ആദ്യമായി നവരത്നങ്ങള്‍ ഏതൊക്കെയെന്ന് അറിയേണ്ടതുണ്ട്. ഏതുകാര്യവും ശ്ലോകങ്ങളില്ക്കൂടിയാണെങ്കില് ഹദിസ്ഥമാക്കാന് എളുപ്പവുമുണ്ട്.ഏറെക്കാലം ഓര്‍മ്മിക്കുവാനും സാധിക്കും.
മുത്തു ഗോമോദകം വജ്രം
വൈഡൂര്യം പവിഴം തഥാ
പത്മരാഗം മരതകം
മാണിക്യം നീലമെന്നിവ
നീലമെന്നത് ഇന്ദ്രനീലമാണ്. വൈജ്ഞാനികശാസ്ത്രശാഖകളില് അഗ്രേസരന്മാരായിരുന്ന ഒമ്പതുപേര്‍ വിക്രമാദിത്യമഹാരാജാവിന്റെ രാജസദസ്സിലുണ്ടായിരുന്നു. വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങള്‍ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. അവരുടെ പേരുകള്‍ ഇവയായിരുന്നു:-
ധന്വന്തരിഃ ക്ഷപണകമരസിംഹഃ ശങ്കുഃ
വേതാളഭട്ടഃ ഘടകര്പ്പരകാളിദാസഃ
ഖ്യാതോവരാഹമിഹിരോ നൃപതേഃ സഭായാം
രത്നാനി വൈ വരരുചിര്‍ നവ വിക്രമസ്യ.
ധന്വന്തരി, ക്ഷപണകന്‍, അമരസിംഹന്‍, ശങ്കു, വേതാളഭട്ടന്‍, ഘടകര്‍പ്പരന്‍, കാളിദാസന്, വരാഹമിഹിരന്, വരരുചി ഇവരാണ് ആ പണ്ഡിത നവരത്നങ്ങള്‍.
വിക്രമാദിത്യന് ശങ്കരാചാര്യരുടെ സമകാലീനനായിരുന്നു. ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദസ്വാമിക്ക് ബ്രാഹ്മണസ്ത്രീയില്‍ വരരുചിയും ക്ഷത്രിയസ്ത്രീയില്‍ വിക്രമാദിത്യനും വൈശ്യസ്ത്രീയില്‍ ഭട്ടിയും ശൂദ്രസ്ത്രീയീല് ഭര്‍ത്തൃഹരിയും മക്കളായി പിറന്നു.
ഈ നവരത്നങ്ങളില്‍ അമരസിംഹന്‍ അമരകകോശം എന്ന സംസ്കൃശബ്ദകോശത്തിന്റെ രചയിതാവാണ്. ഇദ്ദേഹം ബൗദ്ധനായിരുന്നു. നേപ്പാളിലെ വിശാല എന്ന ദേശത്ത് ജനിച്ചു.
ഇദ്ദേഹവും ശങ്കരാചാര്യരും തമ്മില്‍ ഒരാഴ്ചവട്ടം വാദം തുടര്‍ന്നു. അമരസിംഹന്‍ ഒരു തിരശ്ശീലയ്ക്കുള്ളിലും ആചാര്യസ്വാമി അതിനുവെളിയിലുമാണ് ഇരുന്നത്. ആര്‍ക്കും ജയമോ തോല്‍വിയോ ഉണ്ടാകാതെ വാദം നീണ്ടുപൊയ്ക്കൊണ്ടിരുന്നതുകൊണ്ട് സംശയം തോന്നി ശങ്കരാചാര്യര്‍ തിരശ്ശീലനീക്കി നോക്കി. അപ്പോള്‍ അമരസിംഹന്‍ മൗനിയായി നില്ക്കുന്നതും കുടത്തില്‍ ആവാഹിച്ചടക്കിയിട്ടുള്ള സരസ്വതി സംസാരിക്കുന്നതും കണ്ട് ”എടീ പാപീ, നീ എന്നെ ഉപേക്ഷിച്ച് ഒരു ബൗദ്ധനെ സ്വീകരിച്ചോ” എന്ന് ആചാര്യസ്വാമി ചോദിച്ചുവത്രെ. ഉടന്‍ സരസ്വതി അവിടെനിന്ന് മറഞ്ഞു. പിന്നീടുണ്ടായ വാദത്തില്‍ അമരസിംഹന്‍ തോറ്റു. ലജ്ജഹേതുവായി അദ്ദേഹം പട്ടിണികിടന്ന് മരിച്ചു എന്നാണ് ഐതിഹ്യം. (ശബ്ദതാരാവലി)
വരാഹമിഹിരന് ബൃഹത്സംഹിതാകാരനാണ്. വരരുചി വൈയാകരണനും ജ്യോതിഷ പണ്ഡിതനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: