട്ര കണ്ടെയ്നര്‍. മമതാ ബാനര്‍ജിക്ക് ദ്വേഷ്യം വരാതിരിക്കുമോ? അസംഖ്യം ചിട്ടി കമ്പനികളിലൂടെയും, വ്യാജ കറന്‍സി നോട്ടുകളിലൂടെയും മമത പടുത്തുയര്‍ത്തിയ സാമ്രാജ്യമാണ് തകരുക. മമത മാര്ക്സിസ്റ്റുകാരുമായും മുള്ളമാരുമായും മിഷണറികളുമായി കൈകോര്ത്തില്ലെങ്കിലാണ് അദ്ഭുതം. ഇത് ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിനും ബാധകമാണ്.
ഇതൊരു തുടക്കം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നവര്‍, ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും സ്വര്‍ണ-വജ്ര വ്യാപാരികള്‍, ഭാരതത്തിലെ പ്രമുഖ സ്വര്‍ണാഭരണ വില്പനശാലകളുടെ ഉടമസ്ഥര്‍ ഇവരൊക്കെ ചേരുന്ന അച്ചുതണ്ടാണ് ഈ കറുത്ത ലോകത്തിന്റെ നിയന്ത്രണം നടത്തുന്നത്. ഇവരെ പരിപോഷിപ്പിക്കുന്നതോ? രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും! പ്രധാനമന്ത്രിയുടെ നടപടിയെ തുടക്കം മാത്രമായേ കാണേണ്ടതുള്ളൂ. ഇതിലും അപകടകാരിയായ ഒന്നു-രണ്ടു പ്രതിഭാസങ്ങളെ കൂടി പ്രധാനമന്ത്രിക്ക് നേരിടേണ്ടതായിട്ടുണ്ട്.
വ്യാജനാമത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വ്യാജസ്വത്തുക്കള്. ബിനാമി സ്വത്തുക്കള്‍ എന്ന ഓമനപ്പേരിലാണ് ഇവ അറിയപ്പെടുന്നത്. ഭാരതത്തിനകത്തും പുറത്തുമായി ഭാരതീയര്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന ഈ വസ്തുവകകളെ ഉടനെ ദേശസാല്‍ക്കരിക്കണം. വ്യാജനാമത്തില്‍ ഒരു വ്യക്തിയോ പ്രസ്ഥാനമോ ഭാരതത്തിലോ, രാജ്യത്തിനു പുറത്തോ ഒരു വസ്തുവകയും വാങ്ങിക്കൂട്ടരുത്. അങ്ങനെയുള്ള വസ്തുക്കള്‍ ദേശസാല്‍ക്കരിക്കുന്നതിന് നിയമതടസ്സങ്ങളൊന്നും തന്നെയില്ല. ബിനാമി വസ്തുവകകളുടെ ദേശസാല്‍ക്കരണത്തിലൂടെ 80 ലക്ഷം കോടി രൂപയെങ്കിലും ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് അധികമായി കൊണ്ടുവരുന്നതിന് കഴിയും.
ഭാരതത്തിനെ ബാധിച്ചിരിക്കുന്ന മറ്റൊരു അര്‍ബുദമാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ ( പി-നോട്ട്സ് എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്). ഭീകര പ്രവര്‍ത്തനങ്ങള്‍, ഓഹരി വിപണി തുടങ്ങിയവയും ഹവാല വിപണിയും ശക്തിപ്പെടുത്തുന്നതിന് വിദേശത്തുനിന്നും ഭാരതത്തിലേക്ക് ഡോളറും, പൗണ്ട് സ്റ്റെര്‍ലിങ്ങും ‘നിയമവിധേയമായി’ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ഈ പി-നോട്ട്. ഇവ അടിയന്തരമായി നിരോധിക്കണം. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം തന്റെ കുടുംബത്തിന്റെയും, മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാക്കുന്നതിന് ആവിഷ്കരിച്ചതാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍. ഈ സംവിധാനം ഉപയോഗിച്ച് വിദേശ കള്ളപ്പണം നിഷ്പ്രയാസം ഭാരതത്തിലെത്തിക്കാന്‍ കഴിയും. അതേപോലെ, എപ്പോള്‍ വേണമെങ്കിലും, പ്രസ്തുത തുകയോ, അതിലിരട്ടിയോ ഭാരതത്തില്‍ നിന്ന് വിദേശത്തേക്ക് കടത്താനും കഴിയും.
ഇടക്കാലംകൊണ്ട്, ഭീകരപ്രവര്‍ത്തനങ്ങളില്‍ വന്ന വര്‍ധനവും സംസ്ഥാനത്തെ പ്രതിഷേധ പ്രകടനങ്ങളും കല്ലേറുകളും ജമ്മു-കശ്മീര്‍ ഭരണകൂടത്തിനെ അസ്വസ്ഥമാക്കിയിരുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍, ടിവി ചാനലുകളില്‍ വാര്‍ത്ത ഫ്ളാഷ് ആകുന്നു. ”ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തം വിദ്യാലയങ്ങളില്‍ പരീക്ഷകള്‍ നടക്കുന്നു. കല്ലേറുകള്‍ അവസാനിച്ചിരിക്കുന്നു…” ഈ 500 രൂപ, 1000 രൂപ കറന്‍സി നോട്ടുകളുടെ ഒരു തമാശയേ!
പ്രധാനമന്ത്രിയുടെ നടപടിയെ ഘോരഘോരം എതിര്‍ക്കുന്ന പ്രമുഖരുടെ പട്ടിക ഒരിക്കല്‍ക്കൂടി പരിശോധിച്ചുനോക്കി.
കേരളത്തിലെ പിണറായി വിജയനും കൂട്ടുകാരും (ഇവരെക്കുറിച്ച് മലയാളികളോട് പറയണോ?) തമിഴ്നാട്ടില്‍, കരുണാനിധി കുടുംബം (മൊത്തം അഴിമതി കേസുകളില്‍ മുങ്ങിനില്ക്കുന്ന അപൂര്‍വ കുടുംബം) ചിദംബരം, ഭാര്യ നളിനി, പുത്രന് കാര്‍ത്തി, കര്‍ണാടകത്തില്‍ സിദ്ദരാമയ്യ (വിശദീകരിക്കണോ?) ആന്ധയിലേയും തെലങ്കാനയിലെയും കോണ്‍ഗ്രസ്-രാജശേഖര്‍ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വം, ബീഹാറില്‍ ലാലുപ്രസാദ് യാദവ് (സത്യസന്ധതയുടെ മൂര്‍ത്തിമദ്ഭാവം!), മുലായം സിങ് യാദവും മായാവതിയും (ആയിരത്തിന്റെ നോട്ടുമാലകളാണ് മായാവതിയുടെ ദൗര്‍ബല്യമെന്ന് നാട്ടില്‍ മുഴുക്കെ പാട്ടാണ്).
ഈ പറഞ്ഞ വ്യക്തികള്‍ക്കെല്ലാം ഓരോരുത്തര്‍ക്കും കാണും പതിനായിരം കോടി രൂപയില്‍ കുറയാത്ത ആസ്തികളും സമ്പാദ്യവും! ഇവരുടെ ആശങ്ക നമുക്ക് മനസ്സിലാക്കാം. കാരണമുണ്ട്. പുറത്തുകാണിക്കാന്‍ വയ്യാത്ത 500, 1000 രൂപ കറന്‍സി ശേഖരമാണ് ഇവരുടെയൊക്കെ പക്കലുള്ളത്. സാധാരണക്കാരായ, ഒന്നും ഒളിക്കാനില്ലാത്ത ഞാനും നിങ്ങളും എന്തിന് പരിഭ്രാന്തരാകണം? ഡിസംബര്‍ 30 വരെ സമയം തന്നിട്ടില്ലേ നമ്മുടെ കൈവശമുള്ള കറന്‍സികള്‍ മാറ്റി വാങ്ങാന്‍?
(മുന്‍ ഏഷ്യന്‍ വികസന ഫണ്ട് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: