പാലക്കാട്: കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സംയുക്തസമരം വേണ്ടെന്ന വി.എം. സുധീരന്റെ പ്രസ്താവനക്കെതിരെ ഐഎന്‍ടിയുസി. സുധീരന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ആന്റണി പറഞ്ഞതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കെന്നും നാളെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്നും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐഎന്‍ടിയുസി ആരുടേയും കോഴികളോ പാര്ശ്വശക്തികളോ വിടുപണിക്കാരോ അല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണം. പാലക്കാട് ജില്ലയില്‍ ഐഎന്‍ടിയുസിയുടെ പേരുപറഞ്ഞ് പ്രവര്‍ത്തിക്കുന്ന കടലാസ് യൂണിയനുകള്‍ക്ക് ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ അവസാനിപ്പിക്കണം. ചന്ദ്രശേഖരന് പറഞ്ഞു.
ഐഎന്‍ടിയുസി മാതൃകയില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. കഞ്ചിക്കോട്ട് ഐഎന്‍ടിയുസി പ്രസിഡന്റിനെതിരെ നടന്ന ആക്രമണത്തെ ഒരിക്കലും അംഗീകരിക്കില്ല. ഐഎന്‍ടിയുസിയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കേരള ഭരണത്തെക്കുറിച്ച് വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് ചന്ദ്രശേഖരന് പറഞ്ഞത്.
തൊഴിലാളികളുടെ പെന്ഷന് ആനുകൂല്യങ്ങള്‍വരെ ജന്‍ധന്‍ പദ്ധതി പ്രകാരം ബാങ്കില്‍ നിക്ഷേപിച്ച പ്രധാനമന്ത്രി അവര്‍ക്ക് ജീവിക്കാനാവശ്യമായ തുക പിന്‍വലിക്കാനുള്ള അടിയന്തര സാഹചര്യമുണ്ടാക്കണം. പുതിയ 500 രൂപ നോട്ടില്‍ തെറ്റുകളുണ്ടായതും 2000 രൂപ നോട്ടിന്റെ നിറമിളകുന്നതും അറിയില്ലെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നത് നാണക്കേടാണ്. കറന്‍സി പിന്‍വലിക്കല്‍ വിഷയത്തില്‍ ദുര്‍വാശി ഉപേക്ഷിക്കണം. താന്‍ ചെയ്യുന്നതെല്ലാം ശരിയെന്ന മോദിയുടെ വാദം ജനാധിപത്യത്തിന്റെ ആപല്‍ക്കരമായ സ്ഥിതിയാണ് വ്യക്തമാക്കുന്നത്. 2030 ലെ ലോക സാമ്പത്തിക അജണ്ടയില്‍ ജനസംഖ്യാനുപാതത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഇന്ത്യയ്ക്ക് പ്രത്യേക പരിഗണന നല്കാന് ഐക്യരാഷ്ട്ര സംഘടന തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: