നിലമ്പൂര്‍(മലപ്പുറം): കേരളത്തില്‍ ഇതാദ്യമായി വന്‍ മാവോയിസ്റ്റ് വേട്ട. നിലമ്പൂര്‍ വനമേഖലയില്‍ തണ്ടര്‍ ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു. മാവോയിസ്റ്റ് ലെഫ്റ്റ് വിംങ് കേന്ദ്ര കമ്മറ്റിയംഗം കുപ്പു ദേവരാജ്, അനിത എന്നിവരാണ് മരിച്ചത്.
മാവോയിസ്റ്റുകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ആന്ധ്രാ സ്വദേശിയായ ദേവരാജായിരുന്നു. വിശദാംശങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വനത്തിനുള്ളില്‍ നിന്നും ഇന്ന് പുറത്തെത്തിക്കും.
കരുളായി പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടല്‍. മാവോയിസ്റ്റുകള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘം പുലര്‍ച്ചെ നാല് മണി മുതല്‍ തെരിച്ചില്‍ ആരംഭിച്ചിരുന്നു.
തെരച്ചിലിനിടെ പതിനഞ്ചംഗ മാവോയിസ്റ്റ് സംഘം തണ്ടര്‍ ബോള്‍ട്ടിന് മുന്നില്‍ അകപ്പെട്ടു. ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ ഇവര്‍ ചിതറിയോടി. ഏഴ് പേര് പോലീസിന് നേരെ തിരിച്ചടിച്ചു. ഇതില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രത്തില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പ് നടന്നത്. കാട്ടില്‍ ഓടിമറഞ്ഞ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുന്നത്. നിലമ്പൂരില്‍ മാസങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റുകളും പോലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവെപ്പ് നടന്നിരുന്നു. വനാതിര്‍ത്തിയിലുള്ള വനവാസി കോളനികളിലടക്കം മാവോയിസ്റ്റുകള്‍ വന്നുപോകുന്നത് പതിവായിരുന്നു. നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ചത് മുതല്‍ പോലീസ് കരുതലോടെ കരുക്കള്‍ നീക്കിയതിന്റെ ഫലമായാണ് ഇന്നലെ നേതാവിനെയടക്കം വധിക്കാന്‍ സാധിച്ചത്.
ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷം ആസൂത്രിതമായാണ് പോലീസ് മാവോയിസ്റ്റ് വേട്ട നടത്തിയത്.
2013 ഫെബ്രുവരിയിലാണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ആദ്യമായി കണ്ടത്. തുടര്‍ന്ന് പോത്തുകല്ലിലെ വിവിധ വനമേഖലകള്‍, വഴിക്കടവ്
പഞ്ചായത്തിലെ മരുത, പുഞ്ചക്കൊല്ലി, കരുളായി വനമേഖലയിലെ മാഞ്ചീരി, അമരമ്പലം പഞ്ചായത്തിലെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം പലപ്പോഴായി മാവോയിസ്റ്റ് സാന്നിധ്യമുണ്ടായി.
അഭിമാനനേട്ടമെന്ന് കെ.വിജയകുമാര്‍
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ട രാജ്യത്തിന് അഭിമാനകരമാണെന്ന് മുന്‍ സിആര്‍പിഎഫ് ഡയറക്ടര്‍ കെ.വിജയകുമാര്‍. കേരളം, തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയിലെ ട്രൈ സെക്ടറിലാണ് മാവോയിസ്റ്റുകളുടെ കേന്ദ്രം. ഇവിടെ തിരച്ചില്‍ നടത്തിയാല്‍ വേട്ട ഫലപ്രദമാക്കാനാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊല്ലപ്പെട്ടത് മാവോയിസ്റ്റുകളാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ സ്ഥിരീകരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂരിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഡിജിപി ഇന്റലിജന്‍സ് മേധാവി ആര്. ശ്രീലേഖയുമായി ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: