മനുസ്മൃതി ഇങ്ങനെ പറയുന്നു: ആചാര്യനും മുഖ്യാചാര്യനും രണ്ടും രണ്ടാണ്. ഉപനയനം,ഗായത്ര്യുപദേശം ഇവമാത്രം നടത്തുന്നത് ആചാര്യന്. ആ ആചാര്യനെക്കാളും മുഖ്യനാണ് വേദാദ്ധ്യയനം ചെയ്യിക്കുന്ന ആചാര്യന്. പത്ത് ഉപാദ്ധ്യായന്മാരേക്കാള്‍ ആദ്യം പറഞ്ഞ ആചാര്യനും നൂറ് ആച്ര്യന്മാരേക്കാള് പിതാവും ആയിരം പിതാക്കന്മാരെക്കാള് മാതാവും ഗുരുവിന്റെ നിലയില്‍ മേലെയാകുന്നു. ജനിപ്പിക്കുന്നവന് പിതാവാണ്. മുഖ്യ ആചാര്യനും പിതാവാണ്. അവരില്‍ ആചാര്യനായ പിതാവാണ് ഗുരുതരന്. ജനകന് ശാരീരികപിതാവും ആചാര്യന് സാംസ്കാരിക പിതാവുമാണ്.
കാമവികാരത്താല്‍ ആവിഷ്ടരാകുന്ന മതാപിതാക്കന്മാര്‍ ഗര്‍ഭപാത്രത്തില്‍ നടത്തുന്ന ഉല്പാദനത്തെ ശിശുവിന്റെ സംഭൂതി എന്നാണ് പറയുന്നത്. മൃഗജന്മതുല്യമാണത്. എന്നാല്‍ വേദപണ്ഡിതനായ ആചാര്യന് യഥാവിധി ഗായത്രീമന്ത്രോപദേശം ചെയ്ത് ഉപനയനം വഴി നവീകൃത ജന്മംനല്കി ജ്ഞാനിയും ജരാമരണങ്ങളില്ലാത്തവനുമാക്കിത്തീര്ക്കുന്നു. ഇതുകൊണ്ടാണ് രണ്ടാം ജന്മമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ ദ്വിജന് എന്നു പറയപ്പെടുന്നത്. അതുകൊണ്ട് ശരീരദാതാവായ പിതാവിനെക്കാള്‍ ഏറ്റവും ശ്രേഷ്ഠന് ജന്മമോക്ഷമാര്ഗ ദാതാവായ ആചാര്യനാണ്. ഉപാദ്ധ്യായനായാലും ആചാര്യനായാലും മുഖ്യാചാര്യനായാലും അല്പമോ അനല്പമോ ആയ വിദ്യ ഉപദേശിച്ച് തുണയ്ക്കുന്ന ഏതൊരാളും ഗുരുവാകുന്നു. അയാള്‍ ആദരണീയന്‍ തന്നെ.
ബാലനും ജ്ഞാനിയുമായിരുന്ന അംഗിരസ് തന്നേക്കാള്‍ പ്രായമുള്ള പിതാവിന്റെ അനുജനെയും മറ്റും, ജ്ഞാനംകൊണ്ടു ഗുരുത്വം വഹിച്ച്, ശിഷ്യരായി സ്വീകരിച്ച് പഠിപ്പിച്ചു വരവെ അവരെ ‘പുത്രകാഃ’ (മക്കളേ) എന്നു വിളിച്ചുപോന്നു. അത്കേട്ടു കോപം വന്ന അവര്‍ ദേവന്മാരെ സമീപിക്കുകയും ദേവന്മാര് കൂടിയാലോചിച്ച് ”ശിശു നിങ്ങളോട് പറഞ്ഞത്് ന്യായമാണ്” എന്ന് പറഞ്ഞുവിടുകയും ചെയ്തു.
പണ്ടുള്ള മുനിമാര്‍ അജ്ഞനെ ബാലനെന്നും മന്ത്രദാതാവിനെ പിതാവെന്നും പറഞ്ഞിട്ടുണ്ട്. പ്രായമേറിയതുകൊണ്ടോ മുടിയും താടിയും നരച്ചതുകൊണ്ടോ അമ്മാവന്, ചിറ്റപ്പന് എന്നീ ബന്ധുഭാവംകൊണ്ടോ ഒന്നുമല്ല മഹത്വം സിദ്ധിക്കുന്നത്. വേദാദ്ധ്യയനം ചെയ്തിട്ടുള്ളവനാണ് മഹാന് എന്ന് ഋഷിമാര്‍ കല്പിച്ചിരിക്കുന്നു. ജീര്ണദേഹമുള്ളവനല്ല വൃദ്ധന്; വിദ്വാനാണ് വൃദ്ധന് എന്ന് ദേവമതം. മരംകൊണ്ടുണ്ടാക്കിയ മൃഗവും വേദാദ്ധ്യയനം ചെയ്യാത്ത ബ്രാഹ്മണനും നാമം മാത്രം ധരിച്ചവരാണ്. ഷണ്ഡന് സ്ത്രീയിലും മൃഗം ഇതര മൃഗത്തിലും ഇണചേരുന്നതും അജ്ഞനില്‍ ദാനഫലവും നിഷ്ഫലമാകുംപോലെ വേദജ്ഞാനം ചെയ്യാത്ത ബ്രാഹ്മണന് ഒന്നിനും കൊള്ളാത്തവനാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: