ആലപ്പുഴ: നിലമ്പൂര്‍ കുരുളായി വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ സംരക്ഷകരായി രംഗത്തെത്തിയവര്‍ പോലീസുദ്യോഗസ്ഥന് ഡാമിയനെ സൗകര്യപൂര്‍വം മറക്കുന്നു.
മൂന്നു വര്‍ഷം മുമ്പ് മാവോയിസ്റ്റുകളുടെ ഭീഷണി സഹിക്കവയ്യാതെ ജീവനൊടുക്കുകയായിരുന്നു മാവേലിക്കര സ്റ്റേഷനിലെ എഎസ്ഐയായിരുന്ന ചെന്നിത്തല ചെറുകോല്‍ കിഴക്ക് ഷേര്‍ലി ഭവനത്തില്‍ കെ.വൈ. ഡാമിയന്‍ (ജോസ്-52). മാവേലിക്കര നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ രഹസ്യയോഗത്തിനിടെ മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്ത ഡാമിയനെ 2013 ജനുവരി ആറിന് വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
2012 ഡിസംബര്‍ 29നാണ് നിരോധിത സംഘടനയില്‍പ്പെട്ട അഞ്ചുപേരെ എഎസ്ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം മാവോയിസ്റ്റുകളായ രൂപേഷ്, ഷൈനി ദമ്പതികളുടെ മക്കളായ 17, 10 വയസും പ്രായമുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അടുത്ത ദിവസം പോലീസ് ജൂവനെല്‍ ജസ്റ്റിസിനു മുന്‍പാകെ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ രണ്ടു ദിവസങ്ങള്‍ക്കുശേഷം ചില മനുഷ്യാവകാശ സംഘടനകളുടെ പിന്‍ബലത്തില്‍ ഒരു വിദ്യാര്‍ത്ഥിനി എഎസ്ഐക്കും ഒരു വനിത പോലീസുകാരിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി.
പോലീസ് ഇത് നിഷേധിച്ചെങ്കിലും ചില ദൃശ്യമാദ്ധ്യമങ്ങള്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തു. കൂടാതെ മാവോയിസ്റ്റ് സംഘവുമായി ബന്ധമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മേല്‍വിലാസവും ഫോണ്‍ നമ്പറും ശേഖരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതും ഡാമിയനെ സമ്മര്‍ദ്ദത്തിലാക്കി. തന്നെ മാത്രമല്ല, ഭാര്യയേയും മക്കളേയും വരെ മാവോയിസ്റ്റുകള്‍ അപായപ്പെടുത്തുമെന്നും അദ്ദേഹം ഭയന്നു. മാവോയിസ്റ്റുകളെ പിടികൂടാന്‍ ഉത്തരവിട്ട ഉന്നത പോലീസുദ്യോഗസ്ഥരും ഇദ്ദേഹത്തെ കൈവിട്ടു. ഇതോടെയാണ് ഡാമിയന്‍ ജീവനൊടുക്കിയത്.
നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ പോഷക സംഘടനയായ വിപ്ലവ ജനാധിപത്യ മുന്നണി (ആര്‍ഡിഎഫ്)യുടെ പ്രവര്‍ത്തകരായിരുന്നു മാവേലിക്കരയില്‍ യോഗം ചേര്‍ന്നതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. മാവേലിക്കര മാങ്കാംകുഴി ചാരുവേലില്‍ രാജേഷ് ഭവനത്തില്‍ രാജേഷ് (37), തമിഴ്നാട് കല്‍പ്പാക്കം ഇന്ദിരാഗാന്ധി അറ്റോമിക് റിസര്‍ച്ച് സെന്റര്‍ റിട്ട. സയന്റിസ്റ്റ് തമിഴ്നാട് മാടമ്പക്കം ഗോപാല്‍ (55), കൊല്ലം മയ്യനാട് കൈപ്പുഴ ദേവരാജന്‍ (55), ചിറയിന്‍കീഴ് ചരുവിളയില്‍ ബാഹുലേയന് (53), ഷിയാസ് എന്നിവരെ യോഗത്തിനിടെയും മുഖ്യ ആസൂത്രകനായ മൂവാറ്റുപുഴ മണ്ണൂര്‍ അജയനെ പിന്നീടും അറസ്റ്റ് ചെയ്തു. അജയനൊഴികെയുള്ളവര്ക്ക് 2013 ഏപ്രിലില്‍ ജാമ്യം ലഭിക്കുകയും ചെയ്തു.
റവല്യുഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് അജയന്. ഈ സംഘടനയുടെ പേരില്‍ സായുധ സമരത്തിന് ആഹ്വാനം നല്കുന്ന മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഈയാള് വിതരണം ചെയ്തിരുന്നു. മാവേലിക്കര സംഭവത്തിലും തുടക്കത്തില്‍ പോലീസ് നടപടിയെ മാദ്ധ്യമങ്ങള്‍ പ്രശംസിച്ചെങ്കിലും ഒരു വിഭാഗം ദൃശ്യമാദ്ധ്യമപ്രവര്‍ത്തകര്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ച് പോലിസിനെ നിരന്തരം വേട്ടയാടി. സര്‍ക്കാരും പോലീസുകാര്‍ക്ക് സംരക്ഷണം നല്കാന് തയ്യാറായില്ല. ഒടുവില്‍ തന്റെ കര്‍ത്തവ്യം ധീരതയോടെ നിര്‍വഹിച്ച പോലീസുദ്യോഗസ്ഥന് ജീവനൊടുക്കേണ്ടി വന്നു. ഇതിന്റെ തനിയാവര്‍ത്തനങ്ങളാണ് ഇപ്പോഴും അരങ്ങേറുന്നത്. ഏത് ഉദ്യോഗസ്ഥനെയാകും ഭരണമുന്നണിയുടെ മുഖം രക്ഷിക്കാന്‍ ബലികൊടുക്കുകയെന്നത് കാത്തിരുന്ന് കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: