തിരുവനന്തപുരം: ഡിസംബര്‍ 2,3,4 തീയതികളില്‍ പത്തനംതിട്ടയിലെ ചരല്‍ക്കുന്നില്‍ നടക്കുന്ന കേരളാ കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കും. നാലിന് 2.30ന് സമാപനസമ്മേളനം അമിത്ഷാ ഉദ്ഘാടനം ചെയ്യുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനാ കാര്യങ്ങള്‍ കൂടാതെ കേന്ദ്രസര്‍ക്കാരിന്റെ ജനകീയ പദ്ധതികളുടെ പ്രയോജനം എല്ലാവര്ക്കും ലഭ്യമാക്കുക, കര്‍ഷകരേയും മത്സ്യമേഖലയേയും കൂടുതല്‍ സഹായിക്കുക, വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടക്കാനാവാത്തവരുടെ പ്രശ്നങ്ങള്‍, കേരളത്തിന്റെ വികസനം എന്നീ വിഷയങ്ങളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അമിത്ഷായ്ക്ക് സമര്‍പ്പിക്കും. കേരളത്തിലെ എന്‍ഡിഎ നേതാക്കളും നാലാം തീയതിയിലെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
നവംബര്‍ എട്ടിന് സാമ്പത്തിക പരിഷ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ഉടന്‍ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് പറഞ്ഞ മമതാ ബാനര്‍ജിയും മമതയുടെ 68 കോടിയുടെ കള്ളപ്പണം സഹകരണബാങ്കില്‍ നിക്ഷേപിച്ചെന്ന് വെളിപ്പെടുത്തിയ പി.ബി.അംഗം മുഹമ്മദ് സലീമിന്റെ നേതാവ് സീതാറാം യെച്ചൂരിയും ഒരുമിച്ച് ദല്‍ഹിയില്‍ കൈകോര്‍ത്തുനിന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന ചോദ്യം നിലനില്‍ക്കുകയാണെന്ന് പി.സി. തോമസ് പറഞ്ഞു.
സഹകരണമേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാം പരിഹരിക്കപ്പെടുമെന്ന് ധനമന്ത്രി വ്യക്തിമാക്കിക്കഴിഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളില്‍ വന്ന പഴയ നോട്ടുകള്‍ മുഴുവന്‍ റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവുപ്രകാരം മാറിയെടുക്കാം. സഹകരണ മേഖല തകരുമെന്ന ഇരു മുന്നണികളുടെയും പ്രചരണം നിക്ഷേപകരെ സഹകരണ മേഖലയില്‍ നിന്നകറ്റും. സഹകരണമേഖലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതോടൊപ്പം സ്വകാര്യ ബാങ്കുകള്‍ക്കും നിയന്ത്രണം വേണം. ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനുവേണ്ടി ഈ കൈകോര്‍ക്കല്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം.
തെരുവ്നായ വിഷയം, റേഷന്‍ കാര്‍ഡ് പുതുക്കല്‍, വിലക്കയറ്റം, അക്രമരാഷ്ട്രീയം, അഴിമതി, സ്വന്തക്കാര്‍ക്കു നിയമനം, മെഡിക്കല്‍ പ്രവേശന കോഴ തുടങ്ങിയ പ്രശ്നങ്ങളില്‍ ജനങ്ങളെ സഹായിക്കുവാന്‍ കേരളത്തിലെങ്കിലും പിണറായിയും രമേശും കൈകോര്‍ക്കണമെന്നും പി.സി. തോമസ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ രാജന് കണ്ണാട്ട്, പി.ജെ. ബാബു, ഓര്‍ഗനൈസിംഗ് സെക്രട്ടറി സിന്ധു സന്ദീപ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോണി ചെക്കിട്ട, വൈസ് പ്രസിഡന്റ് സുരേന്ദ്രന് നെടുമങ്ങാട് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: