ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയത് 64,252.15 കോടി രൂപ. 10,670.62 കോടി രൂപ ഉത്തര്‍പ്രദേശില്‍ മാത്രം ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയപ്പോള്‍ ബംഗാള്‍ രണ്ടാമതും രാജസ്ഥാന് മൂന്നാമതുമായി. നവംബര്‍ 16 വരെ മാത്രമുള്ള കണക്കാണിത്.
രാജ്യത്തെമ്പാടുമായി 25.58 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ കീഴില്‍ ആരംഭിച്ച അക്കൗണ്ടുകളില്‍ നോട്ട് നിരോധന ശേഷം ആളുകള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു തുടങ്ങിയത് കേന്ദ്രനിരീക്ഷണത്തിലാണ്. ഉത്തര്‍പ്രദേശില്‍ മാത്രം 3.79 കോടി അക്കൗണ്ടുകളാണുള്ളത്. ബംഗാളില്‍ 2.44 അക്കൗണ്ടുകളിലായി 7,826.44 കോടി രൂപ എത്തിയിട്ടുണ്ട്.
രാജസ്ഥാനില്‍ 1.89 കോടി അക്കൗണ്ടുകളിലായി 5345.57 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്. 2.62 കോടി ജന്‍ധന്‍ അക്കൗണ്ടുകളുള്ള ബീഹാറില്‍ 4,912.79 കോടി രൂപയാണ് ബാങ്കുകളിലെത്തിയത്. 25.28 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതില്‍ 5.98 അക്കൗണ്ടുകളും സീറോ ബാലന്‍സ് അക്കൗണ്ടുകളാണ്.
നവംബര്‍ 11 വരെ രാജ്യത്ത് 17.87 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകള്‍ ചംക്രമണം ചെയ്യുന്നുണ്ടെന്ന് ലോക്സഭയില്‍ കേന്ദ്രസഹമന്ത്രി അര്ജ്ജുന് റാം മേഘ്വാള് അറിയിച്ചു. 2015-16ല്‍ റിസര്‍വ്വ് ബാങ്ക് അച്ചടിച്ചത് 2119.5 കോടി നോട്ടുകളാണ്. മുന്‍വര്‍ഷം ഇത് 2,365.2 കോടി നോട്ടുകളായിരുന്നു. അഞ്ഞൂറ് രൂപാ നോട്ടുകളാണ് കൂടുതല്‍ അച്ചടിക്കുന്നതെന്നും കേന്ദ്രധനസഹമന്ത്രി അറിയിച്ചു.
വെറും 500 രൂപയ്ക്ക് വിവാഹം
സൂറത്ത്: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷം കടന്നാക്രമിക്കുമ്പോള്‍ 500 രൂപയ്ക്ക് വിവാഹം നടത്തി സൂറത്തില്‍ നിന്നുള്ള കുടുംബം മാതൃകയാകുന്നു.
നവംബര്‍ 24 ന് വിവാഹം നടത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. അതിനിടെയാണ് മോദിയുടെ കള്ളപ്പണക്കാര്‍ക്കെതിരായ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്. ആദ്യം എല്ലാവരെയും പോലെ ആശങ്ക തോന്നിയെങ്കിലും സാഹചര്യത്തോട് പൊരുത്തപ്പെട്ട് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് സൂറത്തില്‍ നിന്നുള്ള കുടുംബം വ്യക്തമാക്കുന്നു.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ചായയും വെള്ളവും മാത്രം നല്കി 500 രൂപ ചെലവില്‍ വിവാഹം നടത്തിയെന്നും കുടുംബം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: