ഒരു നിമിഷനേരത്തേക്കെങ്കിലും മനസ്സ് വളരെ നിശ്ചലമാകുമ്പോള്‍ ധാരണ ഉണ്ടാകുന്നു എന്ന് ജിദ്ദു കൃഷ്ണമൂര്‍ത്തി പറയുന്നു. ഇതു പരീക്ഷിച്ചു നോക്കുവാനും അദ്ദേഹം ഉപദേശിക്കുന്നു. മനസ്സ് വളരെ നിശ്ചലമായിരിക്കുമ്പോള്‍, ചിന്തയില്ലാത്തപ്പോള്‍, മനസ്സ് അതിന്റെ സ്വന്തം ശബ്ദഭാരംകൊണ്ട് ഞെരുക്കപ്പെടാതിരിക്കുമ്പോള്, ധാരണയുടെ മിന്നല്‍പ്പിണര്‍, ഉള്‍ക്കാഴ്ചയുടെ ആ അസാധാരണവേഗം, അനുഭവിക്കാമെന്ന് നാം സ്വയം കണ്ടെത്തും. അതിനാല്‍ മനസ്സ് നിശ്ചലമായിരിക്കുമ്പോള്‍ മാത്രമേ ഏതിന്റെയും-ആധുനിക ചിത്രത്തിന്റെ, കുട്ടിയുടെ, നിങ്ങളുടെ അയല്ക്കാരന്റെ ധാരണ അല്ലെങ്കില്‍ എല്ലാത്തിലുമുള്ള സത്യത്തിന്റെ ധാരണയുണ്ടാകയുള്ളൂ. എന്നാല്‍ അത്തരം നിശ്ചലത വളര്‍ത്തിയെടുക്കുവാന്‍ പറ്റില്ല; വളര്‍ത്തിയെടുത്താല്‍ അത് നിര്‍ജീവ മനസ്സായിരിക്കും.
നിശ്ചലമായ മനസ്സ്, മൗനമായ മനസ്സ്, ധാരണയുണ്ടാകാന് അത്യന്താപേക്ഷിതമാണ്. മനസ്സിലാക്കാനുള്ള ഉദ്ദേശ്യം, താല്പര്യം എത്രയധികമാണോ അത്രയധികം ലളിതവും സുവ്യക്തവും സ്വതന്ത്രവുമായിരിക്കും അയാളുടെ മനസ്സ്. അപ്പോള്‍ വാക്കുകള്‍ നിലയ്ക്കുന്നു. വാക്കാണ് ചിന്ത. വെല്ലുവിളിക്കും പ്രതികരണത്തിനുമിടയില്‍ വരുന്നത് വാക്കുകളുടെ തിരശ്ശീലയാണ്. അത് ഓര്‍മയാണ്. അതുകൊണ്ട് ചിലയ്ക്കുന്ന, വാങ്മയമാകുന്ന മനസ്സിന് ബന്ധത്തിലൂടെ പ്രകടമാവുന്ന സത്യം മനസ്സിലാക്കാന്‍ കഴിയുകയില്ല. സത്യം സൂക്ഷ്മമാണ്. ആ സൂക്ഷ്മത്തെ പിന്തുടരാന് ബുദ്ധിമുട്ടുണ്ട്. മനസ്സിന് പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തവിധം അത്രവേഗം, അറിയാതെ രാത്രിയില്‍ കള്ളനെന്നപോലെ, ദുരൂഹമായി അത് വന്നെത്തുന്നു. അതിനെ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുമ്പോഴല്ല അതിന്റെ വരവ്. സ്വീകരണം അത്യാര്ത്തിയുടെ ക്ഷണം മാത്രമാണ്. വാക്കുകളുടെ വലയില്‍ കുടുങ്ങിയ മനസ്സിന് സത്യത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ല.
ഓര്മ ഇടപെടാത്ത മനസ്സ് വേണം
ഭൂതകാലാനുഭവം ആവര്‍ത്തിച്ച് പറയുന്നത് ഒരനുഭവത്തിന്റെ ഓര്‍മയെ ശക്തിപ്പെടുത്താനും ബലപ്പെടുത്താനും മാത്രമേ ഉതകൂ. അടുത്ത അനുഭവത്തെ സ്വതന്ത്രമായി അനുഭവിക്കുന്നതിനെ അത് തടയുന്നു. വാക്കുകള്‍കൊണ്ട് അനുഭവത്തെ ആവര്‍ത്തിക്കാതിരിക്കുമ്പോള്‍ മാത്രമേ പുതിയ മനസ്സ്, പച്ചയായ മനസ്സ്, ഓര്‍മയുടെ ഇടപെടലില്ലാതെ, ഭൂതകാലത്തിന്റെ ഓര്‍മയില്ലാതെ അനുഭവിക്കുന്ന മനസ്സ് ഉണ്ടാവുകയുള്ളൂ. നാം അനുഭവത്തെ ആവര്‍ത്തിച്ച് വിസ്തരിച്ച് പറയുമ്പോള്‍ അനുഭവത്തിന്റെ പരിമളവും അഗാധതയും നഷ്ടപ്പെടും. വാസ്തവത്തില്‍ സംഭവിക്കുന്നതിതാണ്- അനുഭവം നടന്നുകൊണ്ടിരിക്കുകയും അതേസമയം ആശയവിനിമയം ഉണ്ടാവുകയും ചെയ്യുന്നു. അനുഭവത്തിന് വാഗ്രൂപം നല്കലല്ല; അതിനെ ചമയിക്കലല്ല പ്രധാനം. മറിച്ച് അനുഭവിക്കലാണ് എന്ന തിരിച്ചറിവില്‍ മാത്രമേ പുത്തനായ മനസ്സ് രൂപപ്പെടാന്‍ സാധ്യതയുള്ളൂ. പ്രതിസന്ധി, പെട്ടെന്നൊരു വെല്ലുവിളി നേരിടേണ്ടിവരുമ്പോള്‍ നാം അതിനെ പൂര്‍ണമായി നേരിടുന്നു. അപ്പോള്‍ വാക്കും ചിന്തയും ആശയവും അപ്രധാനമാകുന്നു.
വാക്കുകളുടെ വലയില്‍ കുടുങ്ങാതിരിക്കുമ്പോള് മനസ്സിന് ശാന്തതയുണ്ടാകുന്നു. അപ്പോള്‍ മനസ്സ് അനുഭവിക്കല് എന്ന അവസ്ഥയിലാകുന്നു. അനുഭവിക്കലുള്ളിടത്ത് അനുഭോക്താവോ അനുഭൂതമോ ഇല്ല; എപ്പോഴും പുതിയതായ, എപ്പോഴും അസ്തിത്വമുള്ള അനുഭവിക്കലിന്റെ അവസ്ഥയില്‍, ആ അസ്തിത്വം വാക്കുകളിലൂടെ അറിയിക്കാമെങ്കിലും വാക്കല്ല അനുഭവമെന്ന്, വാക്കല്ല വസ്തുതയെന്ന്, വാക്കിന് ഉള്ളടക്കമേയുള്ളൂ എന്ന് അയാള്‍ മനസ്സിലാക്കുന്നു. ഇതാണ് അവധാരണയുടെ ഏറ്റവും ഉയര്‍ന്ന രൂപം. കാരണം ഇത് ചിന്തയുടെ നിഷേധമാണ്. ഇത് ഗ്രഹണശക്തിയുടെ അത്യുന്നത തലമാണ്. മനസ്സ് ചിന്തയില്‍നിന്ന് സ്വതന്ത്രമാകുമ്പോള്‍ മാത്രമേ ഉണ്മയുടെ, നിത്യതയുടെ, സത്യത്തിന്റെ അവബോധമുണ്ടാകുകയുള്ളൂ.
‘ഞാന്‍’ എന്ന കേന്ദ്രമില്ലാത്ത ശ്രദ്ധ
ലോകത്തിലെ മഹാവിപത്തിനെ അതിന്റെ സമഗ്രതയില്‍ കാണുമ്പോള്‍-യുദ്ധങ്ങളുടെ നിരന്തരമായ ആവര്‍ത്തനം, വര്‍ഗങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലുമുള്ള നിരന്തര സംഘട്ടനം; ഭയാനകമായ സാമ്പത്തിക സാമൂഹ്യ അസമത്വം, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം; അസാധാരണമായി ആനന്ദവും അക്ഷോഭ്യതയുമുള്ളവരും, വെറുപ്പിലും സംഘട്ടനത്തിലും ദുരിതത്തിലും കുടുങ്ങിയവരും തമ്മിലുള്ള അകല്‍ച്ച ഇതെല്ലാം കാണിക്കുന്നത് പരിവര്‍ത്തനം, സമ്പൂര്‍ണമായ രൂപാന്തരം-ഉണ്ടായേ തീരൂ എന്നാണ്. അസത്യത്തെ അസത്യമായും സത്യത്തെ സത്യമായും കാണുക. അസത്യത്തില്‍ സത്യം ഉണ്ടെങ്കില്‍ അതിനെയും, സത്യമെന്ന് അംഗീകരിക്കപ്പെട്ടതില്‍ അസത്യമുണ്ടെങ്കില്‍ അതിനെയും കാണുക. ഏതെങ്കിലു വസ്തു സത്യമാണെന്ന് വളരെ വ്യക്തമായി നാം കാണുമ്പോള്‍ ആ സത്യം തന്നെ നമ്മെ മോചിപ്പിക്കുന്നു.
ഏതിനെ അസത്യമാണെന്ന് കാണുന്നുവോ അതു കൊഴിഞ്ഞുപോകുന്നു. മതാനുഷ്ഠാനങ്ങള്‍ വ്യര്‍ത്ഥമായ വെറും ആവര്‍ത്തനമാണെന്ന് മനസ്സിലാക്കുമ്പോള്‍, അതിനെ സാധുകരിക്കാതിരിക്കുമ്പോള് അതിന്റെ യാഥാര്‍ത്ഥ്യം രൂപാന്തരം പ്രാപിക്കുന്നു; അതിന്റെ ബന്ധനം നമുക്കില്ലാതാകുന്നു. വര്‍ഗവ്യത്യാസം നേരുകെട്ടതാണെന്നും അത് സംഘട്ടനവും ദുരിതവും ജനങ്ങള്‍ തമ്മിലുള്ള വിഭജനവും സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തുന്നവനെ ആ സത്യം മോചിപ്പിക്കുന്നു. ആ സത്യത്തെ കാണുന്നതുതന്നെ അയാളുടെ രൂപാന്തരപ്രാപ്തിയാണ്.
അസത്യമായ പലതും നമ്മുടെ ചുറ്റുമുള്ളതിനാല്‍ അതിനെ അനുനിമിഷം കണ്ടെത്തുന്നതുതന്നെ നമ്മുടെ ഉത്ക്രാന്തിക്ക് കാരണമാകുന്നു. ഓര്‍മയിലൂടെ ഒരിക്കലും സത്യം കണ്ടുപിടിക്കാന്‍ കഴിയില്ല. നിത്യത നിമിഷത്തിലാണ്. ഈ നിമിഷമെന്നത് ഭൂതകാലത്തിന്റെ പ്രതിഫലനമോ വര്‍ത്തമാനകാലത്തിലൂടെ ഭാവികാലത്തിലേക്കുള്ള ഭൂതകാലത്തിന്റെ തുടര്‍ച്ചയോ അല്ല. നിമിഷം തോറും വരേണ്ട, നവം നവമായി കണ്ടുപിടിക്കപ്പെടേണ്ട ഒന്നാണ് സത്യം. പുതിയതിനെ, നിത്യതയെ, നിമിഷംതോറും വര്‍ത്തമാനകാലത്തില്‍ കണ്ടെത്താന്‍ അസാധാരണമായ ജാഗ്രതയുള്ള മനസ്സുവേണം. നിമിഷംതോറുമുള്ള ഉണ്മയാണ് സത്യം. ഇങ്ങനെ ജീവിക്കാന്‍ മാതാപിതാക്കളും ഗുരുവും ആചാര്യനും സമൂഹവും മനുഷ്യനെ പഠിപ്പിക്കുന്നില്ല.
അതവന് സ്വയം പഠിക്കേണ്ടിയിരിക്കുന്നു. പഴയതിന്റെ ഭാരമുള്ളപ്പോള്‍ പുതിയതിനെ കണ്ടെത്താന്‍ കഴിയില്ല; ആ ഭാരം ഇല്ലാതാകുമ്പോള്‍ മാത്രമേ സാധിക്കുകയുള്ളൂ. ഭാവിയില്‍ ‘ആയിത്തീരണം’ എന്നു വച്ചിട്ടുള്ള മനസ്സിന് തുഷ്ടിയുടെ പൂര്‍ണമായ പരമാനന്ദം ഒരിക്കലും അറിയാന്‍ കഴിയില്ല. സ്വയം കൃതാര്‍ത്ഥതയുടെ തുഷ്ടിയല്ല. ഫലപ്രാപ്തി തരുന്ന തുഷ്ടിയുമല്ല. പിന്നെയോ, ഉള്ളതിനെ ഉള്ളതുപോലെ മനസ്സ് അനുഭവിച്ചറിയുന്നതിന്റെ തുഷ്ടി. ആ സത്യത്തിന്റെ ദര്‍ശനം വര്‍ത്തമാന ക്ഷണത്തില്‍ ഉണ്ടാകുന്നതാണ്. തുടര്‍ന്നുകൊണ്ടിരിക്കുന്ന ആനന്ദം ആനന്ദമല്ല. ഉണ്മയുടെ കാലാതീതമായ അവസ്ഥയാണ് ആനന്ദം.
വമ്പിച്ച അസംതൃപ്തി ഉണ്ടാകുമ്പോള്‍ മാത്രമേ ആ കാലാതീതാവസ്ഥ വന്നെത്തുകയുള്ളൂ. ആ അസംതൃപ്തി പലായനം ചെയ്യാന്‍ വഴി കണ്ടെത്തിയ അസംതൃപ്തിയല്ല; മറിച്ച് പുറത്തേക്ക് പോകാനുള്ള വഴിയടഞ്ഞ, രക്ഷോപായമില്ലാത്ത, സാഫല്യം തേടാത്ത അസംതൃപ്തി. അപ്പോള്‍ മാത്രമേ അസംതൃപ്തിയുടെ പരമോന്നതാവസ്ഥയില്‍ പരമാര്‍ത്ഥത്തിന് വരുവാന്‍ കഴിയുകയുള്ളൂ. ആ പരമാര്‍ത്ഥം വിലയ്ക്കുവാങ്ങാനാവില്ല, വില്ക്കുവാനാവില്ല, ആവര്‍ത്തിക്കാനുമാവില്ല.
പുഞ്ചിരിയിലും കണ്ണുനീര്‍ത്തുള്ളിയിലും, പൊഴിയുന്ന ഇലകളിലും അലഞ്ഞുതിരിയുന്ന ചിന്തകളിലും സ്നേഹപൂര്ണിമയിലും ആ പരമാര്‍ത്ഥം ഓരോ നിമിഷവും കണ്ടെത്തണം. കാരണം, സ്നേഹം സത്യത്തില്‍നിന്ന് വ്യത്യസ്തമല്ല. ചിന്താപ്രക്രിയ കാലമെന്ന നിലയില്‍ പൂര്‍ണമായും അവസാനിച്ചിട്ടുള്ള ആ അവസ്ഥയാണ് സ്നേഹം. സ്നേഹമുള്ളിടത്ത് ഉത്ക്രാന്തിയുണ്ട്. സ്നേഹം കൂടാതെ പരിവര്‍ത്തനം അര്‍ത്ഥശൂന്യമാണ്. കാരണം, വിപ്ലവം കൊണ്ടുവരുന്നതു നശീകരണം, അപചയം, കൂടുതല്‍ കൂടുതലായി എന്നും വര്‍ധിക്കുന്ന ദുരിതം ഇവ മാത്രമാണ്. സ്നേഹം നിമിഷംതോറുമുള്ള പരിവര്‍ത്തനമായതിനാല്‍ അവിടെ സത്യവും പുരോഗതിയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: