തിരുവനന്തപുരം: തുടര്‍ച്ചയായി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ്അ പഹാസ്യനായിക്കൊണ്ടിരിക്കുന്ന മന്ത്രി എം.എം. മണി അത് അവസാനിപ്പിച്ച് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ബിഡിജെഎസിലേക്ക് ചോര്‍ന്നതിലുള്ള ആശങ്ക കാരണമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എം.എം. മണി വിമര്‍ശിക്കുന്നത്. തന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിലുള്ള കലിയും എം.എം.മണി പ്രകടിപ്പിക്കുകയാണെന്ന് മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
2011ലെ തെരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ എം.എം.മണി നിയമസഭയിലേക്ക് കടന്നുകൂടിയത്. ആലപ്പുഴയിലെ കുട്ടനാട്, തൃശൂരിലെ ചേലക്കര, ഇടുക്കി ജില്ലയിലെ പീരുമേട് തുടങ്ങി സിപിഎം ശക്തികേന്ദ്രങ്ങളില്‍ മികച്ച മുന്നേറ്റമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നടത്തിയത്. ഇതിലുള്ള പകയാണ് വെള്ളപ്പാള്ളിയോട് മണിക്ക്.
നേമത്ത് വിജയിച്ച ബിജെപിയിലെ ഒ. രാജഗോപാലിന് യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും വോട്ടുകള്‍ വന്‍തോതില്‍ ലഭിച്ചു. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍നിന്നും വന്‍തോതില്‍ വോട്ട് ലഭിക്കുകയുണ്ടായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ഒ.രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്നും വന്‍ തോതില്‍ രാജഗോപാലിന് വോട്ട് ലഭിച്ചത് സിപിഎമ്മില്‍നിന്നാണ്. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍നിന്നും എല്‍ഡിഎഫില്‍നിന്നും ഒരുപോലെ വോട്ട് ചോര്‍ന്നപ്പോഴാണ് തിരുവനന്തപുരം നഗരസഭയില്‍ ബിജെപി അംഗസംഖ്യ അഞ്ചില്‍നിന്ന് 35 ലേക്ക് ഉയര്‍ന്നത്.
യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറഞ്ഞ് ജനങ്ങള്‍ക്കു മുന്നില്‍ മന്ത്രി എം.എം. മണി അപഹാസ്യനാകുകയാണെന്ന് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: