അങ്കമാലി: മുംബൈ ഐഐടി യുടെ നോഡല്‍ സെന്ററിന് ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരംഭിച്ചിരിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം ടി സി എസ് വൈസ് പ്രസിഡന്റും രാജ്യ മേധാവിയുമായ ദിനേശ് പി തമ്പി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്മാന് പോള്‍ മുണ്ടാടന്‍ ചടങ്ങളില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ നിന്ന് ഐഐടി മുംബൈയുടെ നോഡല്‍ സെന്ററായി തെരഞ്ഞെടുക്കപ്പെട്ട ഏക കോളേജാണ് ഫിസാറ്റ്.
പദ്ധതിയുടെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഈയന്ത്രയെന്നു പേരിട്ടിരിക്കുന്ന പ്രോജക്ടില്‍ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് പങ്കാളിയാവും. റോബോട്ടിക്സ് എംബഡസ് സിസ്റ്റം, മിഷ്യന് ലേണിംഗ് എന്നിവയില്‍ മുംബൈ ഐഐടിയില്‍ നിന്നുള്ള അദ്ധ്യാപകര്‍ ഇവിടെ പരിശീലനം നല്‍കും. ദേശീയ തലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15 കോളേജുകളിലെ 60 അദ്ധ്യാപകര്‍ക്ക് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലയില് പരിശീലനം നല്കി.
അടുത്ത ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന കോളേജുകളിലെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഐഐടി യിലെ അദ്ധ്യാപകര്‍ പരിശീലനം നല്‍കും. അക്കാദമിക് രംഗത്തെ പഠന മികവിനൊപ്പം വാണിജ്യ രംഗത്തെ സാദ്ധ്യതകളും സംയോജിച്ചാണ് ഇവിടെ പരിശീലനം നല്‍കുന്നത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന അദ്ധ്യാപകര്‍ക്ക് അവരുടെ കോളേജുകളില്‍ വിദ്യാര്‍ത്ഥകള്‍ക്ക് പരിശീലനം നല്‍കുന്നതിന് റോബോട്ടിക്സിന്റെ കിറ്റുകള്‍ വിതരണം ചെയ്യും.
ഫിസാറ്റില്‍ ക്രമീകരിച്ചിരിക്കുന്ന സൗകര്യങ്ങളും പരിശീലനം നല്കുന്ന അദ്ധ്യാപകരുടെ വൈദഗ്ദ്ധ്യവും പരിഗണിച്ചാണ് കോളേജിനെ ഐഐടി യുടെ നോഡല്‍ സെന്ററായി തെരഞ്ഞെടുത്തത്. ഐഐടി മുംബൈയില്‍ നിന്നുള്ള ഈയന്ത്ര പ്രോജക്ട് ഡയറക്ടര്‍ ഡോ. കൃഷ്ണലാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം നല്‍കുന്നത്.
ഇതിനോടകം ഏകലവ്യ, സ്പോക്കണ് ട്യൂട്ടോറിയല്‍ തുടങ്ങിയ പ്രോജക്ടുകളില്‍ ഫിസാറ്റ് ഐഐടി മുംബൈയുമായി സഹകരിച്ചിരുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയില് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സി ഷീല, അക്കാദമിക് ഡയറക്ടര്‍ ഡോ. കെ എസ് എം പണിക്കര്‍, ഡീന്‍ ഡോ. സണ്ണി, കുര്യാക്കോസ് ടിസിഎസ് അക്കാദമിക് മാനേജര്‍ റീജ ജോര്‍ജ്ജ്, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ രാജവര്‍മ്മ, അലക്സ് ടി. പൈകട, പ്രൊഫ. ബിജോയി വര്‍ഗ്ഗീസ്, മഹേഷ് സി, വിവിധ കോളേജുകളില്‍ നിന്നുളള പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാല ഇന്നലെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: