കേരളത്തിന്റെ കോ-ഓപ്പറേറ്റീവ് മേഖല പ്രവര്‍ത്തിക്കുന്നത് സ്വിസ്സ് ബാങ്ക് ശൈലിയാണ്. സാധാരണ ജനങ്ങള്‍ അംഗങ്ങളായി രൂപീകരിച്ച് മെമ്പര്മാര്ക്കിടയില് സഹകരണ മനോഭാവത്തോടെ പരസ്പര സഹായം ഉദ്ദേശിച്ച് രൂപീകരിച്ച സഹകരണ ബാങ്കുകള്‍ നിയന്ത്രിക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സുമാണ്. ഇപ്രകാരം രാഷ്ട്രീയക്കാര്‍ സര്‍ക്കാരിന് സമാന്തരമായി മറ്റൊരു സമ്പദ്വ്യ വസ്ഥ കെട്ടിപ്പെടുത്തിരിക്കുന്നു.
സഹകരണ സ്ഥാപനങ്ങളിലെ നിയമനവും ആനുകൂല്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നവര്‍ക്കു മാത്രമാണ്. ജനങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നതിന് ഒരു പരിധിയും ഇല്ല. ഒരു നിയന്ത്രണവും സര്‍ക്കാരിന് സഹകരണ സ്ഥാപനങ്ങളില്‍ ഇല്ല. പണം സ്വീകരിക്കുന്നതിനും വിനിമയം ചെയ്യുന്നതിനും പലിശ നിരക്കിനും നിയന്ത്രണമില്ല. ഇവിടെ പണമിടപാടുകള്‍ നടത്തുവാന്‍ പാന്‍കാര്‍ഡ് ആവശ്യമില്ല. വ്യാജ പേരും മേല്‍വിലാസവും ബിനാമികളുടെ പേരിലുമായി അനേകം കോടികളാണ് രാഷ്ട്രീയ നേതാക്കള്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. വിവരവകാശ നിയമം സഹകരണസ്ഥാപനങ്ങള്‍ക്ക് ബാധകമല്ല എന്നതാണ് നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാര്‍ക്കുള്ളത്. ആര്‍ബി ഐ ലൈസന്‍സ് ഇല്ലാത്ത കടലാസ്സ് ബാങ്കുകള്‍ നിരവധിയാണ്.
ലൈസന്‍സുകളുള്ള ബാങ്കുകള്‍ മാനദണ്ഡം പാലിക്കാതെ നിരവധി ശാഖകള്‍ തുറക്കുന്നു. ഇവിടെയൊക്കെ നിയമാവലിക്ക് എതിരെ അംഗങ്ങളെ ചേര്‍ത്താണ് ബാങ്കുകള്‍ രൂപംകൊടുക്കുന്നത്. ഏറ്റവും പ്രധാനം ഇവിടെ നിക്ഷേപിക്കുന്ന സംഖ്യകള്‍ എത്ര വലുതായാലും വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ട എന്നതാണ്. കോ-ഓപ്പറേറ്റീവ് ബാങ്കുകളില്‍ പലതരം മെമ്പര്‍ഷിപ്പുകളാണ്. ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള മെമ്പര്‍മാര്‍ രാഷ്ട്രീയക്കാരോട് നൂറ് ശതമാനം കൂറ് പുലര്‍ത്തുന്നവര്‍ മാത്രം. പരമപ്രധാനം രാജ്യത്തെ ആദായനികുതി വകുപ്പ് പോലെയുള്ള ഏജന്‍സികള്‍ക്ക് സഹകരണ ബാങ്കുകളില്‍ പരിശോധന നടത്താന്‍ ആകില്ല എന്നതാണ്. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച വ്യക്തികളുടെ പേരും വിലാസവും, നിക്ഷേപ വിവരങ്ങള്‍, ലോണുകളുടെ വിവരങ്ങള്‍ എന്നിവയൊന്നും രാജ്യത്തെ ഒരു ഏജന്‍സിക്കും പരിശോധിക്കാനാകില്ല എന്നും ഒരു വിവരങ്ങളും ആര്‍ക്കും കൈമാറില്ല എന്നുമുള്ള ധാര്‍ഷ്ട്യമാണ് സഹകരണ ബാങ്കുകളെ കള്ളപ്പണത്തിന്റെ കേന്ദ്രം ആക്കുന്നതും ഇതുതന്നെയാണ് സിസ്സ് ബാങ്ക് ശൈലിയും.
സുതാര്യമെങ്കില്‍ എന്തിന് പേടി
സഹകരണ ബാങ്കുകളില്‍ കള്ളപ്പണമൊന്നുമില്ലെങ്കില് പിന്നെ എന്തിനാണ് ആദായ നികുതി ഉദ്യോഗസ്ഥരെ തടയുന്നത്. സാധാരണക്കാരുടെ പണമാണ് ഉള്ളതെങ്കില്‍ എന്തിന് ഭയക്കണം. സഹകരണ മേഖല അഴിമതി വിമുക്തമെങ്കില് എന്തിന് അന്വേഷണത്തെ ഭയക്കണം. രണ്ടര ലക്ഷം രൂപവരെ ആദായ നികുതി ഇളവ് നല്കുന്ന നിക്ഷേപം ഉള്ളവരെ സാധാരണക്കാരായി കണക്കാക്കാം. സഹകരണ ബാങ്കുകളില്‍ സാധാരണ ജനങ്ങള്‍ നിക്ഷേപിച്ച പണത്തിന് ഒരു കോട്ടവും സംഭവിക്കില്ല. സഹകരണ മേഖലയില്‍ ഏതു ചെറുകിട നിക്ഷേപവും 25 ലക്ഷം രൂപ വരെ നികുതി കൊടുക്കാതെ സുരക്ഷിതമാക്കാം. അതില്‍ കൂടുതല്‍ ഉള്ളവരെ ചെറുകിടക്കാരുടെ ഗണത്തില്‍പ്പെടുത്താനാകില്ല. വലിയ നിക്ഷേപമുള്ളവര്‍ പലിശയില്‍ ആദായനികുതി നല്‍കണമെന്നത് രാജ്യത്തെ നിയമമാണ്. കോടികള്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് നല്‍കില്ല എന്ന് പറയുമ്പോള്‍ ഈ അസാധാരണ നിക്ഷേപകര്‍ അഴിമതിക്കാരും കള്ളപ്പണക്കാരും ഹവാല നിക്ഷേപകരും ആണെന്നുള്ളത് യാഥാര്‍ത്ഥ്യം.
ആര്‍ബിഐ പിടിമുറുക്കുന്നു
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ വലിയ തുകകള്‍ നിക്ഷേപിച്ചവരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണയാണ് ആര്‍ബിഐയും കേന്ദ്ര ആദായ നികുതി വകുപ്പും കേരള സംസ്ഥാന സഹകരണ വകുപ്പിന് കത്ത് നല്‍കിയത്. നാളിതുവരെ ഒരു മറുപടിയും സഹകരണ വകുപ്പ് മുതിര്‍ന്നില്ല. ഈ സാഹചര്യത്തിലാണ് നോട്ട് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് ആര്‍ബിഐ സഹകരണ ബാങ്കുകളിലെ കറന്‍സി കൈമാറുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. പഴയ നോട്ടുകള്‍ സ്വീകരിക്കുവാനും പുതിയവ വിതരണം ചെയ്യാനുമുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്കില്ല. ഇനി സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പഴയ നോട്ടുകള്‍ ബാങ്കുകളില്‍ മാറിയെടുക്കേണ്ടി വരും. അങ്ങനെ പുറത്തുവരുന്നത് അഴിമതി നടത്തി സ്വരൂപിച്ച രാഷ്ട്രീയക്കാരുടെ കള്ളപ്പണമായിരിക്കും. കറന്‍സി മാറ്റി നല്‍കാനുള്ള അനുവാദം നല്കിയാല് സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രങ്ങളാകും. ഇതാണ് ആര്‍ബിഐ തടയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: