വിഴിഞ്ഞം(തിരുവനന്തപുരം): ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ കോവളത്തെത്തിയ വിദേശവനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാന് സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ക്രൂരമായ പീഡനത്തിനിരയായ യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ടൂറിസ്റ്റ് കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ജപ്പാന് വനിതയെ കോവളത്ത് കച്ചവടം നടത്തുന്ന അന്യദേശ യുവാവാണ് ക്രൂരമായി മാനഭംഗം ചെയ്തത്. രക്തസ്രാവം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് അവശനിലയിലായ യുവതിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശിയും കോവളത്തെ ഹാന്റിക്രാഫ്റ്റ് വ്യാപാരിയുമായ തേജ എന്ന യുവാവിനെയാണ് കോവളം പോലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടാഴ്ചയോളം നീണ്ടു നില്ക്കുന്ന ടൂര്‍ പാക്കേജിലാണ് യുവതിയുള്‍പ്പെട്ട സംഘം കഴിഞ്ഞ ദിവസം കോവളത്തെത്തിയത്. ശനിയാഴ്ച ഹാന്റിക്രാഫ്റ്റ് വ്യാപാരസ്ഥാപനത്തില്‍ വച്ചാണ് യുവതി തേജയുമായി പരിചയപ്പെട്ടത്.
പരിചയത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് തേജയുടെ കടയിലെത്തിയ യുവതിയുമായി ഇയാള്‍ താമസസ്ഥലത്തും മറ്റ് പല സ്ഥലങ്ങളിലും കറങ്ങി. രാത്രി വൈകി റൂമില്‍ തിരിച്ചെത്തിയശേഷമാണ് യുവതിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. പീഡനത്തിനിടെ രക്തസ്രാവമുണ്ടായതോടെ യുവതിയെ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങി. യുവതിയുടെ കരച്ചിലും നിലവിളിയും കേട്ട് ഓടിയെത്തിയവരാണ് ഹോട്ടലുകാരെ വിവരം അറിയിച്ചത്. ഒപ്പമെത്തിയവരുടെ സഹായത്തോടെ യുവതിയെ ആദ്യം കോവളത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം എസ്എടിയിലേക്ക് മാറ്റുകയായിരുന്നു.
രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ ഇവര്‍ നല്കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് തേജയെ പോലീസ് പിടികൂടിയത്. നാളെ അവര്‍ കോവളത്തുനിന്ന് മടങ്ങാനിരിക്കെയായിരുന്നു ദാരുണസംഭവം. കോവളം സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: