നമ്മെത്തന്നെ അറിയാന്‍ വിശേഷമായ ജാഗ്രത, അവബോധം ആവശ്യമാണ്. നിന്ദിക്കുകയോ ന്യായവത്കരിക്കുകയോ ചെയ്യുമ്പോള്‍ ബോധപ്രക്രിയ നിലയ്ക്കുന്നു. നിരീക്ഷിക്കാന്‍, നമ്മളെന്താണെന്ന് ബോധവാനാകാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അതില്‍നിന്ന് ഉള്‍ക്കാഴ്ചയുണ്ടാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ പരിവര്‍ത്തനം പരമാര്‍ത്ഥത്തിലേക്കുള്ള വാതില്‍ തുറക്കുന്നത്.
നാം നമ്മെത്തന്നെ അറിയുന്നുവെങ്കിലല്ലാതെ നേരായ ചിന്തയ്ക്ക് അടിസ്ഥാനമുണ്ടാവില്ല; സത്യത്തിലെത്തുകയുമില്ല. സത്യമാണ് പരിവര്‍ത്തനം സൃഷ്ടിക്കുന്നത്; പെട്ടെന്നുള്ള കര്‍മ്മമല്ല. ഓരോരുത്തരും സത്യം കണ്ടുപിടിച്ചാല്‍ മാത്രമേ ലോകത്തില്‍ ആനന്ദവും ശാന്തിയും ഉണ്ടാവുകയുള്ളൂ. ആത്മജ്ഞാനം അനുനിമിഷമായി മാത്രം ഉണ്ടാകുന്നതാണ്. അതിനാല്‍ സര്‍ഗാത്മകമായ ആനന്ദം നിമിഷന്തോറും അനുഭവിക്കാന്‍ കഴിയും. ഇത് വലിയ വിഷമമുള്ളതല്ല. എന്നാല്‍ സവിശേഷമായ ആത്മാര്‍ത്ഥത, മനസ്സിന്റെ വഴക്കം, അഭ്യര്‍ത്ഥനയോ ആഗ്രഹമോ ഭയമോ ഇല്ലാത്ത സഹൃദയത്വമെന്ന ഗുണം നമുക്കുണ്ടായിരിക്കണമെന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി ഓര്‍മപ്പെടുത്തുന്നു.
സ്നേഹമാണ് ഈശ്വരന്
സമ്പന്നനായി ജീവിക്കുന്ന മനുഷ്യന്, കാര്യങ്ങള്‍ ഉള്ളതുപോലെ കാണുകയും തനിക്കുള്ളതുകൊണ്ടുമാത്രം തൃപ്തിപ്പെടുകയും ചെയ്യുന്ന മനുഷ്യന്, തീര്‍ച്ചയായും സംഭ്രാന്തനാകയില്ല. അയാള്‍ വ്യക്തതയുള്ളവനാണ്. അതിനാല്‍ ജീവിതോദ്ദേശ്യം എന്തെന്ന് അയാള്‍ ചോദിക്കുകയില്ല. അയാള്‍ ജീവിക്കുന്നതുതന്നെ തുടക്കവും ഒടുക്കവുമാണ്. ആന്തരിക സമ്പത്തുകൊണ്ട് ജീവിതത്തെ സമ്പന്നമാക്കണം. ഇതിലൊരു നിഗൂഢതയുമില്ല. ജീവിക്കുന്നതിലൂടെ മാത്രമേ പരമാര്‍ത്ഥം മനസ്സിലാവുകയുള്ളൂ. നാം നമ്മിലേക്കുതന്നെ നോക്കാത്തതുകൊണ്ടാണ് ജീവിതം ഇത്ര ഏകാന്തവും ശൂന്യവുമായിരിക്കുന്നത്. കര്‍മം ജനങ്ങളോട്, സ്വത്തിനോട്, വിശ്വാസങ്ങളോട്, ആശയങ്ങളോട് ഒക്കെയുള്ള നമ്മുടെ ബന്ധമാണ്. ബന്ധംതന്നെ അതിന്റെ പ്രതിഫലം നല്‍കുന്നുവെന്ന് നമുക്ക് കാണാം. നാം തേടേണ്ടതില്ല. അതു സ്നേഹം തേടുംപോലെയാണ്. സ്വന്തം നിത്യതയായ സ്നേഹമുള്ളപ്പോള്‍ ഈശ്വരനുവേണ്ടി അന്വേഷണമില്ല. കാരണം സ്നേഹമാണീശ്വരന്‍.
സാങ്കേതിക കാര്യങ്ങളും അന്ധവിശ്വാസപരമായ പിറുപിറുക്കലുകളുംകൊണ്ട് നമ്മുടെ മനസ്സുകള്‍ നിറഞ്ഞിരിക്കുന്നതിനാലാണ് നമ്മുടെ ജീവിതങ്ങള്‍ ഇത്ര വ്യര്‍ത്ഥായിരിക്കുന്നത്. ജീവിതോദ്ദേശ്യം കണ്ടെത്താന്‍ നാം നമ്മുടെതന്നെ വാതിലിലൂടെ കടന്നുപോകണം. എന്നാല്‍ സുബോധമായോ അബോധമായോ കാര്യങ്ങളെ ഉള്ളതുപോലെ നേരിടാന്‍ നാം തയ്യാറല്ല. അതിനാല്‍ അപ്പുറത്തേക്കുള്ള വാതില്‍ ഈശ്വരന് തുറക്കണമെന്ന് നാം ആഗ്രഹിക്കുന്നു; അതുകൊണ്ടുതന്നെ എപ്പോഴും മന്ദബുദ്ധിയായി അവശേഷിക്കുന്നു. അദ്ഭുതത്തെ സ്വീകരിക്കാന്‍ നാമൊരുങ്ങിയാലേ അതു വരികയുള്ളൂ. അദ്ഭുതം സംഭവിക്കുമെന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി ഉറപ്പിച്ച് പറയുന്നു: സത്യമായ അത്ഭുതം, രൂപാന്തരപ്പെടുത്തുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്ന അദ്ഭുതം.
ജീവിതം അനുഭവമാണ്
മനസ്സിലാക്കാന്‍ വേണ്ട കഴിവിന്റെ അഭാവമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പ്രശ്നം മനസ്സിലാക്കുന്നതിലുള്ള കഴിവുകേട് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. മനസ്സിലാക്കിയാലോ, പ്രശ്നം തന്നെ ഇല്ലാതാകും. വെല്ലുവിളികളുടെയും പ്രതികരണങ്ങളുടെയും പരമ്പരയാണ് ജീവിതം. അത് അങ്ങനെ ആയിരിക്കുകയും വേണമെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെടുന്നു. വ്യത്യസ്തതലങ്ങളിലെ ബന്ധമായ ജീവിതം വ്യത്യസ്ത രീതികളില്‍ സ്വയം പ്രകടമാക്കിക്കൊണ്ട് സദാ ഒഴുകിക്കൊണ്ടിരിക്കുന്നു. ഈ തലങ്ങളില്‍ പൂര്‍ണമായി ജീവിതത്തെ എപ്പോഴും നേരിടാന്‍ കഴിയുന്ന മനുഷ്യന് ആനന്ദിയായിരിക്കുന്നു. ഒരറിവിനും ഈ കഴിവ് നല്‍കാനാവില്ല. ജീവിതം വെല്ലുവിളിയും പ്രതികരണവുമാണ്. ജീവിതം ബന്ധമാണ്. അത് മനസ്സിലാക്കുമ്പോള്‍ ജീവിതത്തെ പൂര്‍ണമായി വേണ്ടമാതിരി നേരിടാന്‍ വേണ്ട കഴിവ് നമുക്ക് ലഭിക്കും.
വര്‍ത്തമാന യാഥാര്‍ത്ഥ്യത്തിലേക്ക് ആണ്ടിറങ്ങുന്തോറും ആഴങ്ങളില്‍ കിടക്കുന്ന പാളികള്‍, വിവിധ തലങ്ങളിലുള്ള ജീവിതം, കാണാന്‍ കഴിയുന്നു. അതില്‍ സ്വാതന്ത്ര്യമുണ്ട്. സദ്ഗുണം വര്‍ത്തമാനകാലത്തില്‍ത്തന്നെയുണ്ടാവണം ഭാവിയിലല്ല. അതുകൊണ്ട് വര്‍ത്താമാനകാലത്തിനെ ബന്ധത്തിലൂടെ ഉള്‍ക്കൊള്ളലാണ് ജീവിതത്തിന്റെ മുഴുവന്‍ പൊരുളുമെന്ന് നാം കാണണം. വര്‍ത്തമാനകാലത്തിലല്ലാതെ ബന്ധമില്ല. അവിടെയാണ് ബന്ധത്തിന്റെ സൗന്ദര്യം. അത് സ്നേഹമാണ്. ശുദ്ധമായതെന്തും, അത് ഭാഗിക്കപ്പെടുന്നുവെങ്കിലും എപ്പോഴും ശുദ്ധമാണ്. ആ സ്നേഹമാണ്, സത്യമാണ് നമ്മെ മോചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: